കസാഈനിൽ പുതിയ പഴം-പച്ചക്കറി മാർക്കറ്റ് തുറന്നു
text_fieldsപുതിയ മാർക്കറ്റിൽ സുഹൂൽ ഫൈഹയുടെ പ്രവർത്തനം തുടങ്ങിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേക്ക് മുറിക്കുന്നു
മസ്കത്ത്: ആധുനിക സൗകര്യങ്ങളോടെ ഒമാനിലെ പുതിയ പഴം-പച്ചക്കറി മാർക്കറ്റ് തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിലെ കസാഈനിൽ പ്രവർത്തനം തുടങ്ങി. ശനിയാഴ്ച രാവിലെ മുതൽക്കുതന്നെ ഇവിടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഏറെ സൗകര്യത്തോടെ നിർമിച്ച പഴം പച്ചക്കറി സെൻട്രൽ മാർക്കറ്റ് സിലാൽ എന്ന പേരിലാണ് അറിയപ്പെടുക. അത്യാധുനിക സൗകര്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.
മവേല സെൻട്രൽ മാർക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മാർക്കറ്റിനടുത്തായി 3000 പേർക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭക്ഷണസൗകര്യത്തോടെ ഒരുക്കിയിരിക്കുന്ന ഈ താമസ സ്ഥലം മാർക്കറ്റിലെ ജീവനക്കാർക്ക് ഏറെ അനുഗ്രഹമാകും. സൗകര്യങ്ങൾ വർധിച്ചതിനാൽ നിരവധി പുതിയ വ്യാപാരികൾ മാർക്കറ്റിൽ കടകൾ ആരംഭിച്ചിട്ടുണ്ട്. നിരവധി സ്വദേശികളും ഇതിലുൾപ്പെടും.
ബർക്ക കസാഈനിൽ കഴിഞ്ഞ ദിവസം പ്രവർത്തനം തുടങ്ങിയ മാർക്കറ്റിൽനിന്നുള്ള കാഴ്ച
പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളെല്ലാം ഒറ്റ കുടക്കീഴിലായി യെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്. 170 മൊത്ത വ്യാപാര സ്ഥാപനങ്ങളാണ് സ്ഥാപനത്തിൽ പ്രവർത്തനം ആരംഭിച്ചത്. സ്ഥാപനങ്ങൾ അടുത്തടുത്തായതിനാൽ ഉപഭോക്താക്കൾക്ക് യഥേഷ്ടം ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനും വാങ്ങാനും കഴിയും. വിശാലമായി തുറന്നു കിടക്കുന്ന മാർക്കറ്റായതിനാൽ വ്യാപാരികൾക്കും ദിവസവും പല പരസ്പരം കാണാനും ബന്ധം പുതുക്കാനും കഴിയും.
അന്തർദേശീയ നിലവാരത്തിൽ നിർമിച്ച മാർക്കറ്റിന് ഏറെ പ്രത്യേകതകളുണ്ട്. അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് മാർക്കറ്റ് നിലകൊള്ളുന്നത്. ഇത് മാർക്കറ്റ് മുഴുവൻ മേൽക്കൂരക്ക് കീഴിൽ ശീതീകരിച്ചാണ് സംവിധാനമൊരുക്കുന്നത്. അതിനാൽ മാർക്കറ്റിനുള്ളിൽ പ്രവേശിക്കുന്ന വ്യാപാരികൾക്കും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ചൂട് സഹിക്കുകയോ മഴ കൊള്ളുകയോ പൊടിപടലങ്ങൾകൊണ്ടുള്ള ശല്യമോ ഉണ്ടാവില്ല. പഴയ മാർക്കറ്റിൽ വേനൽക്കാലത്ത് എത്തുന്നവർ പൊടിയും വെയിലും സഹിച്ചിരുന്നു. ശക്താമയ സുരക്ഷാ സംവിധാനവും വൃത്തിയുമടക്കം ഏറെ പ്രത്യേകതകൾ പുതിയ മാർക്കറ്റിനുണ്ട്. ഇത് നിരവധി പുതിയ സ്ഥാപനങ്ങളെയും ഉപഭോക്താക്കളെയും മാർക്കറ്റിലേക്ക് ആകർഷിക്കാൻ സഹായിക്കും.
