കോവിഡ് കാല സംഗീതാർച്ചനയുമായി കവിരാജ് മാഷും കുടുംബവും
text_fieldsസുഹാർ: കോവിഡ് കാലത്തെ ആത്മസംഘർഷത്തിൽനിന്നും ഒറ്റപ്പെടലിൽനിന്നും ആശ്വാസം കണ്ടെത്താൻ കവിരാജ് മാഷും കുടുംബവും കണ്ടെത്തിയ വഴിയാണ് സംഗീതം. ഓരോ ദിവസവും പ്രശസ്തമായ ഒന്നോ രണ്ടോ പാട്ടുകൾ പാടി ജനങ്ങളുമായി സംവേദിക്കുകയാണ് ഇദ്ദേഹത്തിെൻറ രീതി.
സുഹാറിലെ അറിയപ്പെടുന്ന സംഗീത പഠനശാലയായ അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മ്യൂസിക് ആൻഡ് ആർട്സിെൻറ അമരക്കാരനാണ് കവിരാജ് ചിറയിൽ. ഇവിടെ പ്രധാനാധ്യാപികയായ ഭാര്യ സ്മിതയും മകളായ കാവ്യയും ഇൻസ്റ്റിറ്റ്യൂട്ടിലെ നൃത്താധ്യാപികയും ബന്ധുവുമായ ഹർഷയും ചേർന്നാണ് സംഗീതാർച്ചന അവതരിപ്പിക്കുന്നത്. മൂന്നു മാസംകൊണ്ട് 130ഒാളം പാട്ടുകൾ സമൂഹ മാധ്യമങ്ങളിലൂടെ പാടി ഒമാനിലെയും മറ്റു രാജ്യങ്ങളിലെയും മലയാളികൾക്ക് ഇവർ സംഗീത വിരുന്നൊരുക്കി.
1989 മുതൽ ഒമാനിലുള്ള കവിരാജ് 2008ലാണ് സുഹാറിലെ ആദ്യത്തെ സംഗീത പഠനകേന്ദ്രം സ്ഥാപിക്കുന്നത്. ഒമാൻ ഇന്ത്യൻ എംബസി ലുലു ഗ്രൂപ്പുമായി ചേർന്ന് 2009 -10 വർഷങ്ങളിൽ നടത്തിയ ‘ഇൻക്രെഡിബ്ൾ ഇന്ത്യ’ സംഗീത മെഗാ ഷോയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങൾ കോർത്തിണക്കി ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിച്ച പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ഒമാനിലെ നിരവധി വേദികളിൽ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പിയാനോ, കീബോർഡ്, ഗിറ്റാർ, വയലിൻ, ക്ലാസിക്കൽ ഡാൻസ്, വെസ്റ്റേൺ ഡാൻസ്, സിനിമാറ്റിക് കൂടാതെ ചിത്രകലയിലും ഇവിടെ പരിശീലനം നൽകുന്നുണ്ട്. നല്ലനിലയിൽ പോകുന്നതിനിടയിലാണ് കോവിഡിെൻറ ആഗമനം. നാലുമാസമായി സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. കുടുംബം പോലെ നടത്തുന്ന സ്ഥാപനം നിശ്ചലമായപ്പോഴാണ് ലോക്ഡൗൺ ആക്ടിവിറ്റി എന്നപേരിൽ പാട്ടുകൾ പാടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്. ആളുകൾ ആവശ്യപ്പെട്ട പാട്ടുകളും പാടി. ഇതിനകം 130ഒാളം പാട്ടുകളാണ് പാടിയത്. കാവ്യയും കവിരാജും ആലപിക്കുന്ന പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. നല്ല പാട്ടുകാരിയും മികച്ച മേക്കപ് ആർട്ടിസ്റ്റും നർത്തകിയും കൂടിയായ കാവ്യ സുഹാർ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയാണ്. അമേരിക്കയിൽ സംഗീത വിദ്യാർഥിയായ കാവ്യയേഷും കവിരാജിെൻറ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.