ഒമാൻ എണ്ണവില വീണ്ടും 85 ഡോളറിലേക്ക്
text_fieldsമസ്കത്ത്: കഴിഞ്ഞ കുറെ ആഴ്ചകളിലെ താഴ്ചകൾക്കുശേഷം ഒമാൻ എണ്ണവില വീണ്ടും ഉയരാൻ തുടങ്ങി. 84.78 ഡോളറാണ് വെള്ളിയാഴ്ച ഒമാൻ എണ്ണവില. വെള്ളിയാഴ്ച 10 സെന്റാണ് ഉയർന്നത്. വ്യഴാഴ്ച 1.70 ഡോളർ വർധിച്ചു. വ്യാഴാഴ്ച ഒമാൻ എണ്ണവില ബാരലിന് 84.68 ഡോളറായിരുന്നു.
അന്താരാഷ്ട്ര മാർക്കറ്റിലും എണ്ണവില ഉയർന്നിട്ടുണ്ട്. മേയ്, ജൂൺ മാസങ്ങളിൽ എണ്ണയുടെ ഉപയോഗം കൂടുമെന്നും അതിനാൽ വില ഇനിയും വർധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഏപ്രിൽ ആദ്യത്തിനുശേഷം ആദ്യമായാണ് എണ്ണവില 85 ഡോളറിനടുത്തെത്തുന്നത്. അമേരിക്കൻ എണ്ണ ഉൽപാദനം കുറഞ്ഞതും ചൈനയുടെ ഇറക്കുമതി വർധിച്ചതുമാണ് വില ഉയരാൻ പ്രധാന കാരണം. അമേരിക്കൻ തൊഴിൽ മാർക്കറ്റിൽ തൊഴിലില്ലാത്തവരുടെ എണ്ണം കഴിഞ്ഞ എട്ട് മാസത്തിനുള്ളിലെ ഏറ്റവും ഉയർന്നതും ഇസ്രായേലിന്റെ റഫ ആക്രമണവും വില വർധിക്കാൻ പ്രധാന കാരണമാണ്.
ചൈനയുടെ എണ്ണ ഇറക്കുമതി ഈ വർഷം വൻതോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദിനേന 10.88 ദശലക്ഷം ബാരൽ എണ്ണ അധികമാണ് ചൈന ഇറക്കുമതി ചെയ്യുന്നത്.
ചൈനയിൽ എണ്ണ സംബന്ധമായ നിർമാണങ്ങൾ വർധിക്കുകയും കഴിഞ്ഞ മേയ് ദിനത്തിൽപോലും ചൈനയിലെ സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം എണ്ണ മേഖലകളിൽ നിരവധി പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. അമേരിക്കൻ കപ്പൽ ഇറാൻ പിടിച്ചെടുത്ത സാഹചര്യത്തിൽ ചില ഇൻഷുറൻസ് കമ്പനികൾ ഇറാൻ എണ്ണക്കുള്ള ഇൻഷുറൻസും ഒഴിവാക്കിയിട്ടുണ്ട്. ഇറാനുമായുള്ള ബന്ധം ഒഴിവാക്കാൻ മലേഷ്യയുടെ മേലുള്ള അമേരിക്കൻ സമ്മർദവും നിലവിലുണ്ട്. ