നാടും നഗരവും പെരുന്നാൾ തിരക്കിലേക്ക്
text_fieldsമസ്കത്ത്: പെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ രാജ്യം ഈദ് തിരക്കിലേക്ക് നീങ്ങുന്നു. പ്രധാന നഗരങ്ങളിലെ എല്ലാ റോഡുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരത്തോടെ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം കുടുംബങ്ങൾ കൂട്ടത്തോടെ എത്തിയതോടെ പല സൂഖുകളിലും നിന്ന്തിരിയാൻ ഇടമില്ലാതായി. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് തിരക്കുകൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.
പെരുന്നാൾ പ്രമാണിച്ച് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പുതിയ സ്റ്റോക്കുകൾ എത്തിയിട്ടുണ്ട്. പല വ്യാപാര സ്ഥാപനങ്ങളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമാക്കിയിട്ടുണ്ട്. പെരുന്നാൾ അടുത്തതോടെ പകൽ സമയങ്ങളിലും വ്യാപാര സഥാപനങ്ങളിൽ തിരക്കുണ്ട്. രാത്രിയിലാണ് തിരക്ക് കൂടുതൽ വർധിക്കുന്നത്.
വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. പെരുന്നാൾ മുന്നിൽ കണ്ട് മികച്ച കളക്ഷനുകളാണ് എത്തിച്ചിരിക്കുന്നതെന്ന് ഷോപ്പുടമകൾ പറഞ്ഞു. പെരുന്നാൾ മുമ്പിൽ കണ്ട് നേരത്തെ വസ്ത്രങ്ങൾ എടുത്തുവെക്കുന്നവർ നിരവധിയാണ്. പെരുന്നാൾ മാസപ്പിറവി കണ്ടാൽ വസ്ത്രം എടുക്കാൻ ഓടുന്നവരും നിരവധിയാണ്. ഇത്തരക്കാർക്ക് പലപ്പോഴും ശരീരത്തിനൊത്തതും ഇഷ്ടപ്പെട്ടതുമായ വസ്ത്രങ്ങൾ ലഭിക്കാറില്ല. പലതും നേരത്തെ വിറ്റഴിഞ്ഞിട്ടുണ്ടാവും.
പെരുന്നാൾ ആഘോഷിക്കുന്നവരെ സുഗന്ധ വ്യാപാര കടകളും ഒരുങ്ങിക്കഴിഞ്ഞു. പരിമളം പരത്തുന്ന സ്പ്രേകളും അത്തറുകളും വിപണനം ചെയ്യുന്ന സ്ഥാപനങ്ങളിലും നല്ല തിരക്കാണുള്ളത്. പെരുന്നാളിനോട് അനുബന്ധിച്ച് പുതിയ ചില അത്തർ കടകളും റൂവി അടക്കമുള്ള നഗരങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. സൂഖുകളിലാണ് അത്തർ ഉൽപന്നങ്ങൾക്ക് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. മത്ര അടക്കമുള്ള സൂഖുകളിൽ നിരവധി പേരാണ് അത്തറുകളും മറ്റും വാങ്ങാനെത്തുന്നത്.
പെരുന്നാൾ ഭക്ഷ്യ വിഭവങ്ങൾക്കും കൂടുതൽ ആവശ്യക്കാർ എത്തുന്നുണ്ട്. പെരുന്നാളിന് വേണ്ടി അരികൾ, മാംസങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കാനുള്ള ചേരുവകൾ, പഴ വർഗങ്ങൾ എന്നിവ വൻ തോതിൽ എത്തിയിട്ടുണ്ട്. ഇതിൽ പെരുന്നാളിനുള്ള മാംസങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാറുണ്ടാവുക. പെരുന്നാളിന് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത് ബാർബർ ഷാപ്പുകളിലും ടൈലറിങ് ഷാപ്പുകളിലാണ്. വരും ദിവസങ്ങളിൽ എല്ലാ ഇടങ്ങളിൽ വൻ തോതിൽ വർധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.