സലാലയിൽ നാല് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം പൂർത്തിയായി
text_fieldsസലാല: ദോഫാർ മുനിസിപ്പാലിറ്റിയുടെയും ഒമ്രാൻ ഗ്രൂപ്പിന്റെയും പങ്കാളിത്തത്തോടെ സലാലയിൽ 30ലക്ഷം റിയാൽ മൂല്യമുള്ള നാല് ടൂറിസം പദ്ധതികളുടെ വികസനം പൂർത്തിയാക്കിയതായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം (എം.എച്ച്.ടി) അറിയിച്ചു. മുഗ്സെയിൽ വാട്ടർഫ്രണ്ട്, ഹംറീർ വ്യൂ, ദർബാത്ത് വ്യൂ, ഐൻ ജർസിസ് എന്നീ പദ്ധതികളാണ് പൂർത്തീകരിച്ചത്.
പ്രദേശത്തെത്തുന്ന സന്ദർശകർക്ക് വ്യതിരിക്തമായ അനുഭവങ്ങൾ നൽകുന്നതിന് സഹായിക്കുന്നതാണ് പുതിയ സൗകര്യങ്ങളെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഖരീഫ്, വസന്ത സീസണുകളിൽ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നത് ഉപയോഗപ്പെടുത്താൻ ഗവർണറേറ്റിലെ പ്രകൃതി ഭംഗിയുള്ള സ്ഥലങ്ങൾ വികസിപ്പിക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് ദോഫാറിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഖാലിദ് ബിൻ അബ്ദുല്ല അൽ അബ്രി മേയ് മാസത്തിൽ പ്രസ്താവിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നാലു പ്രദേശങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്. 174,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മുഗ്സെയിൽ വാട്ടർഫ്രണ്ട് പദ്ധതിക്ക് 8.74ലക്ഷം റിയാലിന്റെ നിക്ഷേപമുണ്ട്. പാർക്കിങ് സ്ഥലങ്ങൾ, ഇവന്റുകൾ, ആക്റ്റിവിറ്റികൾ, ഫുഡ് കിയോസ്ക്കുകൾ, റസ്റ്റാറന്റുകൾ, ബീച്ചിലെ കാൽനടസ്ഥലം, സിറ്റിങ് ഏരിയകൾ, പിക്നിക് സ്പോട്ടുകൾ, വ്യായാമ സ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സമുദ്ര കായിക വിനോദങ്ങൾ, സാഹസിക പാർക്ക്, കുട്ടികളുടെ ഗെയിമുകൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
50,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ഹംറീർ വ്യൂ പ്രോജക്റ്റ് 505,000റിയാൽ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. 105,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ദർബാത്ത് വ്യൂ പദ്ധതിക്ക് 561,500 റിയാൽ ചെലവായി. 40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ച ഐൻ ജർസിസ് പദ്ധതി പൊതു സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ്. ഇവിടെ പാർക്കിങ് സ്ഥലങ്ങൾ, ടോയ്ലറ്റുകൾ, പിക്നിക് സ്പോട്ടുകൾ എന്നിവ ഉൾപ്പെടുന്നു. പദ്ധതികൾ ഗവർണറേറ്റിന്റെ സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും ബിസിനസ് മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും സംഭാവന ചെയ്യുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.