തീനാളങ്ങളിലും വാടാത്ത റൂവിയിലെ പൂമരം ഇനി ഇല്ല
text_fieldsമസ്കത്ത്: അഞ്ച് നില കെട്ടിടം മുഴുവൻ തീഗോളങ്ങൾ വിഴുങ്ങിയിട്ടും ഒരിലപോലും വാടാതെ പൂത്തുലഞ്ഞ് നിന്ന റൂവിയിലെ പൂമരം ഇനി പൂക്കൾ പൊഴിക്കില്ല. തീപിടിത്തത്തെ തുടർന്ന് കേടുപാട് പറ്റിയ കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിനായി ബോഗൺ വില്ല പൂമരം വെട്ടിമാറ്റുകയായിരുന്നു. ഇതോടെ വർഷങ്ങളായി പൂമരത്തിൽ കൂടുകെട്ടി താമസിച്ചിരുന്ന നിരവധി കുഞ്ഞാറ്റ കിളികൾക്കും കുഞ്ഞു പക്ഷികൾക്കും ആശ്രയം നഷ്ടപ്പെട്ടു. റൂവിയുടെ ഹൃദയ ഭാഗത്ത് തല ഉയർത്തിനിൽക്കുന്ന ദോഫാർ കെട്ടിടത്തിൽ 35 വർഷം മുമ്പ് നട്ടുപിടിപ്പിച്ച കടലാസ് പൂമരം കാഴ്ചക്കാരിൽ ആശ്ചര്യം ഉളവാക്കി പൂപടർന്ന് പന്തലിച്ച് നിൽക്കുകയായിരുന്നു.
അഞ്ച് നില കെട്ടിടത്തിന്റെ മുകൾ ഭാഗംവരെ പടർന്ന് പന്തലിച്ച് നിൽക്കുന്ന പൂമരം റൂവിയിലെ താമസക്കാർക്ക് സാധാരണ കാഴ്ചയാണെങ്കിലും പുറത്തുനിന്നെത്തുന്നവർക്ക് ആശ്ചര്യമായിരുന്നു. 14 മാസം മുമ്പ് ഈ പൂമരം പടർന്ന് നിൽക്കുന്ന അഞ്ച് നിലകെട്ടിടമായ ദോഫാർ ബിൽഡിങ്ങിന് തീപിടിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 11ന് ഷോർട്ട് സർക്യൂട്ടിൽനിന്നാരംഭിച്ച തീ ആളി പടരുകയായിരുന്നു. കെട്ടിടത്തിനുള്ളിലെ വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ തീ വീഴുങ്ങുകയും താമസ ഇടങ്ങൾ മുഴുവൻ കത്തി നശിക്കുകയും ചെയ്തിരുന്നു.
ദിവസങ്ങൾ എടുത്താണ് തീ പൂർണമായി അണച്ചത്. കെട്ടിടം മുഴുവൻ കത്തി ചാമ്പലായെങ്കിലും വടക്ക് പടിഞ്ഞാറ് ഭാഗത്തെ ചുമരിൽ പറ്റി പടർന്ന് പിടിച്ച കടലാസ് പൂ മരത്തിന് പോറൽപോലും ഏറ്റിരുന്നില്ല. തീ പിടിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂമരവും വാടി പോവുമെന്നാണ് പലരും കരുതിയിരുന്നതെങ്കിലും അടുത്ത ദിവസംവരെ മരം പൂത്തുലഞ്ഞ് നിന്നിരുന്നു. 35 വർഷം മുമ്പാണ് റൂവിയിലെ പ്രധാന മാളായ ദോഫാർ ബിൽഡിങ്ങിന്റെ നിർമാണം പൂർത്തിയാവുന്നത്. അക്കാലത്ത് കെട്ടിടത്തിൽ പാകിസ്താൻ സ്വദേശി ക്ലീനറായി ജോലി ചെയ്തിരുന്നു. അദ്ദേഹമാണ് ഈ പൂമരം നട്ട് വളർത്തുകയും പരിപാലിക്കുകയും ചെയ്തത്.
പത്ത് വർഷം മുമ്പ് പാകിസ്താനി മരിച്ചു. നിരവധി പക്ഷികളുടെ കൂടാരം കൂടിയായിരുന്നു ഈ പൂമരം. ഇതിൽ നൂറ് കണക്കിന് കുഞ്ഞാറ്റ കിളികളാണ് താമസിച്ചിരുന്നത്. പ്രഭാത വേളകളിൽ ഇവ കൂട്ടത്തോടെ ഇര തേടിപോവുന്നതും സന്ധ്യയോടെ കൂടണയുന്നതും മനോഹരമായ കാഴ്ചയായിരുന്നു. ആകാശത്തോളം പടർന്ന തീ നാളങ്ങൾക്ക് ഈ പൂമരത്തെ വാട്ടാൻ കഴിഞ്ഞില്ലെങ്കിലും കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി പൂമരം വെട്ടിമാറ്റിയത് പ്രകൃതിസ്നേഹികളെ വേദനിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.