കനത്ത മഴയിൽ വിറങ്ങലിച്ച് മത്ര സൂഖ്
text_fieldsമത്ര: ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ വിറങ്ങലിച്ച് മത്ര. തുള്ളിക്കൊരു കുടം എന്ന പോലെ മഴ മണിക്കൂറുകള്‍ നിലക്കാതെനിന്ന് പെയ്തിറങ്ങിയപ്പോള്‍ സൂഖിലൂടെ കനത്ത മലവെള്ളപ്പാച്ചില്‍ തന്നെ രൂപപ്പെട്ടു. സൂഖിന്റെ നാനാഭാഗത്തുനിന്നും മഴവെള്ളം വാദിയായി കുത്തിയൊലിച്ച് ഒഴുകി വരുന്ന കാഴ്ച ഭീതി ജനിപ്പിക്കുന്നതായിരുന്നു. മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ സൂഖിലെ വ്യാപാരികള്‍ സാധാരണ ചെയ്യാറുള്ളതു പോലുള്ള മുന്നൊരുക്കങ്ങളൊക്കെ നടത്തി തന്നെയാണ് ചൊവ്വാഴ്ച സ്ഥാപനങ്ങള്‍ അടച്ചു പോയിരുന്നത്.
താഴ്ഭാഗങ്ങളിലുള്ള സാധന സാമഗ്രികള്‍ ഉയരങ്ങളിലേക്ക് മാറ്റിവെച്ചും ഷട്ടറുകളും വിള്ളലുകളുമൊക്കെ ഫോം അടിച്ച് ഭദ്രമാക്കി വെള്ളം കയറുന്നത് തടയും വിധം പഴുതുകള്‍ അടച്ച് ബന്ധനവസ്ത വരുത്തിയിട്ടും എല്ലാം നിഷ്ഫലമാക്കും വിധമാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. സൂഖിലെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലേക്കും വെള്ളം കുത്തിയൊലിച്ച് കയറിവരുന്നത് നിസഹായരായി നോക്കി നില്ക്കാന് മാത്രമേ വ്യാപാരികള്ക്കായുള്ളൂ. സാധാരണ വെള്ളം കയറാത്ത ഭാഗങ്ങളിലേക്കു കൂടി ഇത്തവണ മഴവെള്ളം ഇരച്ചെത്തി.
സാമാന്യം ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ പതിവ് മഴക്കെടുതികള്‍ കാര്യമായി ബാധിക്കാത്ത ഒന്നാം കവാട ഭാഗത്തുള്ള സൂഖിലൂടെയും ഇത്തവണ വെള്ളമെത്തിയതു തന്നെ ഒഴുക്കിന്റെ ശക്തി വെളിവാക്കും വിധമാണ്. പതിവ് പോലെ രണ്ടാം കവാടത്തിലൂടെയാണ് കൂടുതല്‍ വെള്ളമൊഴുക്കുണ്ടായത്. ഈ ഭാഗത്തൂടെ വെള്ളമൊഴുകി കോര്‍ണീഷ് കടലിലേക്ക് വെള്ളം ശക്തിയാടെ പതിച്ചു. പതിവിന് വിപരീതമായി ഇത്തവണ ബലദിയ പാര്‍ക്കിലും ഹോള്‍സെയില്‍ സൂഖിലുമുള്ള സ്ഥാപനങ്ങളില്‍ വെള്ളം കയറി.
ഈ ഭാഗത്തുള്ള കടകളിലും ഗോഡൗണുകളിലും വെള്ളം കയറി കനത്ത നാശ നഷ്ടമാണ് വരുത്തിവെച്ചത്. ചൊവ്വാഴ്ച സൂഖിലെ വ്യാപാരികള്‍ക്ക് ഉറക്കമില്ലാ രാത്രി തന്നെ ആയിരുന്നു. നേരത്തേ ചെറുതായി ചാറിക്കൊണ്ടിരുന്ന മഴ രാത്രി പതിനൊന്ന് മണിയായതോടെ കൂടുതല്‍ ശക്തിപ്പെട്ടു. മഴ കനത്തതോടെ സൂഖിന്റെ ഒരു ഭാഗത്തുനിന്നും മറുഭാഗത്തേക്ക് കടന്നു പോകാന്‍ സാധിക്കാത്ത വിധം ഒരാള്‍ പൊക്കത്തില്‍ വെള്ളം നിറഞ്ഞൊഴുകി. മഴ തോരാന്‍ കാത്ത് നില്‍ക്കാതെ തങ്ങളുടെ സ്ഥാപനങ്ങളുടെ അവസ്ഥ എന്തെന്നറിയാന്‍ അര്‍ധ രാത്രി തന്നെ പലരും മഴയെ അവഗണിച്ച് സൂഖിലെത്തിയിരുന്നു.
വെള്ളമൊഴുക്കിന്റെ ശക്തിയില്‍ പല കടകളിലെയും ഷട്ടറുകള്‍ ബെന്റായി വളഞ്ഞതു പോലെ ആയിരുന്നു. മഴ വെള്ളത്തിന്റെ ഒഴുക്ക് അത്രക്ക് ശക്തമായിരുന്നു. സമീപ കാലത്തൊന്നും ഇത്ര കന്നത്ത മഴയും വെള്ളമൊഴുക്കിനും സാക്ഷിയായിട്ടില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. സൂഖിലെ ഒട്ടുമിക്ക കടകളിലും ഇത്തവണ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു.
പോര്ബമ്പ സൂഖിലും ഹോള്‍ സെയില്‍ മാര്കറ്റിലുമാണ് മഴക്കെടുതി കൂടുതൽ നാശനഷ്ടങ്ങള്‍ വരുത്തിയത്. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഹാപ്പിലാന്റ് എന്ന സ്ഥാപനം നിശ്ശേഷം തകര്‍ന്നു. ഷട്ടര്‍ തകര്‍ന്ന് അകത്തെ ടഫെന്‍ ഗ്ലാസ് പൊട്ടിത്തകര്‍ന്ന് കടക്കകത്തെ മുഴുവന്‍ സാധനങ്ങളും ഉപയോഗ ശൂന്യമായി. വെള്ളം കയറി നശിച്ച സാധനങ്ങള്‍ കൂട്ടിയിട്ട് വൃത്തിയാക്കുന്ന സങ്കട കാഴ്ചകളാണ് മത്ര സൂഖിലെങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.