ആധുനിക സൗകര്യങ്ങളുള്ളതിനാൽ കൂടുതൽ അന്താരാഷ്ട്ര കമ്പനികൾ മാർക്കറ്റിലേക്കെത്താനും സാധ്യതയുണ്ട്. മാർക്കറ്റ് മുഴുവൻ ശീതീകരിച്ചതിനാൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ ദിവസം കേട് കൂടാതെ നിൽക്കും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമെത്തുന്ന പഴങ്ങളും പച്ചക്കറികളും നേരെ മാർക്കറ്റിലേക്കാണെത്തുന്നത്. കസ്റ്റംസ് പരിശോധന അടക്കമുള്ള എല്ലാ സൗകര്യങ്ങളും പുതിയ മാർക്കറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് കമ്പനികൾക്കും ഇറക്കുമതിക്കാർക്കും ഏറെ സൗകര്യമായിരിക്കും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമുള്ള കസ്റ്റംസ് പരിശോധന ഒഴിവാക്കിയത് എളുപ്പത്തിൽ ഉൽപന്നങ്ങൾ വിപണിയിലെത്താൻ സഹായിക്കും. പഴം പച്ചക്കറികളുടെ കീടനാശിനി അളവുകൾ കണ്ടെത്താനുള്ള ലാബും മാർക്കറ്റിൽതന്നെ ഒരുക്കിയതും വ്യാപാരികൾക്ക് സഹായകമാണ്.
പുതിയ മാർക്കറ്റിന്റെ പ്രവേശന കവാടം
എന്നാൽ പഴയ മാർക്കറ്റിൽ അനധികൃതാമയി നിരവധിപേർ ജോലി ചെയ്തിരുന്നു. കയറ്റിറക്ക്, ശുചീകരണ മേഖലകളിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. അങ്ങനെ ജീവിതം കഴിഞ്ഞുപോവുന്ന നിരവധി പേരുമുണ്ടായിരുന്നു. എന്നാൽ ഇത്തരക്കാർക്ക് പുതിയ മാർക്കറ്റിൽ ജോലി ചെയ്യാൻ കഴിയില്ല. സാധാരണക്കാരായ നിരവധി പേരുണ്ടായിരുന്ന കയറ്റിറക്ക് മേഖലയിലെ ജോലികൾ സ്വകാര്യ കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. അതിനാൽ കയറ്റിറക്ക് ചെലവുകളും വർധിക്കും.
പുതിയ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചെങ്കിലും പണികൾ പൂർത്തിയായിട്ടില്ല. പ്രധാന പഴം-പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തനം മാത്രമാണ് ആരംഭിച്ചത്. സിലാലിന്റെ പ്രവേശന കെട്ടിടത്തിലെ പണികൾ പൂർത്തിയായിട്ടില്ല. അതിന്റെ അവസാന മിനുക്കുപണികളാണ് നടക്കുന്നത്. ഇതിൽ കസ്റ്റംസ് പരിശോധന കൗണ്ടറുകൾ, ലാബുകൾ തുടങ്ങിയവ പ്രവർത്തനം ആരംഭിച്ചിട്ടില്ല. അനുബന്ധ സ്ഥാപനങ്ങളായ ഹോട്ടലുകൾ, കഫ്തീരിയകൾ, ക്ലിനിക്കുകൾ തുടങ്ങിയവയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. മാർക്കറ്റിലെ സ്ഥാപനങ്ങളുടെ പേരുകളെഴുതിയ ബോർഡുകൾ, സൂചന ബോർഡുകൾ എന്നിവയും സ്ഥാപിച്ചിട്ടില്ല.
മാർക്കറ്റിലേക്ക് നയിക്കുന്ന റോഡിന്റെ പണികളും നടന്നുവരികയാണ്. സന്ദർശകർക്കും മറ്റുമുള്ള പാർകിങ് സൗകര്യങ്ങൾ പൂർത്തിയാവാത്തതിനാൽ റോഡിന്റെ ഇരു വശങ്ങളിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. മാർക്കറ്റ് പൂർണാർഥത്തിൽ പ്രവർത്തിക്കാൻ ഇനിയും ദിവസങ്ങളെടുക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.