കോവിഡിനെ തുടർന്ന് അബോധാവസ്ഥയിലായ ചെങ്ങന്നൂർ സ്വദേശിയെ നാട്ടിലെത്തിച്ചു
text_fieldsമസ്കത്ത്: കോവിഡ് ബാധയെ തുടർന്ന് കോമ സ്റ്റേജിൽ റോയൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ജിത്തു ടി. എബ്രഹാമിനെ (48) നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസത്തെ ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയ ഇദ്ദേഹത്തെ തുടർചികിത്സക്കായി കോഴിക്കോട് ഒാമശ്ശേരിയിലെ ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലച്ചോറിെൻറ പ്രവർത്തനം 90 ശതമാനത്തിലധികവും നിലച്ചുപോയ ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ട സ്ഥിതിയാണ്.
സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജറായിരുന്ന ജിത്തു റൂവി ബസ്സ്റ്റാൻഡിന് സമീപത്തെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്്. ഇവിടെ ഷെയറിങ്ങിൽ താമസിച്ചിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ കുടുംബമാണ് ആദ്യം കോവിഡ് പോസിറ്റിവായത്. എന്നാൽ, ഇവർ രോഗവിവരം മറച്ചുവെച്ച് തെൻറ പിതാവിന് രോഗം പകർന്നുനൽകുകയായിരുന്നെന്ന് ബുറൈമിയിൽ താമസിക്കുന്ന ജിത്തുവിെൻറ മകൾ ശ്വേത ജെമിലിൻ പറഞ്ഞു. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ജൂൺ 18നാണ് പരിശോധനക്ക് സാമ്പിൾ നൽകിയത്. ഡോക്ടർ നൽകിയ മരുന്നുകൾ കഴിച്ച് ജൂൺ 22ന് ഉറങ്ങാൻ കിടന്ന ജിത്തു പിന്നീട് ബോധാവസ്ഥയിലേക്ക് വന്നിട്ടില്ല. ഏതാണ്ട് 12 മണിക്കൂറിലധികം സമയമാണ് പിതാവ് അബോധാവസ്ഥയിൽ കിടന്നതെന്ന് ജെമിലിൻ പറയുന്നു.
കൂടെ താമസിക്കുന്നവർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ പോലും വിവരമറിയിക്കാൻ തയാറായില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടാഞ്ഞതിനെ തുടർന്ന് ജെമിലിൻ ഹെൽപ്ലൈൻ നമ്പറായ 9999 വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ പത്തുമണിയോടെ ഒമാൻ പൊലീസും മെഡിക്കൽ സംഘവും എത്തി വാതിൽ തുറന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള ഒാക്സിജൻ പ്രവാഹം നിലച്ച് മണിക്കൂറുകൾ കഴിഞ്ഞതിനാൽ ഇദ്ദേഹം അപ്പോഴേക്കും കോമ സ്റ്റേജിൽ എത്തിയിരുന്നു. നേരത്തേ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് ജെമിലിൻ പറഞ്ഞു. ഇതിനിടെ കോവിഡ് പോസിറ്റിവാണെന്ന് റിസൽറ്റ് വരുകയും ചെയ്തിരുന്നു.
ആദ്യം റോയൽ ആശുപത്രിയിലെ വെൻറിലേറ്ററിലായിരുന്നു. പിന്നീട് െഎസോലേഷൻ വാർഡിലേക്ക് മാറ്റി. ജൂലൈ 21ന് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റിവ് ആയതിനെ തുടർന്നാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. സഹപ്രവർത്തകർ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ജിത്തുവിനെ നാട്ടിലെത്തിക്കാൻ സാധിച്ചത്. ഒമാൻ എയർ വിമാനത്തിൽ സ്ട്രെക്ചർ സൗകര്യത്തോടെ കൊണ്ടുപോയ ഇദ്ദേഹത്തെ ഒമാനി മെയിൽ നഴ്സ് അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.