ദിബ്ബ തുറമുഖം പൂർത്തിയാവുന്നു
text_fieldsനിർമാണം പുരോഗമിക്കുന്ന ദിബ്ബ തുറമുഖം
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽ നിർമിക്കുന്ന തുറമുഖത്തിന്റെ നിർമാണം 75 ശതമാനം പൂർത്തിയായി. അടുത്ത വർഷം ആദ്യ പാദത്തിൽ പൂർണമായ രീതിയിൽ തുറമുഖം പ്രവർത്തനം ആരംഭിക്കുമെന്ന് കാർഷിക മത്സ്യ ജലവിഭവ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. നിലവിൽ മത്സ്യ ബന്ധന തുറമുഖമായാണ് ഇത് പരിഗണിക്കപ്പെടുന്നതെങ്കിലും ആഡംബര കപ്പലുകൾക്ക് നങ്കൂരമിടാനുള്ള സൗകര്യവും ദിബ്ബ തുറമുഖത്തുണ്ട്. എന്നാൽ അന്താരാഷ്ട്ര ക്രൂസ് ഷിപ്പ് ഓർഗനൈസേഷന്റെ അംഗീകാരം ലഭിക്കുന്നതോടെയാണ് സർവിസ് ആരംഭിക്കാൻ കഴിയുക.
തുറമുഖത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടെ ദിബ്ബ തുറമുഖം ഒമാനിലെ ഏറ്റവും വലിയ രണ്ടാമത്തെ വിവിധ ഉപയോഗ തുറമുഖമായി മാറും. മുസന്ദം ഗവർണറേറ്റിനെയും വടക്കൻ ബാത്തിന ഗവർണറേറ്റിനെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ തുറമുഖമാവും. ദിബ്ബ- ലിമി ഖസബ് റോഡ് നിർമാണം പൂർത്തയാവുന്നതോടെ ദിബ്ബ തുറമുഖത്തെത്തുന്ന കപ്പലുകളുടെ എണ്ണം വർധിക്കുകയും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുകയും ചെയ്യും.
40 ദശലക്ഷം റിയാൽ ചെലവിലാണ് തുറമുഖം നിർമിക്കുന്നത്. ഇത് ഗവർണറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതി കൂടിയാണ്. ഗവർണറേറ്റിലെ സാമ്പത്തിക വൈവിധ്യവത്ക്കണത്തിനും വിദേശ നിക്ഷേപകരെ ആകർഷിക്കാനും തുറമുഖത്തിന് കഴിയും. രണ്ട് മാസംകൊണ്ട് തന്നെ നിർമാണം പൂർത്തിയാവുമെന്നാണ് മന്ത്രാലയം അധികൃതർ പറയുന്നത്. പ്രധാന തുറമുഖത്തെ ബോട്ടുകൾ നിർത്താനുള്ള സൗകര്യവും ഉടൻ പൂർത്തിയാവും. അനുബന്ധ സൗകര്യങ്ങളായ വെള്ളം, വൈദ്യുതി സൗകര്യങ്ങളും ഉടൻ സജ്ജമാക്കും. അയൽ രാജ്യങ്ങളിൽനിന്നുള്ള ചരക്ക് കപ്പലുകളും തുറമുഖത്ത് നങ്കൂരമിടാൻ സൗകര്യം ഒരുക്കും. മത്സ്യ ബന്ധനം, ടൂറിസം, കടൽ ഗതാഗതം, വ്യാപാരം, കടൽ സുരക്ഷ എന്നിവക്കാണ് ദിബ്ബ തുറമുഖം ഉപയോഗപ്പെടുത്തുക.
പ്രധാന നങ്കൂരമിടൽ കേന്ദ്രത്തിന് 1,550 മീറ്റർ നീളവും രണ്ടാമത്തേതിന് 500 മീറ്റർ നീളവുമാണ്. എട്ട് മീറ്ററാണ് ആഴം. 150 ടൺ ഭാരമുള്ള കപ്പലുകൾക്ക് ഇവിടെ നങ്കൂരമിടാൻ കഴിയും. മത്സ്യ മാർക്കറ്റ്, ഐസ് ഫാക്ടറി, മറൈൻ വർക് ഷോപ്പ്, മത്സ്യ ബന്ധന തൊഴിലകൾക്കുള്ള വെയർ ഹൗസ്, വാണിജ്യ സ്റ്റോറുകൾ, യാത്രക്കാരുടെ കെട്ടിടം, അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാവുക. കൂടാതെ ടൂറിസ്റ്റ് ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, മറ്റു ടൂറിസ്റ്റ് സൗകര്യങ്ങൾ എന്നിവയും ഇവിടെ ഒരുക്കും. ദിബ്ബ തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഗവർണറേറ്റിൽ വൻ സാമ്പത്തിക പുരോഗതി ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.