ഇന്ത്യൻ സ്കൂളുകളിലെ ആശങ്കകൾ പരിഹരിച്ചില്ല; ബോർഡ് ചെയർമാന് വീണ്ടും നിവേദനവുമായി രക്ഷിതാക്കൾ
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കത്തിന് നിവേദനം നൽകി. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിന്റെ മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി സ്കൂളുകളിലാണ് ഒമാനിലെ ഭൂരിപക്ഷം ഇന്ത്യൻ വിദ്യാർഥികളും പഠിക്കുന്നത്.
ഈ സ്കൂളുകളുടെ ഭരണപരവും അക്കാദമികവുമായ നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടി മുമ്പും ഡയറക്ടർ ബോർഡിനും ഒമാനിലെ ഇന്ത്യൻ അംബാസഡർക്കും പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും ബോർഡ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്കത്തിന് നിവേദനം നൽകിയത്.
ഇന്ത്യൻ സ്കൂളുകളിലെ ഇൻഷുറൻസ് പോളിസി സ്കൂൾ നിയമങ്ങൾക്കു വിരുദ്ധമായി സ്വകാര്യ കമ്പനിക്കു നൽകിയതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ നേരത്തെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ടെൻഡർ ക്ഷണിക്കാതെ ക്രമവിരുദ്ധമായി നൽകിയ ഇൻഷുറൻസ് കരാർ പിന്നീട് റദ്ദാക്കുകയും ചെയ്തു.
മുമ്പ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്നത് കേന്ദ്രീകരിക്കുമെന്നും അതിലൂടെ ചെലവ് ഗണ്യമായി കുറക്കാൻ സാധിക്കുമെന്നും സ്കൂൾ അധികൃതർ സമ്മതിച്ചിരുന്നു. എന്നാൽ, ഇതിന്റെ നേട്ടം സ്കൂളുകൾക്ക് ലഭ്യമായോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണെന്നും രക്ഷിതാക്കൾ ആരോപിച്ചു.
അതേസമയം, ഇൻഷുറൻസ് വിഷയവുമായി ബന്ധപ്പെട്ട് ബോർഡ് രണ്ടു മാസംമുമ്പ് ഒരു അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. അതോടൊപ്പം 2024ലെ മെഡിക്കൻ ഇൻഷൂറൻസുകൾ ഓപൺ ടെൻഡർ വിളിച്ച് സ്കൂളുകൾക്ക് കമ്പനികളെ ക്ഷണിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇൻഷുറൻസ് വിഷയത്തിൽ ക്രമക്കേടുകളുടെ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരുനീക്കത്തിന് അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്.
എന്നാൽ, ആരോഗ്യ ഇൻഷുറൻസ് പോളിസി മാത്രം വാങ്ങുന്നതിനുള്ള ഉത്തരവാദിത്തം സ്കൂൾ മാനേജ്മന്റ് കമ്മിറ്റികൾക്കു കൈമാറാനും മറ്റുള്ളവ ബോർഡ് കൈവശം വെക്കാനുമാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് ഇതു സംശയങ്ങൾക്കു കാരണമായിട്ടുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു. പുതിയ തീരുമാനപ്രകാരം ഇൻഷൂറൻസ് ടെൻഡറുകൾ ക്ഷണിക്കുന്നതിനും ചർച്ചകൾ പൂർത്തീകരിക്കുന്നതിനും സ്കൂളുകൾക്ക് പരിമിതമായ സമയം മാത്രമാണ് ലഭിക്കുന്നത്. ബോർഡിന്റെ ഈ തെറ്റായ തീരുമാനം ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുകയും അധികഭാരം രക്ഷിതാക്കളിൽ എത്തിച്ചേരുകയും ചെയ്യും. അംഗീകൃത പർച്ചേസ് മാനുവൽ പാലിക്കാതെ മുൻകാലങ്ങളിൽ നടന്ന ക്രമവിരുദ്ധമായ ഇടപാടുകൾക്ക് സമാനമായ രീതിയിൽ വീണ്ടും സ്കൂൾ ഇൻഷൂറൻസ് നടപടിക്രങ്ങൾ കൊണ്ടുപോകാനുള്ള സ്കൂൾ ഡയറക്ടർ ബോർഡ് നീക്കം നടത്തുന്നതിൽ രക്ഷിതാക്കൾ ആശങ്ക അറിയിച്ചു.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗീകരിച്ച പർച്ചേസ് മാനുവലിന് അനുസൃതമായി, എല്ലാ ഇന്ത്യൻ സ്കൂളുകൾക്കുമായി ഇൻഷുറൻസ് കമ്പനികളിൽനിന്ന് പബ്ലിക് ടെൻഡർ ക്ഷണിച്ച് കേന്ദ്രീകൃതമായ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും രക്ഷിതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ സ്കൂളിൽ നടന്ന വിവിധ ഇടപാടുകളെക്കുറിച്ച് ഉയർന്നിട്ടുള്ള വ്യാപക പരാതികളിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ എടുക്കണമെന്നും നിവേദനത്തിൽ ഉന്നയിച്ചു.
അതോടൊപ്പം, സ്കൂളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ഇടയിൽ ഉയർന്നിട്ടുള്ള വിവിധ പരാതികൾ ചർച്ച ചെയ്യുന്നതിനായി നിർത്തി വെച്ചിരിക്കുന്ന സ്കൂൾ ഓപൺ ഫോറം ഉടൻ വിളിച്ചു ചേർക്കണമെന്നും അഭ്യർഥിച്ചു.
രക്ഷിതാക്കൾ നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും ഉന്നയിക്കപ്പെട്ട പരാതികൾക്ക് കഴിവതും വേഗം തീർപ്പുണ്ടാക്കാൻ ഇടപെടുമെന്നും ചെയർമാൻ ഉറപ്പു നൽകിയതായി രക്ഷിതാക്കൾ അറിയിച്ചു.
എന്നാൽ മുൻകാലങ്ങളിൽ നൽകിയ ഉറപ്പുകളിൽനിന്നും ബോർഡ് വ്യതിചലിച്ചതിൽ നിവേദക സംഘം ശക്തമായ പ്രതിഷേധം ചെയർമാനെ അറിയിച്ചു. നിവേദനത്തിൽ ഉന്നയിക്കപ്പെട്ട പരാതികൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി രക്ഷിതാക്കൾ മുൻപോട്ടുവരുമെന്നും രക്ഷിതാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ വിജയൻ, തങ്കം കവിരാജ്, അരുൺ, സുഗതൻ, മിഥുൻ , വരുൺ തുടങ്ങിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.