അഞ്ചു മാസത്തിനൊടുവിൽ മത്രക്കാർക്ക് സന്തോഷത്തിെൻറ പുഞ്ചിരി
text_fieldsമത്ര: നീണ്ട കാത്തിരിപ്പിനൊടുവില്‍ ചൊവ്വാഴ്ച മുതൽ മത്ര സൂഖിന് ജീവന് വെക്കും. സൂഖ് അടഞ്ഞുകിടക്കാന്‍ തുടങ്ങി അഞ്ചുമാസം പൂര്‍ത്തിയാകുന്ന ദിവസംതന്നെയാണ് പ്രവർത്തനാനുമതി ലഭിച്ചുള്ള അറിയിപ്പും വന്നത്. മാസങ്ങളായി ആശങ്കകളും അനിശ്ചിതത്വവും നിറഞ്ഞ വഴികളിലൂടെയാണ് മത്രയിലുള്ളവര് കടന്നു പോയിരുന്നത്. ഇന്ന്, നാളെ എന്ന് കാത്തിരുന്ന് നിരാശരായി പലരും ഇതിനകം നാടു പിടിച്ചു. അവശേഷിക്കുന്നവരുടെ വാട്സ്ആപ്പുകൾ ഇന്നലെ പെരുന്നാള്‍ തലേന്ന് എന്നപോലെ വിശ്രമ രഹിതമായി ശബ്ദിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാണുന്നവരുടെയൊക്കെ മുഖങ്ങളില്‍ സന്തോഷത്തിെൻറ പൂത്തിരി കത്തുന്നുണ്ടായിരുന്നു.
തുറക്കാനനുമതി ലഭിച്ചതോടെ കഴിഞ്ഞുപോയ പ്രതിസന്ധിയുടെ ദിനങ്ങളെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. വീടിനകത്തിരുന്ന് മടുപ്പും അലസതയും ബാധിച്ച അവസ്ഥയിലായിരുന്നു എല്ലാവരും. ഒമാെൻറ പൈതൃക സൂഖായ മത്രയുടെ ചരിത്രത്തിൽ ഇത്തരമൊരു അധ്യായം ഉണ്ടായിട്ടില്ല. സുല്‍ത്താെൻറ മരണത്തില്‍ ദുഃഖ സൂചകമായി നാല് ദിവസം പൂർണമായി അടഞ്ഞുകിടന്നത് മാറ്റിനിര്‍ത്തിയാല്‍ പെരുന്നാളിന് പോലും സൂഖ് അടഞ്ഞുകിടന്നിരുന്നില്ല.
150 ദിവസത്തോളമായി ഒന്ന് തുറന്ന് പൊടിതട്ടി വൃത്തിയാക്കാന്‍ പോലുമാകാതെയാണ് കടകളൊക്കെ അടഞ്ഞുകിടന്നിരുന്നത്. കനത്ത ചൂടില്‍ എയർ കണ്ടീഷനർ പോലും പ്രവർത്തിപ്പിക്കാതിരുന്നതിനാല് സാധനങ്ങളൊക്കെ നശിച്ചു പോകാനും, സാധനങ്ങളുടെ എക്സ്പയറി തീയതി അടുത്തുവരാനും ഇടയുണ്ട്. എന്നിരുന്നാലും സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച ഇളവ് അറിയിപ്പായി വന്നതോടെ മത്രയിലെ എല്ലാ വിഭാഗം ജനങ്ങളും ആശ്വാസത്താല്‍ നെടുവീര്‍പ്പിടുകയാണ്. നീണ്ട അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു വന്ന പ്രതീതി തോന്നിപ്പിക്കും പോലെയോ, പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ വിദ്യാർഥികളനുഭവിക്കുന്ന അപരിചിതത്വവും സന്തോഷവും പോലെയുള്ള സമ്മിശ്ര വൈകാരികതപോലെയോ ആണ് അനുഭവപ്പെടുന്നതെന്ന് പലരും പറയുന്നു.
കോവിഡ് കേസുകൾ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യവ്യാപകമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് മത്ര സൂഖും അടച്ചിട്ടത്. ലോക്ഡൗണ്‍ ഏതാനും ദിവസങ്ങൾ കൊണ്ട് അവസാനിച്ചേക്കുമെന്നാണ് കരുതിയതെങ്കിലും ദിവസങ്ങൾ മാസങ്ങളായി നീളുകയായിരുന്നു. കുറച്ചുപേർ ഉള്ള സൗകര്യം ഉപയോഗപ്പെടുത്തി നാടുപിടിച്ചു. അവശേഷിക്കുന്ന ആയിരങ്ങള്‍ ജീവിതത്തില്‍ ഇന്നേവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. മത്രയില്‍ ബഹുഭൂരിഭാഗവും ഇടത്തരം കച്ചവടക്കാരും അന്നന്നുള്ള വേതനത്തിന് കൂലിവേല ചെയ്യുന്നവരും മാസ ശമ്പളത്തിന് ജോലി ചെയ്യുന്ന പീടിക തൊഴിലാളികളുമാണ്.
ഉള്ളവനും ഇല്ലാത്തവനും ഒരേപോലെ പ്രയാസങ്ങള്‍ നേരിട്ട ദിനരാത്രങ്ങളിലൂടെ കടുത്ത പരീക്ഷണങ്ങളോടെയാണ് പലരും ജീവിതം തള്ളി നീക്കിയത്. സാമൂഹിക സംഘടനകളുടെ സഹായങ്ങളും മറ്റും സ്വീകരിച്ചാണ് ഭക്ഷണ ആവശ്യങ്ങള്‍ പൂർത്തീകരിച്ചിരുന്നത്. ശമ്പളം പൂർണമായും ലഭിക്കാത്തവരും ഭാഗികമായി ലഭിച്ചവരും കൂട്ടത്തിലുണ്ട്. മാസശമ്പളത്തില്‍ നിന്നും ചെലവുകള്‍ കഴിച്ച് മാസാമാസം കുടുംബത്തിന് അയച്ചുകൊടുക്കുന്നവരൊക്കെ നാട്ടിലേക്ക് പണമയക്കാനാകാതെ വിഷമതകള്‍ നേരിടുകയായിരുന്നു. ലോക്ഡൗണില്‍ മാനസികവും ശാരീരികവുമായി പ്രയാസപ്പെട്ടവര്‍ നിരവധിയാണ്. പതിവിൽ കൂടുതലായുള്ള ഹൃദയാഘാത മരണവും ഈ കാലയളവില്‍ സംഭവിക്കുകയുണ്ടായി. സൂഖിലെ തലമുതിര്‍ന്ന നാലുപേരാണ് ഇൗ സമയത്ത് മരണപ്പെട്ടത്. മലയാളികളായ സന്തോഷും സാദിഖും മുംബൈ സ്വദേശി സിറാജും ഹൃദയാഘാതം മൂലവും, ഗുജറാത്തി സ്വദേശി കോവിഡ് മൂലവും മരണമടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.