ഫാക് കുർബ: സഹായവുമായി വീണ്ടും അഹദ് ഫൗണ്ടേഷൻ
text_fieldsമസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫാക് കുർബ പദ്ധതിക്ക് സഹായവുമായി വീണ്ടും അഹദ് ഫൗണ്ടേഷൻ.സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികളെ സഹായിക്കുന്നതിനും സമൂഹത്തിൽ ഐക്യദാർഢ്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമത്തിന്റെ ഭാഗമാണ് അഹദ് ഫൗണ്ടേഷന്റെ ഈ പിന്തുണ.പദ്ധതിയുടെ 12ാമത് പതിപ്പ് ദിവസങ്ങൾക്ക് മുമ്പാണ് തുടക്കമായത്.രണ്ട് മാസം നീണ്ടു നിൽക്കും.ഒമാന്‍ ലോയേഴ്സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്.ഈ വർഷം 1,300 തടവുകാരെ മോചിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. 2012ൽ തുടങ്ങിയ പദ്ധതിയിലൂടെ 7,110 ആളുകളെ ജീവിതത്തിന്റെ നിറങ്ങളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഫാക് കുർബ ഇനിഷ്യേറ്റിവിന്റെ ജനറൽ സൂപ്പർവൈസർ ഡോ. മുഹമ്മദ് ബിൻ ഇബ്രാഹിം അൽസദ്ജലി വിശദീകരിച്ചു. പറഞ്ഞു ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിന് പിന്നിൽ.
ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരു കൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. സമൂഹത്തിലെ അംഗങ്ങൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നുള്ള വിപുലമായ പങ്കാളിത്തമാണ് ഈ വർഷവും അസോസിയേഷൻ പ്രതീക്ഷിക്കുന്നത്.ജയിലിൽ കഴിയുന്നവരെ അവരുടെ ഉറ്റവരുടെ അടുത്തേക്ക് എത്തിക്കുന്നതിന് കൂടുതൽ ആളുകൾ സംഭാവന നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.2012ൽ അഞ്ച് കോടതികൾ ലക്ഷ്യമിട്ടാണ് ഫാക് കുർബയുടെ ആദ്യ പതിപ്പിന് തുടക്കമായത്.
10 സന്നദ്ധ പ്രവർത്തകരായ അഭിഭാഷകർ കൈകോർത്തപ്പോൾ 44 തടവുകാരെ മോചിപ്പിക്കാൻ സാധിച്ചു. പദ്ധതിക്ക് സഹായവുമായി നിരവധിപേരാണ് എത്താറുള്ളത്.സുല്‍ത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി,സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്തിയിരുന്നു.ദാഹിറ ഗവര്‍ണറേറ്റിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്വദേശി പൗരന് കഴിഞ്ഞ വര്‍ഷങ്ങളിലെ റമദാനുകളില്‍ നിരവധി പേരുടെ മോചനത്തിനായി സംഭാവന നല്‍കിയിരുന്നു.
തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഇയാള്‍ സഹായത്തിന്റെ കരങ്ങള്‍ നീട്ടുന്നത്. ഒമാനി സമൂഹത്തിൽ മാനുഷിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ സംരംഭം വരുന്നതെന്ന് ഒമാനി ലോയേഴ്സ് അസോസിയേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ഹമദ് ബിൻ ഹംദാൻ അൽ റുബായ് പറഞ്ഞു.സംരംഭത്തിന് തുടക്കം മുതൽ ഒമാനി സമൂഹത്തിൽനിന്ന് മികച്ച പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘തവാനി’ആപ്ലിക്കേഷൻ വഴി സംഭാവന നൽകുന്നതിനൊപ്പം, സംരംഭത്തിന്റെ വെബ്സൈറ്റായ 'www.fakkrba.om,ബാങ്ക് അക്കൗണ്ട് എന്നിവ വഴിയും സംഭാവന സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.കഴിഞ്ഞ വർഷം എല്ലാ ഗവർണറേറ്റുകളിലുമുള്ള നിരവധി അഭിഭാഷകരുടെ പരിശ്രമത്താൽ 1,219 പേരാണ് ജയിലിൽനിന്ന് ഉറ്റവരുടെ ചാരത്തെത്തിയത്.ഏറ്റവും കൂടുതൽ ആളുകളെ മോചിപ്പിച്ചത് (261) വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്നാണ്.202 കേസുകളുമായി മസ്കത്ത് ഗവർണറേറ്റാണ് തൊട്ടുപിന്നിൽ.ഒമാനി സമൂഹത്തിന്റെ ഐക്യദാർഢ്യവും ഔദാര്യവും ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു 11ാം പതിപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.