ജബൽ അഖ്ദറിലേക്ക് ‘റുമ്മാന’ വിളിക്കുന്നു
text_fieldsമസ്കത്ത്: നൂതന കാർഷിക ടൂറിസം പദ്ധതികളുടെ പരമ്പരക്ക് തുടക്കംകുറിച്ച് ജബൽ അഖ്ദർ വിലായത്തിൽ റുമ്മാന പരിപാടിയുടെ രണ്ടാം പതിപ്പ് ആരംഭിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ കാർഷിക ടൂറിസം പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ.സൗദ് ബിൻ ഹമൂദ് അൽ ഹബ്സിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള നിരവധി പ്രമുഖരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ ഗ്രൂപ്), ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനി (നിതാജ്) എന്നിവയുടെ സംയുക്ത സംരംഭമായ ടീപ്പിയും അഗ്രിടൂറിസം ഡെവലപ്മെന്റ് കമ്പനിയും (ജനേൻ) സഹകരിച്ചാണ് പരിപാടി നടത്തുന്നത്. പൈതൃക, ടൂറിസം മന്ത്രാലയവും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമാണ് തന്ത്രപ്രധാന പങ്കാളികളായി കൈകോർക്കുന്നത്. ഒമാൻ വിശാലവും വൈവിധ്യപൂർണവുമായ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ്. ഇത് കാർഷിക വിനോദസഞ്ചാരത്തിന്റെ മത്സരക്ഷമത വർധിപ്പിക്കുമെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രി ഡോ.സൗദ് ബിൻ ഹമൂദ് അൽ ഹബ്സി പറഞ്ഞു.
ജബൽ അഖ്ദറിലെ സന്ദർശകർക്ക് കാർഷിക ടൂറിസം അനുഭവം വർധിപ്പിക്കുന്നതിലും പ്രാദേശിക കർഷകർക്ക് അവരുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിൽ പിന്തുണ നൽകാനും ഇവന്റിന്റെ രണ്ടാം പതിപ്പ് തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിനിടെ, ജബൽ അഖ്ദറിലെ ഫാമുകൾ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ജനെൻ ടീപ്പിയുമായി പങ്കാളിത്തവും നിക്ഷേപ കരാറും ഒപ്പുവെച്ചു.
വ്യക്തികൾ മുതൽ കുടുംബങ്ങൾ വരെയുള്ള എല്ലാ സന്ദർശകർക്കും അനുയോജ്യമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അനുഭവങ്ങളും ഇവന്റ് പ്രദാനം ചെയ്യും. വിനോദം, മാതളനാരങ്ങ വിൽപന, ഭക്ഷണം, പാനീയങ്ങൾ എന്നിവയും വിപുലമായ പ്രവർത്തനങ്ങൾക്കായി സമർപ്പിത കോണുകളും ഒുക്കിയിട്ടുണ്ട്. സവിശേഷമായ ടൂറിസം അനുഭവം ആഗ്രഹിക്കുന്ന സന്ദർശകർക്ക് സെപ്റ്റംബർ 28 വരെ ജബൽ അഖ്ദറിലെ സീഹ് കിത്ന ഗ്രാമത്തിലെ ജനേൻ ഫാമിൽ റുമ്മാന പരിപാടി ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.