കോവിഡ്: ഒമാനിലെ ആശുപത്രികളിലെ എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു
text_fieldsസിേസറിയൻ അടക്കമുള്ള അത്യാവശ്യ ശസ്ത്രക്രിയകൾക്ക് ഇളവനുവദിച്ചിട്ടുണ്ട്
മസ്കത്ത്: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ഒമാനിലെ മുഴുവൻ ആശുപത്രികളിലെയും ശസ്ത്രക്രിയകൾ മാറ്റിവെക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ഇതു സംബന്ധിച്ച് രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികൾക്കും മന്ത്രാലയം ചൊവ്വാഴ്ച നോട്ടീസ് നൽകിയിട്ടുണ്ട്. കൊറോണ വൈറസ് കേസുകളുടെ എണ്ണം വർധിക്കുകയും സർക്കാർ-സ്വകാര്യ ആശുപത്രികളിൽ രോഗികൾ ക്രമാതീതമായി വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ അഡ്മിറ്റ് ചെയ്യൽ ആവശ്യമായ സർജിക്കലും നോൺ സർജിക്കലുമായ മുഴുവൻ ശസ്ത്രക്രിയകളും മാറ്റിവെക്കാനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, സിേസറിയൻ അടക്കമുള്ള അത്യാവശ്യ ശസ്ത്രക്രിയകൾക്ക് ഇളവനുവദിച്ചിട്ടുണ്ട്. ഏപ്രിൽ 11മുതൽ അടുത്ത അറിയിപ്പുണ്ടാകുന്നതുവരെയാണ് ഉത്തരവ്. എല്ലാ സർക്കാർ ആശുപത്രികൾക്കും സമാനമായ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു.
ഒമാനിൽ കഴിഞ്ഞദിവസം 12 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമീപകാലത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ആയിരത്തിലേറെ പേർക്ക് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നുണ്ട്. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 652 ആയിട്ടുണ്ട്. ഇവരിൽ 204 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നതെന്നും ആരോഗ്യമന്ത്രാലായം അറിയിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.