കോവിഡ് മുക്തി നിരക്ക് താഴോട്ട്
text_fieldsമസ്കത്ത്: രാജ്യത്ത് കോവിഡ് മുക്തി നിരക്ക് താഴോട്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ അസുഖം ഭേദമായത് വെറും 926 പേർക്ക് മാത്രം. എന്നാൽ, 4330 പേർക്ക് മഹാമാരി പിടിപെടുകയും ചെയ്തു. നിലവിലെ കണക്ക് പ്രകാരം 97.1 ശതമാനമാണ് രോഗമുക്തി നിരക്ക്. ഏറ്റവും കൂടുതൽ രോഗമുക്തി നേടിയത് ഒമ്പതാം തീയതിയായിരുന്നു.
വാരാന്ത്യ അവധി കഴിഞ്ഞുള്ള കണക്ക് പ്രകാരം അന്ന് 298 പേർക്കാണ് അസുഖം ഭേദമായത്. എന്നാൽ, കോവിഡ് കേസുകൾ കുതിക്കുമ്പോഴും മരണനിരക്ക് കുറവാണെന്നുള്ളത് ആശ്വാസകരമാണ്. ഈ മാസം ഇതുവരെ വെറും മൂന്നുപേർ മാത്രമാണ് മരിച്ചത്. മഹാമാരി പിടിപെട്ട് രാജ്യത്ത് ആകെ ഇതുവരെ 4119 ആളുകളാണ് മരിച്ചത്.
ഒരിടവേളക്കു ശേഷമാണ് കോവിഡ് കേസുകൾ വീണ്ടും മുകളിലോട്ട് കുതിച്ചുതുടങ്ങിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ 600ന് മുകളിലാണ് പ്രതിദിന നിരക്കുകൾ രേഖപ്പെടുത്തിയത്. നിലവിൽ 4761 പേരാണ് കോവിഡ് ബാധിതരായി കഴിയുന്നത്. വാക്സിനെടുക്കാത്തവരിലാണ് കൂടുതൽ വൈറസ് ബാധയും അനുബന്ധരോഗങ്ങളും കണ്ടുവരുന്നതെന്ന് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലും വര്ധന രേഖപ്പെടുത്തിയിട്ടുണ്ട്.
അസുഖം കൂടുതലും 5-12 വയസ്സുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്. ഇതേത്തുടർന്ന് കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷ പരിഗണിച്ച് ഞായറാഴ്ച മുതൽ പ്രൈമറി ക്ലാസുകൾ ഓൺലൈനിലായിരിക്കും നടത്തുക. നാലാഴ്ചത്തേക്കാണ് ക്ലാസ് ഓൺലൈനായി തുടരാൻ നിർദേശം നൽകിയിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ ലഭ്യമായ കണക്ക് പ്രകാരം നിലവിൽ 64 പേരാണ് വിവിധ ആതുരാലയങ്ങളിൽ കഴിയുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിലെ കണക്ക് പ്രകാരം 50ൽ അധികം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, ബൂസ്റ്റർ ഡോസടക്കം നൽകി കോവിഡിനെ വരിഞ്ഞുകെട്ടാനുള്ള ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്. വിവിധ ഗവർണറേറ്റുകളിൽ സ്വദേശികൾക്കും വിദേശികൾക്കും ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. ആദ്യ രണ്ട് ഡോസ് ആസ്ട്രസെനക വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഇതുതന്നെ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് ഏത് വാക്സിൻ സ്വീകരിച്ചവർക്കും ബൂസ്റ്റർ ഡോസായി നൽകുന്നത് ഫൈസർ വാക്സിനാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസിന് 60 ശതമാനത്തോളം കഴിയുമെന്നാണ് ആരോഗ്യ മേഖലയിലുള്ളവർ പറയുന്നത്.
കോവിഡ് അവലോകന സുപ്രീം കമ്മിറ്റി നിർദേശിച്ച മാനദണ്ഡങ്ങൾ ഹോട്ടലുകളും റസ്റ്റാറന്റുകളും പാലിക്കണമെന്ന് പൈതൃക-ടൂറിസം മന്ത്രാലയം നിർദേശം നൽകി. ഇത്തരം നിർദേശങ്ങൾ ലംഘിച്ച വിവിധ ഗവർണറേറ്റുകളിലെ ഹോട്ടലുകൾക്കെതിരെ മന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.