പൂട്ടുമുറുക്കി; രാജ്യ വ്യാപക ലോക്ഡൗൺ തുടങ്ങി
text_fieldsമസ്കത്ത്: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള രാജ്യ വ്യാപക ലോക്ഡൗൺ രാജ്യത്ത് നിലവിൽ വന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെ സുൽത്താൻ സായുധസേനയും റോയൽ ഒമാൻ പൊലീസും ചേർന്ന് രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചു. ഒാരോ ഗവർണറേറ്റുകളുടെയും അതിർത്തികളിലെയും പ്രവേശന കവാടങ്ങളിലെയും ചെക്ക്പോയൻറുകൾ പ്രവർത്തനക്ഷമമായതായി പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ആഗസ്റ്റ് എട്ട് ശനിയാഴ്ച വരെ രാത്രി ഏഴു മുതൽ പുലർച്ചെ ആറുവരെ എല്ലാ ഗവർണറേറ്റുകളിലും പൂർണമായ സഞ്ചാരവിലക്കും പ്രാബല്യത്തിലുണ്ടാകും. രാത്രി സമയം കാൽനടയും അനുവദനീയമല്ല. ലോക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് നൂറ് റിയാൽ പിഴ ഇൗടാക്കും. കോവിഡ് വ്യാപനം കുറക്കുന്നതിനായുള്ള സർക്കാർ പരിശ്രമങ്ങളിൽ സഹകരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അഭ്യർഥിച്ചു.
സാധുവല്ലാത്ത കാരണങ്ങൾ പറഞ്ഞ് കൺട്രോൾ പോയിൻറുകൾ കടക്കാൻ ശ്രമിക്കുന്നത് നിയമലംഘനവും ജോലി തടസപ്പെടുത്തലുമായാണ് കണക്കാക്കുകയെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഇത്തരക്കാർ നടപടിക്ക് വിധേയരാകേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.ഗവർണറേറ്റുകൾക്കിടയിലെ യാത്ര ലോക്ഡൗൺ കാലയളവിൽ അനുവദിക്കില്ല. സൂപ്പർമാർക്കറ്റുകളും കച്ചവടസ്ഥാപനങ്ങളും ഷോപ്പിങ്മാളുകളുമെല്ലാം പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. സ്ഥാപനങ്ങൾ അടച്ച ശേഷം ജീവനക്കാർക്ക് ഏഴുമണിക്കുള്ളിൽ താമസ സ്ഥലത്ത് എത്താൻ കഴിയുന്ന വിധത്തിൽ പ്രവർത്തനം ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. സൂപ്പർമാർക്കറ്റുകളിൽ വൈകുന്നേരത്തോടെ ആളുകളുടെ തിരക്ക് അനുഭവപ്പെട്ടു. ശനിയാഴ്ച വൈകീട്ട് 6.45 ആയതോടെ റോഡുകളിൽ ആളൊഴിഞ്ഞു.
രാത്രി എമർജൻസി സേവനങ്ങൾ, അത്യാവശ്യ ഉൽപന്നങ്ങളുടെ ഗതാഗതം തുടങ്ങിയവയാണ് അനുവദനീയമായിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ടിക്കറ്റ് അടക്കം രേഖകൾ കാണിച്ചാൽ യാത്ര അനുവദിക്കുകയും ചെയ്യും. മെഡിക്കൽ ആവശ്യങ്ങൾക്ക് മുൻകൂർ അപ്പോയിൻമെൻറ് ലഭിച്ചവർക്കും ചെക്ക്പോയൻറ് കടക്കാൻ അനുമതിയുണ്ടാകും. വിലായത്തുകൾക്കിടയിൽ ചെക്ക്പോയൻറുകൾ ഉണ്ടാകില്ലെന്നും ആർ.ഒ.പി അറിയിച്ചു. ലോക്ഡൗണിെൻറ ഭാഗമായി പ്രധാന റോഡുകളിലടക്കം പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.