ഒമാനി പൗരന്മാർക്ക് തണലായി...
text_fieldsമസ്കത്ത്: പ്രവാസി മലയാളികൾക്ക് താങ്ങും തണലുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്നേഹവായ്പുകളും കരുതലുകളും അനുഭവിക്കാൻ ഒമാനി പൗരന്മാർക്കും വിവിധ സന്ദർഭങ്ങളിൽ അവസരമുണ്ടായിട്ടുണ്ട്. 2013ൽ കേരളത്തിലെത്തിയ ഒമാനി കുടുംബം വ്യാജനോട്ടുകളുടെ പേരിൽ ഹോട്ടലിൽ കുടുങ്ങുകയുണ്ടായി. ഹോട്ടലിൽ മുറിയെടുത്ത ഇവർ തിരിച്ചുപോകാൻ നേരം കാശടക്കുമ്പോഴാണ് തങ്ങളുടെ കൈവശമുള്ളത് വ്യാജനോട്ടുകളാണെന്ന് അറിയുന്നത്. ഒമാനിലെ എക്സ്ചേഞ്ച് സ്ഥാപനത്തിൽനിന്നായിരുന്നു ഇവർക്ക് ഈ പണം കിട്ടിയത്. അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒമാനി കുടുംബം നിരപരാധികളാണെന്ന് മനസ്സിലാക്കുകയും നിയമനടപടികൾ പൂർത്തിയാക്കി അവരെ സുരക്ഷിതമായി സുൽത്താനേറ്റിൽ എത്തിക്കുകയും ചെയ്തു. അന്ന് ഒമാനിലുണ്ടായിരുന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ, അൻവർ സാദത്ത് എം.എൽ.എ തുടങ്ങിയവരുമായി ഏകോപിച്ചായിരുന്നു ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഉമ്മൻ ചാണ്ടി നടത്തിയത്.
വിമാനത്താവളത്തിലെത്തിയ ഒമാനി കുടുംബത്തിന് ഊഷ്മള വരവേൽപാണ് മലയാളികളും സ്വദേശി പൗരന്മാരും നൽകിയത്. ഉമ്മൻ ചാണ്ടിയുടെ അവസരോചിത ഇടപെടലാണ് നിയമങ്ങളുടെ നൂലാമാലകളിൽനിന്ന് ഒഴിവാക്കി ഒമാനി പൗരന്മാരെ നാട്ടിലെത്തിക്കാൻ സാധിച്ചതെന്ന് അന്നത്തെ ഒ.ഐ.സി.സി നേതാവായിരുന്ന സിദ്ദീഖ് ഹസൻ പറഞ്ഞു.
വിസ കാലാവധി കഴിഞ്ഞ് കേരളത്തിൽ കുടുങ്ങിയ ഒമാനി പൗരന്മാരെ സുൽത്താനേറ്റിൽ എത്തിക്കുന്നതിലും ഉമ്മൻ ചാണ്ടിയുടെ ഇടപെടലുകൾ വഴിവെച്ചിട്ടുണ്ട്. ചികിത്സാവശ്യാർഥം കേരളത്തിലെത്തിയ ഒമാനികൾ വാഹനാപകടത്തിൽപെട്ടു. ഇതിന് ചികിത്സ തുടരുന്നതിനിടെ വിസ കാലാവധി തീരുകയായിരുന്നു. അന്ന് വിദേശ-പ്രവാസികാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജുമായി സംസാരിച്ച് ഇവരെ സുൽത്താനേറ്റിൽ എത്തിക്കാനുള്ള നടപടികൾ ഉമ്മൻ ചാണ്ടി സ്വീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.