മതേതര ഇന്ത്യയുടെ വിജയം -പ്രവാസി വെൽഫെയർ സലാല
text_fieldsസലാല: ഇന്ത്യൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ മതേതര ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതും വെറുപ്പിനും വിദ്വേഷത്തിനുമെ തിരായ ജനഹിതത്തിന്റെ വിജയമാണെന്ന് പ്രവാസി വെൽഫെയർ സലാല.
മൃഗീയ ഭൂരിപക്ഷം അവകാശപ്പെട്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവും വിളമ്പിയും തിരഞ്ഞെടുപ്പ് കമീഷൽ ഉൾപ്പെടെയുള്ള ഭരണഘടനാ സംവിധാനങ്ങളെയെല്ലാം ചൊൽപ്പടിയിൽ നിർത്തിയിട്ടും ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല എന്നത് സഹവർത്തിത്വവും സമാധാനവും ആഗ്രഹിക്കുന്ന സാധാരണ മനുഷ്യരുടെ ജാഗ്രതയുടെ ഫലമാണ്. അതിനുമപ്പുറം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പാർട്ടികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിയ ഇന്ത്യ സഖ്യത്തിന്റെ വിജയവുമാണ്.
ബി.ജെ.പി ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകൾക്ക് കൂച്ചുവിലങ്ങിടാനും ജനവിരുദ്ധ നയങ്ങളെ തിരുത്തുവാനും ബുൾഡോസർ രാജിനെതിരെ ശക്തമായ തിരുത്തൽ നടപടികൾ കൈക്കൊള്ളാനും ഇൻഡ്യ സഖ്യത്തിന് സാധിക്കേണ്ടതുണ്ടെന്ന് പ്രവാസി വെൽഫെയർ വർക്കിങ് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ്, കെ. സൈനുദ്ദീൻ, രവീന്ദ്രൻ നെയ്യാറ്റിൻകര, ആരിഫ മുസ്തഫ, മുസമ്മിൽ മുഹമ്മദ്, സബീർ പിടി തുടങ്ങിയവർ സംബന്ധിച്ചു.
ഏകാധിപത്യ പ്രവണതക്ക് തടയിട്ട വിജയം -ഇൻകാസ് ഒമാൻ
മസ്കത്ത്: ഇന്ത്യയിലെ ശതകോടി ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷകൾക്ക് ചിറകുമുളപ്പിക്കുന്ന ഉജ്ജ്വല തിരിച്ചുവരവാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതൃത്വം നൽകിയ ഇൻഡ്യ മുന്നണിയുടെ വിജയമെന്ന് ഇൻകാസ് ഒമാൻ ദേശീയ പ്രസിഡന്റ് അഡ്വ. എം.കെ. പ്രസാദ് പറഞ്ഞു. കേരളത്തിൽ യു.ഡി.ഫ് നേടിയ ഗംഭീര വിജയത്തിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടിയുടെ ദേശീയ തലത്തിലുള്ള തിരിച്ചുവരവിലുമുള്ള സന്തോഷം മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ഇൻകാസ് ഒമാൻ പ്രവർത്തകരും നേതാക്കളും ആഘോഷിച്ചു.
എല്ലാവിധ പ്രതിസന്ധികളെയും അതിജീവിച്ചാണ്, ഫീനിക്സ് പക്ഷിയെപ്പോലെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉയിർത്തെഴുന്നേറ്റതെന്ന് അഡ്വ. പ്രസാദ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുവാൻ പോന്ന വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും ഇല്ലാതാക്കുവാനുള്ള ശ്രമത്തെയാണ് ഇൻഡ്യ മുന്നണി എതിർത്തുതോൽപിച്ചതെന്ന് വർക്കിങ് പ്രസിഡന്റ് നിയാസ് ചെണ്ടയാട് പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളും ബഹുസ്വരതയും കാത്തു സംരക്ഷിക്കാൻ കോൺഗ്രസ് പ്രസ്ഥാനമുണ്ടെന്നുമുള്ള പ്രഖ്യാപനവുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് വർക്കിങ് പ്രസിഡന്റുമാരായ സലീം മുതുവമ്മേൽ, മാത്യു മെഴുവേലി എന്നിവർ അഭിപ്രായപ്പെട്ടു.
രാജ്യം നേരിടുന്ന യഥാർത്ഥ വെല്ലുവിളികളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇൻഡ്യ മുന്നണിക്ക് കഴിഞ്ഞുയെന്നതാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന ഏറ്റവും ശുഭകരമായ സന്ദേശമെന്ന് ഒ.ഐ.സി.സി /ഇൻകാസ് മിഡിൽ ഈസ്റ്റ് കൺവീനർ സജി ഔസേഫ് പറഞ്ഞു.
ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ സജി ചങ്ങനാശ്ശേരി, ദേശീയ കമ്മിറ്റി നേതാക്കളായ റിസ്വിൻ ഹനീഫ്, അബ്ദുൾ കരീം, റെജി എബ്രഹാം, റിയാസ് എം. പി, അസീസ് കുറ്റിയാടി, അബ്ദുൽ റഷീദ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഇൻകാസ് ഒമാൻ നേതാക്കളും പ്രവർത്തകരുമായ നിരവധിപേർ ആഘോഷപരിപാടികളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.