രാജ്യത്തെ ഏറ്റവും വലിയ സൗരോർജ പദ്ധതി അടുത്ത വർഷം പ്രവർത്തനമാരംഭിക്കും
text_fieldsമസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ സൗരോർജ പദ്ധതി ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിൽ അടുത്ത വർഷം പകുതിയോടെ പ്രവർത്തനമാരംഭിക്കും. 400 ദശലക്ഷം ഡോളർ ചെലവിൽ നിർമിക്കുന്ന ഇൗ പദ്ധതിയിൽനിന്ന് പ്രതിവർഷം 1300 ജിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. 33,000 വീടുകൾക്ക് പദ്ധതിയിൽനിന്ന് വൈദ്യുതി എത്തിക്കാൻ സാധിക്കും. പ്രതിവർഷം രാജ്യത്തുനിന്നുള്ള കാർബൺ ബഹിർഗമനത്തിൽ 3.40ലക്ഷം ടണ്ണിെൻറ കുറവുവരുത്താനും പദ്ധതി വഴി സാധിക്കും. ഇൗ വർഷം രണ്ടാം പാദത്തിൽ നിർമാണം ആരംഭിച്ച പദ്ധതിയിൽ നിന്നുൽപാദിപ്പിക്കുന്ന വൈദ്യുതി ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുയർമെൻറ് കമ്പനിയാണ് വിതരണം നടത്തുക.
ഒമാൻ ഇബ്രി രണ്ട് പവർപ്ലാൻറ് എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതി ഒരു ഒമാനി കമ്പനിയും രണ്ട് കുവൈത്തി കമ്പനികളുമാണ് നിർമിക്കുന്നത്. എ.സി.ഡബ്ല്യു.എ പവർ എന്ന ഒമാനി കമ്പനിയും ഗൾഫ് ഇൻവെസ്റ്റ്മെൻറ് കോർപറേഷൻ, ആൾട്ടർനേറ്റിവ് എനർജി േപ്രാജക്ട് കമ്പനി എന്നീ കമ്പനികൾ ചേർന്ന് നിർമാണ, നടത്തിപ്പ് അടിസ്ഥാനത്തിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഇൻവെർട്ടറിൽ സൂക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നത് ചൈനീസ് കമ്പനിയായ സൻഗ്രോ ആണ്. ഒമാൻ മരുഭൂമിയിൽ അനുഭവപ്പെടുന്ന ഏറ്റവും കൂടിയ ചൂടായ 50 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ ഇൗ ഇൻവെർട്ടറുകൾക്ക് നല്ലനിലയിൽ പ്രവർത്തിക്കാനാവും. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി ഒമാൻ സൗരോർജ മാർക്കറ്റിൽ 100 ശതമാനം ഒാഹരിയുള്ള കമ്പനിയാണ് സൻഗ്രോ എന്ന് അധികൃതർ വ്യക്തമാക്കി.
മിനാ മേഖലയിൽ കമ്പനി വിപുലമായി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയാണ് ഇബ്രിയിലേത്. ഇവിടത്തെ ചൂടുള്ള കാലാവസ്ഥയും സൂര്യപ്രകാശം പതിക്കുന്ന രീതിയും പദ്ധതിക്ക് ഏറെ അനുയോജ്യമാണ്. വൈദ്യുതി ഉൽപാദനത്തിന് വൈവിധ്യമാർന്ന ഉൗർജസ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നതിെൻറ ഭാഗമായാണ് സൗരോർജ പദ്ധതികൾ രാജ്യത്ത് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.