വിമാനത്താവളത്തെയും ആശുപത്രികളെയും ബന്ധിപ്പിച്ച് മുവാസലാത്ത് സർവിസ് തുടങ്ങും
text_fieldsമസ്കത്ത്: മസ്കത്ത് നഗരത്തിലെ സർവിസുകൾ വിപുലപ്പെടുത്താനുള്ള പദ്ധതിയുമായി ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത്. പുതിയ ബസുകൾ എത്തുന്ന മുറക്ക് പത്തു റൂട്ടുകളിൽകൂടി സർവിസ് ആരംഭിക്കുമെന്ന് മുവാസലാത്ത് സി.ഇ.ഒ അഹമ്മദ് ബിൻ അലി അൽ ബലൂഷി പറഞ്ഞു. 98 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള കരാറിൽ കഴിഞ്ഞദിവസം അറബ് എൻജിനീയറിങ് സർവിസസ് കമ്പനിയുമായി മുവാസലാത്ത് ധാരണപത്രം ഒപ്പിട്ടിരുന്നു. ‘മാൻ’ വാഹനങ്ങളുടെ വിൽപനക്കാരാണ് അറബ് എൻജിനീയറിങ് സർവിസസ് കമ്പനി. ഇൗ വർഷം ഡിസംബർ മുതൽ അടുത്ത വർഷം ആഗസ്റ്റ് വരെ കാലയളവിലാണ് പുതിയ ബസുകൾ മുവാസലാത്തിന് ലഭിക്കുക. പുതിയ റൂട്ടുകളിൽ റൂവിയിൽനിന്നും ബുർജ് അൽ സഹ്വയിൽനിന്നും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവിസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. റോയൽ, ഖൗല ആശുപത്രികളെ ബന്ധിപ്പിച്ചുള്ള സർവിസുകളും തുടങ്ങും.
ഇതോടെ, മസ്കത്ത് നഗരത്തിലെ റൂട്ടുകളുടെ എണ്ണം 17 ആയി ഉയരും. വാണിജ്യ കേന്ദ്രങ്ങളെയും സർവിസുകളുടെ വിപുലീകരണത്തിൽ ബന്ധപ്പെടുത്തുമെന്ന് അഹമ്മദ് അൽ ബലൂഷി പറഞ്ഞു. ഇതിനൊപ്പം, സലാലയിലും സൊഹാറിലും അടുത്ത വർഷം മുതൽ സിറ്റി ബസ് സർവിസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. വാദികബീർ-റൂവി, മസ്കത്ത്-റൂവി സർവിസുകൾ അടുത്ത വർഷം മുതൽ അൽ ബുസ്താനിലേക്ക് നീട്ടുകയും ചെയ്യും.
എയർപോർട്ട് സർവിസ് അടക്കം ഉൾക്കൊള്ളുന്ന മുവാസലാത്ത് ടാക്സി രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു. പുതുതായി വാങ്ങുന്ന ബസുകളിൽ 65 എണ്ണം സിറ്റി സർവിസുകൾക്കും 33 എണ്ണം ഇൻറർസിറ്റി സർവിസുകൾക്കുമാണ് ഉപയോഗിക്കുക. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ ഗാർഡ് സംവിധാനം, എമർജൻസി ബ്രേക്ക് അസിസ്റ്റ് തുടങ്ങി നൂതന സാേങ്കതിക സംവിധാനങ്ങളോടെയുള്ള ‘മാൻ’ ബസുകളാണ് ഇൻറർസിറ്റി സർവിസിന് ഉപയോഗിക്കുക. മിഡിലീസ്റ്റിൽ ആദ്യമായിട്ടാണ് ഇത്തരം നൂതന സാേങ്കതിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത്. നിലവിൽ സർവിസ് നടത്തുന്ന പഴയ ബസുകൾക്ക് പകരമാകും ഇത് ഉപയോഗിക്കുക.
40 സീറ്റുകളോടെയുള്ള 12 മീറ്റർ നീളമുള്ള 35 ലോഫ്ലോർ ബസുകളും ‘മാൻ’ നൽകും. കൂടുതൽ വളവും തിരിവുമുള്ള റോഡുകളിൽ സുഗമമായ യാത്ര ഉറപ്പാക്കുന്ന 31 സീറ്റുകളോടെയുള്ള 30 വി.ഡി.എൽ ബസുകളും വാങ്ങുന്നുണ്ട്. ഇന്ധനക്ഷേമതയേറിയതാകും ബസുകൾ എല്ലാമെന്നും സി.ഇ.ഒ അറിയിച്ചു.
അടുത്ത വർഷം പകുതിയോടെ ബസുകൾക്ക് ഇലക്ട്രോണിക് റിസർവേഷൻ സംവിധാനം ആരംഭിക്കും. ബസ് എപ്പോൾ എത്തുമെന്ന് യാത്രക്കാർക്ക് അറിയാൻ സാധിക്കുന്ന അക്യുറേറ്റ് ട്രാക്കിങ് സംവിധാനവും ഇതിനൊപ്പം ആരംഭിക്കുമെന്നും സി.ഇ.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.