പരിസ്ഥിതി സഹകരണം വർധിപ്പിക്കാൻ ഒമാനും ഖത്തറും ധാരണപത്രത്തിൽ ഒപ്പുവെച്ചു
text_fieldsപരിസ്ഥിതി സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒമാനും ഖത്തറും ധാരണപത്രത്തിൽ
ഒപ്പുവെക്കുന്നു
മസ്കത്ത്: 2025-2029 കാലയളവിൽ പരിസ്ഥിതി സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒമാനും ഖത്തറും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഒമാൻ കാലാവസ്ഥാ വാരത്തോടനുബന്ധിച്ച് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ചടങ്ങിലാണ് ഒമാൻ പരിസ്ഥിതി അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അമ്രിയും ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് ബിൻ അഹ്മദ് അൽ മഹ്മൂദും കരാറിൽ ഒപ്പിട്ടത്.
പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരതയിലും ഇരു രാജ്യങ്ങളുടെയും സഹകരണപരമായ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുതാണ് കരാർ. പരിസ്ഥിതി സംരക്ഷണത്തിന്റെ വിവിധ മേഖലകളിലെ സംയുക്ത പദ്ധതികൾ, ധനസഹായ അവസരങ്ങൾ, ഗവേഷണ സഹകരണം എന്നിവയുൾപ്പെടെ നിരവധി സഹകരണ സംരംഭങ്ങൾ ധാരണപത്രത്തിന്റെ ഭാഗമായി വരുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിലും, അധിനിവേശ ജീവിവർഗങ്ങളെ ചെറുക്കുന്നതിലും കരാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലും പ്രജനന കേന്ദ്രങ്ങളിലും ഏകോപിത ശ്രമങ്ങളിലൂടെ തീരദേശ സംരക്ഷണം, സമുദ്ര മലിനീകരണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കരാർ പരിഗണിക്കുന്നുണ്ട്.
കടലാമകളുടെയും തിമിംഗല സ്രാവുകളുടെയും സംരക്ഷണം, കണ്ടൽക്കാടുകളുടെ പുനഃസ്ഥാപനം എന്നിവയുൾപ്പെടെ സമുദ്രജീവികളുടെ സംരക്ഷണത്തിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ധാരണാപത്രം ഊന്നിപ്പറയുന്നു. പ്രകൃതിദത്ത സസ്യ ഉദ്യാനങ്ങൾ കൈകാര്യം ചെയ്യുന്നതിലും പരിസ്ഥിതി സർവേകൾ നടത്തുന്നതിലും പവിഴപ്പുറ്റുകളുടെ സംരക്ഷണം വർധിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും വൈദഗ്ധ്യം കൈമാറും. ഏകീകൃത പാരിസ്ഥിതിക പ്രകടന സൂചിക വികസിപ്പിക്കുന്നതിലും പരിസ്ഥിതി നിരീക്ഷണ സാങ്കേതിക വിദ്യകൾ മെച്ചപ്പെടുത്തുന്നതിലും ഇരു രാജ്യങ്ങളും സഹകരിക്കും.
വായു ഗുണനിലവാര മാനേജ്മെന്റ്, കാലാവസ്ഥാ വ്യതിയാന പൊരുത്തപ്പെടുത്തൽ, രാസവസ്തുക്കളുടെയും അപകടകരമായ മാലിന്യങ്ങളുടെയും സുരക്ഷിതമായ മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള അറിവ് പങ്കിടുന്നതിനുള്ള വ്യവസ്ഥകളും ധാരണപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൈവവൈവിധ്യം, മലിനീകരണ നിയന്ത്രണം, കാലാവസ്ഥാ വ്യതിയാന ലഘൂകരണം തുടങ്ങിയ വിവിധ നിർണായക മേഖലകളിലെ വൈദഗ്ധ്യ കൈമാറ്റം സുഗമമാക്കുന്നതിന് ധാരണപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എക്സിക്യൂട്ടിവ് പ്രോഗ്രാം സഹായിക്കുമെന്ന് ഡോ. അൽ അമ്രി പറഞ്ഞു. ഈ സഹകരണത്തിന്റെ വിജയത്തിന് കാരണമാകുന്ന നിരവധി നയങ്ങളും സംരംഭങ്ങളും സുൽത്താനേറ്റ് നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.