വയനാട് ദുരന്തം; ദു:ഖത്തിൽ പങ്കുചേരുന്നു - ഡോ. രവി പിള്ള
text_fieldsമനാമ: വയനാട് മുണ്ടകൈയിലുണ്ടായ ദുരന്തം ഹൃദയഭേദകമാണെന്നും ഉറ്റവരെ നഷ്ടപ്പെട്ടവരെ വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയില്ലെന്നും ആർ.പി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള. കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനിരയായ ആ കുടുംബങ്ങളെ ചേർത്ത് പിടിച്ച് അവരുടെ ദു:ഖത്തിൽ പങ്കുചേരുകയാണ്. നിരവധി ജീവനുകളാണ് നഷ്ടമായത്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. നിരവധി പേർക്ക് വീടും സർവ്വസ്വവും മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ നഷ്ടമായി. നിരവധി പേർ ഇപ്പോഴും രക്ഷകാത്ത് കുടുങ്ങി കിടക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയുണ്ടാക്കുന്ന വാർത്തയാണ് വരുന്നത്.
ദുരന്തമുണ്ടായ ഉടനെ ഉണർന്ന് പ്രവർത്തിച്ച സംസ്ഥാന-കേന്ദ്രസർക്കാർ സംവിധാനങ്ങൾക്കും, രക്ഷാപ്രവർത്തനം നടത്തുന്ന സൈനികർക്കും, എൻ.ഡി.ആർ.എഫിനും,പ്രാദേശിക ഭരണകൂടത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. രാഷ്ട്രീയ ജാതിമത വ്യത്യാസങ്ങൾ മറന്ന് ദുരന്തമുഖത്ത് ആദ്യമെത്തി ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട പ്രദേശവാസികൾക്ക് ആദരം അറിയിക്കുന്നു. നാടിന്റെ ഒത്തൊരുമയും സഹജീവി സ്നേഹവുമാണ് ഇവരിലൂടെ ലോകം തിരിച്ചറിഞ്ഞത്. മലയോര പ്രദേശത്തെ സാധാരണക്കാരാണ് ദുരന്തത്തിന് ഇരയായത്. അവരെ കൈപിടിച്ച് ജീവിതത്തിലേക്ക് മടക്കികൊണ്ട് വരേണ്ടത് നമ്മളുടെയെല്ലാം ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റാൻ ഓരോരുത്തരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.