മയക്കുമരുന്ന് കേസുകൾ 51 ശതമാനം കുറഞ്ഞു
text_fieldsമസ്കത്ത്: രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കുത്തനെ കുറഞ്ഞതായി കണക്കുകൾ. 51 ശതമാനത്തിെൻറ കുറവാണ് കഴിഞ്ഞവർഷം ഉണ്ടായതെന്ന് റോയൽ ഒമാൻ പൊലീസിെൻറ കണക്കുകൾ പറയുന്നു. മയക്കുമരുന്നിെൻറ വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള സർക്കാറിെൻറ പ്രവർത്തനങ്ങളിലെ ശ്രദ്ധേയ നേട്ടമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് 2538 കേസുകളാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ഇൗ കേസുകളിൽ മൊത്തം 3590 പേർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.
റോയൽ ഒമാൻ പൊലീസിെൻറ വിവിധ വിഭാഗങ്ങൾ, മറ്റു സുരക്ഷാ ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇൗ നേട്ടം കൈവരിച്ചതെന്ന് നാർക്കോടിക്സ് കൺട്രോൾ ഡയറക്ടറേറ്റ് മേധാവി കേണൽ അബ്ദുറഹ്മാൻ അൽ ഫാർസി പറഞ്ഞു. സമൂഹത്തെ പ്രത്യേകിച്ച്, യുവാക്കളെ മയക്കുമരുന്നിെൻറ വിപത്തുകളിൽനിന്ന് മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും. കർശനമായ നിരീക്ഷണ നടപടികളും കടുത്ത ശിക്ഷാ നടപടികളുമാണ് മയക്കുമരുന്ന് കേസുകളിൽ കുറവ് വരാൻ കാരണമെന്നും അബ്ദുൽറഹ്മാൻ അൽ ഫാർസി പറഞ്ഞു.
മയക്കുമരുന്ന് കണ്ടെത്തുന്നതിന് നൂതന ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിെൻറ ഫലമായി മയക്കുമരുന്ന് കണ്ടെത്തുന്നതിെൻറ വിജയ ശതമാനം 14 ശതമാനം ഉയർന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് എട്ടു ശതമാനത്തിെൻറ കുറവുണ്ടായതായി അബ്ദുറഹ്മാൻ അൽ ഫാർസി പറഞ്ഞു.
യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് നേരത്തേ സാമൂഹിക വികസന മന്ത്രാലയം പഠനം നടത്തിയിരുന്നു. സുഹൃത്തുക്കളുടെ സ്വാധീനവും അധിക ഒഴിവുസമയവും രക്ഷാകർത്താക്കളുടെ നിരീക്ഷണത്തിലെ പോരായ്മകളും വിദ്യാഭ്യാസക്കുറവുമാണ് മയക്കുമരുന്ന് ഉപയോഗത്തിെൻറ കാരണങ്ങളെന്ന് കണ്ടെത്തിയിരുന്നു. മയക്കുമരുന്നിെൻറ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് കൃത്യമായി ബോധവത്കരണം നടത്തുകയും മയക്കുമരുന്ന് കടത്തും വ്യാപാരവും തടയാൻ നിയമങ്ങൾ കർക്കശമാക്കുകയും വേണമെന്നാണ് പഠനം നിർദേശിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.