ലോക്ഡൗൺ: രോഗികളുടെ എണ്ണം 60 ശതമാനത്തോളം കുറയാൻ സാധ്യത
text_fieldsമസ്കത്ത്: കർശന നിബന്ധനകളോടെയുള്ള ലോക്ഡൗൺ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറക്കാൻ സഹായകരമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ.സൈഫ് അൽ അബ്രി. രോഗികളുടെ എണ്ണത്തിൽ 60 ശതമാനം വരെ കുറവ് ദൃശ്യമാകാനാണ് സാധ്യതയെന്ന് ഡോ.സൈഫ് അൽ അബ്രി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
രോഗികളുടെ എണ്ണത്തിൽ കുറവ് ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. ഇൗയാഴ്ച അവസാനത്തോടെയോ പെരുന്നാൾ ദിനങ്ങളിലോ കാര്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ചായിരിക്കും സഞ്ചാര വിലക്കും ഗവർണറേറ്റുകൾ അടച്ചിടലുമടക്കം നടപടികൾ എത്രത്തോളം ഫലപ്രദമായെന്ന് വിലയിരുത്തുക. പകൽസമയങ്ങളിൽ ഷോപ്പിങ്ങിന് പ്രത്യേകിച്ച് പരമ്പരാഗത മാർക്കറ്റുകളിലും മറ്റും പോകുന്നവർ സ്വയം സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ ഒാരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
മസ്കത്ത്, അൽ വുസ്ത, തെക്കൻ ബാത്തിന, ദോഫാർ ഒഴിച്ചുള്ള ഗവർണറേറ്റുകളിലെ കോവിഡ് ബാധിതരിൽ അധികവും സ്വദേശികളാണ്. സ്വദേശികളുടെ എണ്ണം വിദേശികളെ അപേക്ഷിച്ച് കൂടുതലായതിനാലാണ് രോഗികളുടെ എണ്ണത്തിലും വർധനയുള്ളതെന്ന് ഡോ. അൽ അബ്രി പറഞ്ഞു. വടക്കൻ ബാത്തിനയിൽ വൈറസ് ബാധിതരായുള്ള സ്വദേശികളുടെ എണ്ണത്തിൽ കാര്യമായ വർധന തന്നെ ദൃശ്യമാണ്. ഇവിടത്തെ ജനസംഖ്യയുടെ 70 ശതമാനത്തോളം പേരും സ്വദേശികളാണെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.