കോവിഡ് പ്രതിസന്ധിയെ സലാം എയർ മികച്ച രീതിയിൽ കൈകാര്യം ചെയ്തു
text_fieldsമസ്കത്ത്: മറ്റ് വിമാന കമ്പനികളെ പോലെ കോവിഡ് തങ്ങളെയും ഗുരുതരമായി ബാധിച്ചെങ്കിലും പ്രതിസന്ധിയെ ക്രമേണ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചതായി സലാം എയർ സി.ഇ.ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ്. മേഖലയിലെ മറ്റ് പ്രമുഖ വിമാനകമ്പനികളെ അപേക്ഷിച്ച് ചെറിയ കമ്പനിയായതിനാൽ പ്രതിസന്ധി നേരിടൽ എളുപ്പമായിരുന്നതായി ഒൗദ്യോഗിക വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കമ്പനിയുടെ മുപ്പത് ശതമാനം വിമാനങ്ങളും തിരികെ നൽകി. ഇപ്പോൾ ആറ് വിമാനങ്ങൾ മാത്രമാണുള്ളത്.
പിന്നിട്ട മാസങ്ങളിലായി 60 സ്ഥലങ്ങളിലേക്ക് 651 ചാർേട്ടഡ് വിമാന സർവിസുകളാണ് നടത്തിയത്. 67,000 യാത്രക്കാരാണ് ഇൗ വിമാനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തിയത്. മാർച്ചിൽ വിമാന സർവിസുകൾ നിലച്ചതിനെ തുടർന്നുണ്ടായ നഷ്ടം പരിഹരിക്കാൻ ഇൗ സർവിസുകൾ സഹായിച്ചതായും സി.ഇ.ഒ പറഞ്ഞു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബർ ഒന്ന് മുതൽ ഭാഗികമായി തുറക്കാനുള്ള തീരുമാനത്തെ സി.ഇ.ഒ സ്വാഗതം ചെയ്തു. ഒമാനിലെ ട്രാവൽ-ടൂറിസം മേഖലക്ക് ഉണർവ് പകരാൻ ഇത് സഹായകരമാകും. ആദ്യ ഘട്ടത്തിൽ നേരത്തേ സർവിസ് നടത്തിയിരുന്ന സ്ഥലങ്ങളിലേക്ക് രണ്ട് പ്രതിവാര സർവിസുകൾ നടത്താനാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയുള്ളത്. സാധ്യമാകുന്ന പക്ഷം അതോറിറ്റിയുടെ ഇൗ അനുമതി പൂർണമായി വിനിയോഗിക്കാനാണ് ഉദ്ദേശ്യമെന്നും സി.ഇ.ഒ പറഞ്ഞു. കാലാവസ്ഥ മാറി തുടങ്ങിയതോടെ ഒമാനിേലക്ക് സഞ്ചാരികൾ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ സുരക്ഷക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. കമ്പനിയുടെ പുതിയ വിമാനങ്ങളെല്ലാം ഹൈടെക്ക് വെൻറിലേഷൻ സിസ്റ്റം ഉള്ളതാണ്. ലോകത്തിൽ ആദ്യമായാണ് ഇത്തരം സംവിധാനം. വിമാനങ്ങൾ രോഗാണുമുക്തമാക്കുന്നതിനായി അന്താരാഷ്ട്ര കമ്പനികളുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.