വാദികബീർ വെടിവെപ്പ്; ഇന്ത്യക്കാരനുൾപ്പെടെ ഒമ്പത് മരണം; 28 പേർക്ക് പരിക്ക്
text_fieldsമസ്കത്ത്: മസ്കത്ത് വാദികബീറിലെ അലി ബിന്‍ അബി താലിബ് മസ്ജിദ് പരിസരത്തുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാനുൾപ്പെടെ ഒമ്പതുപേർ മരിച്ചു. വിവിധ രാജ്യക്കാരായ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരണപ്പെട്ടത്. മരിച്ചവരിൽ നാലുപേർ പാക്കിസ്താനികളാണ്. ഗുലാം അബ്ബാസ്, ഹസൻ അബ്ബാസ്, സയ്യിദ് ഖൈസർ അബ്ബാസ്, സുലൈമാൻ നവാസ് എന്നീ പാക്കിസ്താനികളാണ് മരിച്ചതെന്ന് ഒമാനിലെ പാകിസ്താൻ എംബസി അറിയിച്ചു.
പരിക്കേറ്റവരിൽ പൊലീസ് ഓഫിസർമാർ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ എന്നിവരും ഉൾപ്പെടുന്നുണ്ട്. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമായെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മരിച്ചവരിലും പരിക്കേറ്റവരിലും ഓരോ ഇന്ത്യക്കാർ വീതം ഉൾപ്പെടുന്നുണ്ടെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചതായി മസ്കത്തിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.
തിങ്കാളാഴ്ച രാത്രി പത്തുമണിയോയാണ് ദാരുണമായ സംഭവങ്ങൾ തുടക്കം. മസ്ജിദ് പരിസരത്ത് പ്രാർഥനക്കായി തടിച്ച് കൂടിയവർക്കെതിരെ അക്രമി സംഘങ്ങൾ വെടിയുതിർക്കുവായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം.
സംഭവ സമയത്ത് നൂറിലധികം പേർ പള്ളിയിലുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. പരിക്കേറ്റവർ മസ്കത്തിലെയും പരിസര പ്രദേശങ്ങളിലെയും ഹോസ്പിറ്റലിൽ ആണ് പ്രവേശിച്ചിരിക്കുന്നത്. ഇവർ സുഖം പ്രാപിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു. സംഭവം നടന്നയുടൻ റോയൽ ഒമാൻ പൊലീസും സൈന്യവും സ്ഥലത്തെത്തി പ്രദേശത്തിന്‍റെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുകയായിരുന്നു. പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്ന് നിർദ്ദേശവും നൽകിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. തലസ്ഥാന നഗരിയിൽനിന്ന് ഏകദേശം നാല് കിലോമീറ്റർ ദൂരമാണ് വാദികബീറിലേക്കുള്ളത്. മലയാളികളടക്കമുള്ള നിവധി ഇന്ത്യൻ പ്രവാസികൾ തിങ്ങിപാർക്കുന്ന സ്ഥലം കൂടിയാണിത്. എന്നാൽ, മലയാളികൾ പ്രാർഥനയിൽ പങ്കെടുക്കാറുള്ള മസ്ജിദിലല്ല വെടിവപ്പ് നടന്നിട്ടുള്ളത്.
സംഭവുമായി ബന്ധപ്പെട്ട വ്യാജ വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും റോയൽ ഒമാൻ പൊലീസ് നിർദ്ദേശിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളോട് ആത്മാർഥമായ ദുഃഖവും അനുശോചനവും അറിയിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെ തുടർന്ന് ഒമാനിലെ യു.എസ് പൗരൻമാർ ജാഗ്രത പാലിക്കണമെന്ന് മസ്‌കത്തിലെ യു.എസ് എംബസി നിർദ്ദേശം നൽകി. സുരക്ഷിതരായി ഇരിക്കണണമെന്നും വാദികബീർ പ്രദേശത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് ഒമാനിലെ പാകിസ്താൻ അംബാസഡർ ഇമ്രാൻ അലി ആവശ്യപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റവർ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.