‘ഐകോം’ അഫിലിയേഷൻ നിറവിൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം
text_fieldsമസ്കത്ത്: പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ കൗൺസിൽ ഓഫ് മ്യൂസിയത്തിൽ (ഐകോം) ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ചേർന്നു. ഈ അഫിലിയേഷൻ മ്യൂസിയത്തിന്റെ സുപ്രധാന ചുവടുവെപ്പായാണ് കാണുന്നത്. മ്യൂസിയത്തിന്റെ ആഗോള സാന്നിധ്യം വർധിപ്പിക്കുകയും മ്യൂസിയം മേഖലയിൽ അന്താരാഷ്ട്ര വൈദഗ്ധ്യം നേടാൻ സഹായകമാകുകയും ചെയ്യും.
ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളുമായും സാംസ്കാരിക കേന്ദ്രങ്ങളുമായും ബന്ധം സുഗമമാക്കാൻ ഐ.കോമിൽ ചേരുന്നത് സഹായിക്കുമെന്ന് ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഡയറക്ടർ ജനറൽ എൻജിനീയർ അൽ യക്സാൻ ബിൻ അബ്ദുല്ല അൽ ഹാർത്തി പറഞ്ഞു.
അന്താരാഷ്ട്ര മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതിനും മ്യൂസിയം പഠനങ്ങളിൽ പ്രത്യേക ഗവേഷണവും പഠനങ്ങളും നടത്തുന്നതിനും ഇത് ഞങ്ങളുടെ ജീവനക്കാരെ സഹായിക്കും. ഈ പങ്കാളിത്തം ആഗോള ഇവന്റുകൾ സംഘടിപ്പിക്കുന്നതിനുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും കൗൺസിൽ നൽകുന്ന പ്രത്യേക കോഴ്സുകൾ, കോൺഫറൻസുകൾ, വർക്ക്ഷോപ്പുകൾ എന്നിവയെ പ്രയോജനപ്പെടുത്താനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മ്യൂസിയങ്ങൾക്കായി സമർപ്പിച്ച സർക്കാറിതര സംഘടനയാണ് ഇന്റർനാഷനൽ കൗൺസിൽ ഓഫ് മ്യൂസിയംസ്. സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉപദേശം നൽകുക, പൊതു സാംസ്കാരിക അവബോധം ഉയർത്തുക, പ്രഫഷണൽ, ധാർമിക മാനദണ്ഡങ്ങൾ സ്ഥാപിക്കുക എന്നിവയാണ് ഐ.കോം ചെയ്തുവരുന്നത്.
ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിൽ ദാഖിലിയ ഗവർണറേറ്റ് മനഅ വിലായത്തിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം ഇടംനേടിയിട്ടുണ്ട്. യുനെസ്കോയുടെ പ്രിക്സ് വെർസൈൽസ് തയാറാക്കിയ പട്ടികയിലാണ് എക്രോസ് ഏജസ് മ്യൂസിയത്തെ ഉൾപ്പെടുത്തിയത്. ഒമാന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം മനഅ വിലായത്തിൽ 2023 മാർച്ച് 13നാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ചത്.
ഈ വർഷം ഇതിന്റെ ഒന്നാം വാർഷികം വിപുലമായ രീതിയിൽ ആഘോഷിച്ചിരുന്നു. മ്യൂസിയം തുറന്ന് ഏകദേശം പത്തു മാസമാകുമ്പോഴേക്കും മൂന്നര ലക്ഷത്തിലധികം ആളുകളാണ് ചരിത്ര കൗതുകങ്ങൾ തേടി ഇവിടെ എത്തിയത്.
സുൽത്താനേറ്റിന്റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകർന്നുനൽകുന്ന മേഖലയിലെതന്നെ ഏറ്റവും വലിയ മ്യൂസിയമാണിത്. ഗാലറികൾ, ലൈബ്രറി, ഓഡിറ്റോറിയം, കഫേകൾ, സാമൂഹിക, ഗവേഷണ ഇടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി പ്രദർശനം നടത്താനായി 9,000 ചതുരശ്ര മീറ്റർ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരിൽ തുടങ്ങി ആധുനിക ഒമാന്റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.
വിവിധ കാലഘട്ടങ്ങളിലെ രാജവംശങ്ങൾ, നാഗരികതകൾ, ഒമാന്റെ മുന്നേറ്റങ്ങളും നേട്ടങ്ങളും എന്നിവ ഇവിടെനിന്ന് മനസ്സിലാക്കാനാകും.
പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴിൽ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്പത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവർത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സന്ദർശകർക്ക് ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ മ്യൂസിയം അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംവേദനാത്മക ഓഡിയോ-വിഷ്വൽ വിവരണവുമുണ്ട്. അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ രാജകീയ ഉത്തരവിനെ തുടർന്ന് 2015 ജൂലൈ 14നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ ഇവിടെ എത്താം. പ്രധാന ഗേറ്റ്, വിജ്ഞാന കേന്ദ്രം തുടങ്ങിയവ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ തുറക്കും. അടക്കുന്നതിന് അര മണിക്കൂർ മുമ്പുവരെ പ്രവേശനം അനുവദിക്കും. സ്വദേശികൾക്കും ജി.സി.സി പൗരന്മാർക്കും ഒരു റിയാലും പ്രവാസികൾക്ക് രണ്ടു റിയാലുമായിരിക്കും പ്രവേശന ഫീസ്. വിനോദസഞ്ചാരികൾ അഞ്ചു റിയാൽ നൽകണം.
60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന വ്യക്തികൾ, ആറു വയസ്സിന് താഴെയുള്ള കുട്ടികൾ, 25 വയസ്സും അതിൽ താഴെയുമുള്ള വിദ്യാർഥികൾ (സാധുവായ വിദ്യാർഥി ഐഡിയോടെ) ഉൾപ്പെടെ ചില ഗ്രൂപ്പുകൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഇ-പേയ്മെന്റ് രീതികളാണ് മ്യൂസിയത്തിൽ ഒരുക്കിയത്. ടിക്കറ്റുകൾ വാങ്ങുമ്പോഴോ പരിസരത്ത് മറ്റേതെങ്കിലും ഇടപാടുകൾ നടത്തുമ്പോഴോ ഇലക്ട്രോണിക് പേമെന്റിനുള്ള സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.