തെങ്ങ് സംരക്ഷണ പദ്ധതിയുമായി കൃഷിവകുപ്പ്
text_fieldsമസ്കത്ത്: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ തെങ്ങ് കൃഷി കേന്ദ്രമായ ദോഫാറിലെ തെങ്ങുകളെ നശിപ്പിക്കുന്ന വണ്ടുകളെ തുരത്താൻ പദ്ധതിയുമായി അധികൃതർ. തെങ്ങോലകളെ നശിപ്പിക്കുന്ന 'ബ്രോൻസ്റ്റിപ ലോങ്ങിസ്സിമ' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കീടത്തെ നശിപ്പിക്കാൻ ഒരുമാസം നീളുന്ന പദ്ധതിക്കാണ് കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം രൂപംനൽകിയത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ആരംഭിച്ച കീടനശീകരണ കാമ്പയിൻ പ്രത്യേക സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണ് നടത്തുന്നത്.
തെങ്ങിനും മറ്റു മരങ്ങൾക്കും ഏറെ അപകടമുണ്ടാക്കുന്ന കീടമാണിത്. ഇളം പ്രായമുള്ള തെങ്ങുകളുടെ കോശങ്ങളിലാണ് ഇവ മുട്ടയിടുന്നതും വളരുന്നതുമെന്നാണ് ഗവേഷകർ പറയുന്നത്. ഇത് തെങ്ങോലകളുടെ വളർച്ച മുരടിക്കാനും ഉണങ്ങാനും കാരണമാകും.
ഇതോടെ തേങ്ങ ഉൽപാദനം കുറയുകയും ചെയ്യും. ചെള്ളുകളുടെ കടന്നാക്രമണം വർധിക്കുകയാണെങ്കിൽ തെങ്ങ് ഉണങ്ങിപ്പോവുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വണ്ടുകൾ എല്ലാതരം തെങ്ങുകളെയും ആക്രമിക്കുമെങ്കിലും ഇളയ തെങ്ങുകളെയാണ് കൂടുതൽ ബാധിക്കുന്നത്. ഇളം തെങ്ങുകളുടെ കൂമ്പുകളാണ് ഇവക്ക് മുട്ടിയിടാനും വളരാനും ഏറെ സൗകര്യപ്രദം. വണ്ടിൻെറ ലാർവകൾ തെങ്ങോലയുടെ എല്ലാ ഭാഗത്തെയും ബാധിക്കാറുണ്ടെങ്കിലും ചെറിയ ഒാലകളെ ബാധിക്കുന്നതാണ് ഏറെ അപകടകരം.
ഗൾഫ് മേഖലയിലെ കേരളം എന്നറിയപ്പെടുന്ന സലാലയിലെ പ്രധാന കൃഷി തെങ്ങാണ്. സലാലയുടെ വിവിധ ഭാഗങ്ങളിൽ ഒന്നര ലക്ഷത്തിലധികം തെങ്ങുകളുണ്ട്. സലാലയുടെ പ്രധാന ആകർഷകമായ തെങ്ങുകളെ സംരക്ഷിക്കാൻ നിരവധി പദ്ധതികൾ ദോഫാർ മുനിസിപ്പാലിറ്റി നടപ്പാക്കുന്നുണ്ട്. ഇവിടെ റോഡിെൻറ ഇരുവശങ്ങളിലും പൊതുസ്ഥലങ്ങളിലും മുനിസിപ്പാലിറ്റി തെങ്ങുകൾ വളർത്തുന്നുണ്ട്.
പൊതുസ്ഥലങ്ങളിൽ മാത്രം 12,000ത്തോളം തെങ്ങുകളാണ് നട്ടുവളർത്തുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മാത്രം പൊതുസ്ഥലങ്ങളിൽ 3000ത്തിലധികം തെങ്ങുകൾ മുനിസിപ്പാലിറ്റി നട്ടുവളർത്തിയിട്ടുണ്ട്.
സലാലയിലെ 1150 ഹെക്ടർ സ്ഥലത്ത് ഒരുലക്ഷം തെങ്ങുകൾ പുതുതായി നട്ടുവളർത്താനുള്ള വൻ പദ്ധതിക്കും സർക്കാർ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഇതിൻെറ ഭാഗമായി അഞ്ചുവർഷ കാലയളവിൽ 50,000 തെങ്ങുകൾ വെച്ചുപിടിപ്പിക്കും.ഇതിന് അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈകൾ വ്യാപകമായി വിതരണം ചെയ്യുന്ന പദ്ധതിയും സർക്കാർ തുടർന്നുവരുന്നുണ്ട്.വണ്ട് രോഗം ചില ഭാഗങ്ങളിൽ മാത്രമാണ് ബാധിച്ചതെന്ന് കർഷകർ പറയുന്നു. എന്നാൽ, ഇവ വ്യാപകമായി പടരുന്നതിനു മുമ്പ് തുരത്തുകയാണ് അധികൃതരുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.