മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്
text_fieldsഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് കരാർ ലുലു ഗ്രൂപ്പ് ഡയറക്ടർ ഏ.വി. ആനന്ദ്, തമാനി ഗ്ലോബൽ ബോർഡ് മെമ്പർ അബ്ദുൾ അസീസ് അൽ മഹ്റൂഖി കൈമാറിയപ്പോൾ. ലുലു ഒമാൻ ഡയറക്ടർ കെ. എ. ഷബീർ സമീപം
മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇത് സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി ഗ്ലോബലും തമ്മിൽ ധാരണയായി.
ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖാഇസ് മുഹമ്മദ് അൽ യൂസഫ്, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ഏ.വി. ആനന്ദും, തമാനി ഗ്ലോബൽ ബോർഡ് മെംബർ അബ്ദുൾ അസീസ് അൽ മഹ്റൂഖിയുമാണ് കരാറിൽ ഒപ്പ് വെച്ചത്. രണ്ട് ദിവസമായി മസകത്തിൽ നടക്കുന്ന ഒമാൻ ഇൻവെസ്റ്റ്മെൻ്റ് ഫോറത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
രണ്ടായിരം കോടി രൂപയുടെ (100 ദശലക്ഷം ഒമാനി റിയാൽ) മുതൽ മുടക്കിൽ നിർമിച്ച മാളിലെ സൗകര്യങ്ങൾ കൂടുതൽ ആഗോളനിലവാരത്തിലേക്ക് ഉയർത്താനും ഉപഭോക്തൃ സേവനം ഏറ്റവും മികച്ചതാക്കാനുമാണ് ലുലു ഹോൾഡിങ്ങ്സും താമണി ഗ്ലോബലും കൈകോർക്കുന്നത്. ഉപോഭക്താകൾക്ക് ഏറ്റവും ആധുനിക സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസറായി താമണി ഗ്ലോബൽ ലുലു ഹോൾഡിങ്ങിസിനൊപ്പം പ്രവർത്തിക്കും. 20 ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണമുള്ള മാൾ ഓഫ് മസ്കത്തിൽ ഒമാൻ അക്വേറിയം, ലുലു ഹൈപ്പർമാർക്കറ്റ്, നോവോ സിനിമാസ് അടക്കം 200ഓളം റീട്ടെയ്ൽ ഔട്ട്ലെറ്റുകളുണ്ട്.
മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനു അവസരം നൽകിയ ഒമാൻ സുൽത്താനും ഒമാൻ ഭരണകൂടത്തിനും എം.എ. യൂസഫലി നന്ദി പറഞ്ഞു. സുൽത്തന്റെ ദീർഘവീക്ഷണമുള്ള നയങ്ങൾ കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിതുറക്കുന്നുവെന്നും മികച്ച നിക്ഷേപസൗഹൃദ സാഹചര്യമാണ് ഒമാനിലുള്ളത്. ദീർഘകാല പ്രാധാന്യത്തോടെയുള്ള പങ്കാളിത്തമാണിതെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാകുകയാണ് ലക്ഷ്യമെന്നും യൂസഫലി കൂട്ടിച്ചേർത്തു
ആഗോള നിലവാരത്തിലുള്ള കൂടുതൽ സേവനം ലഭ്യമാക്കാൻ ലുലു ഹോൾഡിങ്ങ്സുമായുള്ള സഹകരണം സഹായമാകുമെന്ന് തമാനി ഗ്ലോബൽ ബോർഡ് മെംബർ അബ്ദുൽ അസീസ് സലിം അൽ മഹ്രുഖി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.