ഒമാൻ 'പുതിയ' സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി
text_fieldsമസ്കത്ത്: ഒമാനിലെ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിലെ ആറാംഘട്ട ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഇതോടെ ഒമാൻ 'പുതിയ' രീതിയിൽ നിയന്ത്രണങ്ങൾ പാലിച്ചുള്ള സാധാരണ ജീവിതത്തിലേക്ക് പതിയെ മടങ്ങിത്തുതുടങ്ങി.ബാർബർഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ, ജിംനേഷ്യം, ഒട്ടകയോട്ട വേദികൾ, ഹോട്ടലുകളിലെ മീറ്റിങ്/കോൺഫറൻസ് ഹാളുകൾ, വാട്ടർ സ്പോർട്സ് സംവിധാനങ്ങൾ, ലേസർ ട്രീറ്റ്മെൻറ് കേന്ദ്രങ്ങൾ, വിവാഹ സാധനങ്ങളുടെ വിൽപന/വാടക സ്ഥാപനങ്ങൾ, പരമ്പരാഗത മരുന്നുകളുടെ ക്ലിനിക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങളാണ് പുനരാരംഭിച്ചത്. റസ്റ്റാറൻറുകളിലും കോഫിഷോപ്പുകളിലും ഇനി ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാം.
കർശനമായ ആരോഗ്യ, സുരക്ഷാ മാർഗനിർദേശങ്ങളോടെയാണ് സുപ്രീം കമ്മിറ്റി കൂടുതൽ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയത്.അഞ്ചുമാസത്തിന് ശേഷമാണ് ബാർബർ ഷോപ്പുകളുടെ പ്രവർത്തനം പുനരാരംഭിച്ചത്. സുപ്രീം കമ്മിറ്റി ഉത്തരവ് വന്ന ചൊവ്വാഴ്ച വൈകീട്ട് തന്നെ കടകൾ തുറന്ന് ശുചീകരണ ജോലികൾ ആരംഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ വിദേശികളും മുടിവെട്ടാനും ഷേവ് ചെയ്യാനുമൊക്കെ എത്തി. ആളുകളുടെ കാത്തിരിപ്പ് അനുവദനീയമല്ലാത്തതിനാൽ ടെലിഫോണിൽ വിളിച്ച് അപ്പോയിൻമെൻറ് രീതിയിലായിരുന്നു പ്രവർത്തനം. പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകിയതിൽ സന്തോഷമുണ്ടെന്ന് ഉടമകൾ പറഞ്ഞപ്പോൾ മുടിവെട്ടാനും മറ്റുമുള്ള പ്രയാസങ്ങൾ നീങ്ങിയതിലെ സന്തോഷം ഉപഭോക്താക്കളും പങ്കുവെച്ചു. പ്രധാന സീസണുകളായ രണ്ട് പെരുന്നാളുകൾ നഷ്ടമായതിൽ ദുഃഖമുണ്ടെങ്കിലും വരും നാളുകൾ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ബ്യൂട്ടിപാർലർ മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രതികരിച്ചു.
പല ഹോട്ടലുകളിലും റസ്റ്റാറൻറുകളിലുമെല്ലാം ഉച്ചയോടെയാണ് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയത്.സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നതെന്നതിനാൽ കുറഞ്ഞ എണ്ണം ആളുകൾക്ക് മാത്രമാണ് ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം, സ്ഥല സൗകര്യം കുറഞ്ഞ കഫ്റ്റീരിയകൾ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടില്ല.
സാമൂഹിക അകലമടക്കം പ്രതിരോധ നടപടികൾ പാലിച്ച് സംവിധാനങ്ങൾ ഒരുക്കുന്നതിെൻറ ബുദ്ധിമുട്ടാണ് കാരണം. കോവിഡ് സാഹചര്യം അവസാനിക്കുന്നതുവരെ തങ്ങൾ നിലവിൽ തുടർന്നുവന്ന ഡെലിവറി സേവനങ്ങൾ തന്നെയാണ് നൽകുകയെന്ന് ഇവർ പറയുന്നു.ജിംനേഷ്യങ്ങളിൽ ഭൂരിപക്ഷത്തിൽ ശുചീകരണവും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളുമൊക്കെയാണ് ബുധനാഴ്ച നടന്നത്. കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചതോടെ റോഡുകളിൽ വാഹന തിരക്കും വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.