ഗസ്സ വെടിനിർത്തൽ; യു.എൻ പ്രമേയത്തെ ഒമാൻ സ്വാഗതം ചെയ്തു
text_fieldsമസ്കത്ത്: ഗസ്സയിൽ അടിയന്തിര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു.എൻ സുരക്ഷ കൗൺസിൽ പ്രമേയത്തെ ഒമാൻ സ്വാഗതം ചെയ്തു.
മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ യ.എൻ പ്രമേയങ്ങൾക്കും പിന്തുണ നൽകുന്ന നിലപാട് ആവർത്തിച്ച് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കി. ഗസ്സയിലേക്ക് അവശ്യവസ്തുക്കളും മാനുഷിക സഹായവും തടസ്സമില്ലാതെ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിൽ അമേരിക്ക വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ കഴിഞ്ഞ ദിവസമാണ് യു.എൻ രക്ഷാസമിതി പാസാക്കിയത്. വ്രതമാസമായ റമദാനിൽ വെടിനിർത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി നിരുപാധികം വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രായേലിന് അനുകൂലമായി ഇതുവരെയും തുടർന്ന നിലപാട് മാറ്റി യു.എസ് വീറ്റോ ചെയ്യാതെ വിട്ടുനിൽക്കുകയായിരുന്നു. ഇതോടെയാണ് 15 സ്ഥിരാംഗങ്ങളിൽ 14 പേരുടെയും പിന്തുണയോടെ ഗസ്സ വെടിനിർത്തൽ പ്രമേയം ആദ്യമായി രക്ഷാസമിതി കടന്നത്.
10 അംഗങ്ങൾ ചേർന്ന് കൊണ്ടുവന്ന പ്രമേയം റഷ്യയും ചൈനയും യു.എന്നിലെ 22 അംഗ അറബ് ഗ്രൂപ്പുമടക്കം പിന്തുണച്ചു. പ്രമേയം അംഗീകരിക്കപ്പെട്ടതോടെ നടപ്പാക്കൽ ലോകരാജ്യങ്ങൾക്ക് ബാധ്യതയാണെങ്കിലും റമദാൻ പകുതി പിന്നിട്ടിരിക്കെ, രണ്ടാഴ്ചക്കകം വെടിനിർത്തൽ നടപ്പാക്കാനാകുമോയെന്നതാണ് പ്രധാന വെല്ലുവിളി. അടിയന്തര വെടിനിർത്തൽ നടപ്പാക്കുകയും അത് ശാശ്വത യുദ്ധവിരാമമായി മാറ്റുകയും വേണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.