ഖരീഫ് സഞ്ചാരികളെ മാടിവിളിച്ച് ധാൽകൂത്ത്
text_fieldsമസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി ദോഫാറിലെത്തുന്ന സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി ധാൽകൂത്ത് വിലായത്ത്. നല്ല ചാറ്റൽമഴയും മൂടൽമഞ്ഞും അനുഭവപ്പെടുന്ന ഈ പ്രദേശം ഒമാനിൽനിന്നും പുറത്തുനിന്നുമുള്ള വിനോദസഞ്ചാരികളുടെ മനംകവരുന്നതാണ്. നിലവിൽ ദോഫാർ ഗവർണറേറ്റിലെ സലാലയടക്കമുള്ള നഗര പ്രദേശങ്ങളിൽ വേണ്ടത്ര മഴ ലഭിച്ചു തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ തണുപ്പും പച്ചപ്പൊന്നും ഇപ്പോൾ ഈ പ്രദേശങ്ങളിളില്ല.
എന്നാൽ, വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്നാണ് കലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഇതോടെ സലാലയും ധാൽകൂത്തുമടക്കമുള്ള പ്രദേശങ്ങളിൽ തണുപ്പിന്റെ മൂടുപടം എടുത്തണിയുകയും പച്ചപ്പണിഞ്ഞ് കൂടുതൽ സുന്ദരിയാകുകയും ചെയ്യും. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ ധാൽകൂത്തിലുണ്ട്. ഇതിൽപ്പെട്ട ഒന്നാണ് ധാൽകൂത്തിൽനിന്ന് 28 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഖദ്റാഫി പ്രദേശം. സുഗന്ധമുള്ള കാഡി മരങ്ങളുടെ ആവാസ കേന്ദ്രമാണിത്. ഒരുകാലത്ത് സമൃദ്ധമായി വളർന്നിരുന്നു ഇവ.
എന്നാൽ, കന്നുകാലികളുടെ മേച്ചിൽ കാരണം ഇവ ഏതാണ്ട് അപ്രത്യക്ഷമായി. ഈ അപൂർവ വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് സുൽത്താൻ ഖാബൂസ് സർവകലാശാല ഗവേഷണത്തിലൂടെ നേതൃത്വം നൽകുന്നുണ്ട്. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ, സമൃദ്ധമായ മത്സ്യ ഉൽപാദനം, പ്രധാനപ്പെട്ട പുരാവസ്തു സൈറ്റുകൾ എന്നിവകൊണ്ടും സമ്പന്നമാണ് ധാൽകൂത്ത്. കണവകൾ, സ്രാവുകൾ തുടങ്ങി വിവിധ ഇനം മത്സ്യങ്ങൾ ഇവിടെയുണ്ട്.
പുരാതന ഗുഹാ ലിഖിതങ്ങൾ, 350 വർഷം പഴക്കമുള്ള മസ്ജിദ് എന്നിവ ഈ വിലായത്തിന്റെ ആഴത്തിലുള്ള ചരിത്ര വേരുകൾ എടുത്തുകാണിക്കുന്നു. നിരവധി കരകൗശലവസ്തുക്കളും കാർഷിക ഉൽപന്നങ്ങളും ഉൽപാദിപ്പിക്കുന്നുണ്ട്.
പ്രകൃതിദത്തമായ നീരുറവകളും ഗുഹകളും ധാൽകൂത്തിന്റെ ആകർഷണീയത വർധിപ്പിക്കുന്നതാണ്. ഖർഫൂട്ട്, അൽ മുഗ്സൈൽ, ഖദ്രഫി, സർഫിത്ത് എന്നീ ശ്രദ്ധേയമായ നീരുറവകൾ നയനാനന്ദകരമായ കാഴ്ചയാണ് സമ്മാനിക്കുക. പുരാവസ്തു ലിഖിതങ്ങളാൽ അലങ്കരിച്ച ഷിസ, മഷ്ലൂൽ, അസ്ബിർ തുടങ്ങിയ ഗുഹകൾ ഈ പ്രദേശത്തിന്റെ ഭൂതകാലത്തിലേക്ക് ഒരു നേർക്കാഴ്ച നൽകും.
ഒമാനിലെ ഏറ്റവും വലുതും അപൂർവവുമായ വൃക്ഷങ്ങളിലൊന്നായ ബയോബാബ് മരവും ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്. ആകർഷകമായ ഈ വൃക്ഷം വിനോദസഞ്ചാരികളെയും ഗവേഷകരെയും ഒരുപോലെ ആകർഷിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.