മിനിമം വേതനം; പഠന കണ്ടെത്തലുകൾ ഉടൻ പുറത്തുവിടും -തൊഴിൽ മന്ത്രാലയം
text_fields‘ടുഗെതർ വി പ്രോഗ്രസ്’ ഫോറം പരിപാടിയിൽനിന്ന്
മസ്കത്ത്: മിനിമം വേതനം സംബന്ധിച്ച ദേശീയ തൊഴിൽ പരിപാടിയുടെ പഠനത്തിലെ കണ്ടെത്തലുകൾ ഉടൻ പുറത്തുവിടുമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി സലിം ബിൻ സഈദ്. ‘ടുഗെതർ വി പ്രോഗ്രസ്’ ഫോറത്തിന്റെ രണ്ടാം ദിവസത്തിലാണ് അണ്ടർ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിലിന് അനുയോജ്യമായ രീതിയിലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ഫലങ്ങൾ രൂപവത്കരിച്ചിരിക്കുന്നതെന്ന് മാനവ വിഭവശേഷി വികസനത്തിനായുള്ള തൊഴിൽ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ചടങ്ങിൽ പറഞ്ഞു.
എട്ട് കോളജുകളിലായി 8,000ത്തിലധികം വിദ്യാർഥികൾ ചേർന്നിട്ടുണ്ട്. സുൽത്താനേറ്റിലെ സർക്കാർ, സ്വകാര്യ, തൊഴിലധിഷ്ഠിത തലങ്ങളിലുടനീളം പരിശീലന സംവിധാനം വിലയിരുത്തുന്നതിനുള്ള ഒരു സംരംഭം വളർന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗവർണറേറ്റ് വികസനം, തൊഴിലുകളുടെയും ജോലികളുടെയും ഭാവി, വിരമിക്കൽ സംവിധാനം, സംസ്കാരം, കായികം, യുവാക്കൾ, സാമ്പത്തിക വൈവിധ്യവൽക്കരണ മേഖലകളുടെ ഭാവി എന്നിവ ഉൾക്കൊള്ളുന്ന വിവിധ വിഷയങ്ങൾ രണ്ടാം ദിനത്തിൽ ചർച്ച ചെയ്തു. തൊഴിൽ ശക്തിയുടെ കഴിവുകൾ വിപണി ആവശ്യകതകളുമായി വിന്യസിക്കുന്നതിൽ ഫോറത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബാവോയ്ൻ എടുത്തുപറഞ്ഞു. കഴിഞ്ഞ വർഷം തൊഴിൽ മന്ത്രാലയം തൊഴിലുമായി ബന്ധപ്പെട്ട ഏകദേശം 9,000 പരിശീലന അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും ഈ വർഷം ഇത് ഏകദേശം 14,000 ആയി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
സർക്കാർ മേഖലയിലെ തൊഴിൽ യഥാർഥ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും, സൈനിക മേഖലയിൽ സമാനമായ അവസരങ്ങൾക്കുപുറമേ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ പ്രതിവർഷം ഏകദേശം 6,000 ജോലികൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സർക്കാരും പൗരന്മാരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ‘ടുഗെതർ വി പ്രോഗ്രസ്’ ഫോറം രണ്ടാംപതിപ്പ് നടന്നത്. സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് യസിൻ ബിൻ ഹൈതം അൽ സഈദിന്റെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന പരിപാടികൾ നടന്നത്. സർക്കാരും സമൂഹവും തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുക, നയങ്ങൾ, വികസന പരിപാടികൾ, സർക്കാർ സംരംഭങ്ങൾ എന്നിവ അവലോകനം ചെയ്യുക, പൗരന്മാർക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രകടിപ്പിക്കാനുള്ള അവസരം നൽകുക, പങ്കാളിത്ത അന്തരീക്ഷത്തിൽ ഉദ്യോഗസ്ഥരുമായി അവരുടെ ആശങ്കകളും വെല്ലുവിളികളും പങ്കിടുക എന്നിവയാണ് ഫോറത്തിന്റെ ലക്ഷ്യം. വരാനിരിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ സവിശേഷതകൾ, സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങൾ, നിക്ഷേപം, ദേശീയ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിൽ അതിന്റെ പങ്ക് എന്നിവയെക്കുറിച്ചാണ് ചർച്ച ചെയ്തത്.
ഗവർണറേറ്റ് വികസനം, ദേശീയ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിൽ അവയുടെ പങ്ക്, തൊഴിലുകളുടെയും ജോലികളുടെയും ഭാവി, വിരമിക്കൽ സംവിധാനം, സംസ്കാരം, കായികം, യുവത്വം, സാമ്പത്തിക വൈവിധ്യവത്കരണ മേഖലകളുടെ ഭാവി എന്നിവയെക്കുറിച്ചുള്ള അഞ്ച് സംവാദ സെഷനുകളും ഫോറത്തിൽ ഉൾപ്പെട്ടിരുന്നു. സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവയിലേക്ക് പ്രവേശനം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള മൂന്ന് ദേശീയ പ്ലാറ്റ്ഫോമുകൾ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ഫോറത്തിൽ ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.