നോമ്പ് നൽകുന്ന ജീവിതപാഠങ്ങൾ മറക്കാതിരിക്കാം
text_fieldsഞാൻ ജനിച്ചതും, വളർന്നതും കണ്ണൂർ ജില്ലയിലെ ഇരിണാവ് എന്ന ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു. ഹിന്ദുക്കളും, മുസ്ലിംകളും ഒരുപോലെ ഇടതിങ്ങി താമസിക്കുന്ന ഗ്രാമം. എന്റെ പ്രൈമറി സ്കൂൾ വിദ്യാഭ്യാസവും ഒരു മുസ്ലിം യു.പി. സ്കൂളിലായിരുന്നു. ആ സ്കൂളിന്റെ ഉടമസ്ഥാവകാശം നാട്ടിൽ അറിയപ്പെടുന്ന ഒരു ഹിന്ദു ഭിഷഗ്വരന്റെതായിരുന്നു എന്നത് മറ്റൊരു യാഥാർഥ്യം. മത സൗഹാർദത്തിന്റെ ഉദാത്ത മാതൃക. ബാല്യകാലത്തിൽ തന്നെ ഒരുപാട് മുസ്ലിം സഹോദരീ സഹോദരന്മാർ എന്റെ സൗഹൃദ വലയത്തിൽ ഉണ്ടായിരുന്നു. ആ ബന്ധം പലരുമായും ഇന്നും കാത്തുസൂക്ഷിക്കുന്നു.
ചെറുപ്പത്തിൽ തന്നെ റമദാനിന്റെ പവിത്രതയെകുറിച്ചു എനിക്ക് മനസ്സിലാക്കാൻ ഈ സൗഹൃദ ബന്ധങ്ങൾ സാധിച്ചിരുന്നു. കഴിഞ്ഞ മുപ്പതു വർഷത്തെ ഒമാൻ ആരോഗ്യവകുപ്പിലുള്ള എന്റെ ജോലിയിലായിരിക്കേ, ഞാനും പലപ്പോഴായി റമദാൻ ഉപവാസം അനുഷ്ടിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ ഒട്ടനവധി വിദേശികൾ സഹപ്രവർത്തകരായിട്ടുണ്ടായിരുന്നു. പക്ഷെ കാലം കടന്നുപോയപ്പോൾ, ജോലി ചെയ്ത ഡ്രഗ് കണ്ട്രോൾ വിഭാഗത്തിൽ ഞാൻ തനിച്ചായി. അന്നൊക്കെ എനിക്ക് ചുറ്റിലും നോമ്പുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓഫിസിലെന്നും കാലത്ത് സഹപ്രവർത്തകരുമായി ചായ കുടിക്കുമായിരുന്നു. എന്നാൽ നോമ്പുകാലത്ത് ‘താങ്കൾ കുടിച്ചോളൂ,
താങ്കൾക്ക് നോമ്പില്ലല്ലോ’ എന്നു പറയുന്ന ഒമാനി സഹപ്രവർത്തകരായിരുന്നു എനിക്ക് ചുറ്റുമുണ്ടായിരുന്നത്. ഉച്ച നേരത്തുള്ള പ്രാർഥനക്ക് പോകുമ്പോൾ താങ്കളും വന്നോളൂ എന്ന് നിത്യവും എന്നോട് സ്നേഹത്തോടെ പറയുന്ന സഹപ്രവർത്തകരായ ഒമാനികളും എനിക്കുണ്ടായിരുന്നു. പ്രാർഥിക്കാൻ പോകുമ്പോൾ അങ്ങിനെ പറയണമത്രേ. മൂന്നു ദശാബ്ദക്കാലം ഒമാനികളുടെ സ്നേഹവും, പരിലാളനയും ഏറ്റുവാങ്ങാൻ എനിക്ക് സാധിച്ചുവെന്നതിൽ ഞാൻ ഏറെ കൃതാർഥനാണ്.
ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ, ഇസ്ലാം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പവിത്രമായ മാസങ്ങളിൽ ഒന്നാണ്. മറ്റു മതങ്ങളിലെന്നപോലെ ദൈവവുമായി അടുക്കാൻ സഹായിക്കുന്ന ഒരു സ്വകാര്യ ആരാധനയാണ് ഉപവാസം, അതുപോലെ തന്നെ ആത്മീയ അച്ചടക്കത്തിന്റെയും ദരിദ്രരോട് സഹാനുഭൂതി കാണിക്കുന്നതിനുള്ള ഒരു മാർഗവുമാണ്.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണപാനീയങ്ങൾ തീർത്തും ഒഴിവാക്കുക എന്നതിലുപരിയായി, സഹനത്തിന്റെയും, സാഹോദര്യത്തിന്റെയും, ഒത്തുചേരലിന്റെയും ആത്മീയതയുടെയുമെല്ലാം വലിയൊരു ആഘോഷമായാണ് റമദാനിലെ വ്രതത്തെ കാണുന്നത്. ആരോഗ്യപരമായും നിരവധി നേട്ടങ്ങൾ ഉപവാസം വഴി പ്രാപ്തമാക്കാൻ നമുക്കു സാധിക്കും എന്നതും വ്രതാനുഷ്ഠാനത്തിന്റെ പ്രത്യേകതയാണ്. അതുമനസിലാക്കി കൊണ്ടുകൂടിയാണ് ഇതരമതസ്ഥരും വ്രതാനുഷ്ഠാനത്തിൽ പങ്കെടുക്കുന്നത്. ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളാനും ദഹനവ്യവസ്ഥയെ ഏറെ മെച്ചപ്പെടുത്താനും ഉപവാസം കൊണ്ട് സാധിക്കുന്നു. അതുപോലെ തന്നെ ഭക്ഷണത്തിന്റെ ഉപയോഗം കുറയുന്നതിനാൽ, ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാനും അതുവഴി ശരീരഭാരം കുറക്കാനും സാധിക്കുന്നു.
എല്ലാ വർഷവും നിരവധി നോമ്പുതുറകളിൽ പങ്കെടുക്കാനുള്ള അവസരം എനിക്ക് ലഭിക്കാറുണ്ട്. ഈയിടെയായി ഞാൻ കണ്ടുവരുന്ന ഒരു പ്രവണത നോമ്പുതുറയിലെ ഭക്ഷണങ്ങളുടെ ധാരാളിത്തമാണ്. ആവശ്യത്തിൽ കൂടുതൽ ഭക്ഷണങ്ങൾ വിളമ്പുകയും പിന്നീടത് കളയുന്നതും കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അതൊരിക്കലും അനുവദനീയമല്ല. സമൂഹ നോമ്പുതുറകളിൽ ഭക്ഷണക്രമീകരണങ്ങൾ ചെയ്യുമ്പോൾ സംഘാടകർ അതിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്. ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ കഷ്ടപ്പെടുന്ന എത്രയോ ജനങ്ങൾ ഇന്നും നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. ഓരോ ഇഫ്താർ വിരുന്നിലും നമ്മൾ പാഴാക്കിക്കളയുന്ന ഭക്ഷണം എത്രയോ പേരുടെ വിശപ്പടക്കാൻ പറ്റുന്നതാണ്. അതുകൊണ്ടുതന്നെ, ഇഫ്താർ വിരുന്നുകളിൽ ഭക്ഷണപദാർഥങ്ങളുടെ ആർഭാടം ഒഴിവാക്കാൻ കഴിയട്ടെ. നോമ്പ് നൽകുന്ന സൂക്ഷ്മതയുടെ ജീവിതപാഠങ്ങൾ നമുക്ക് മറക്കാതിരിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.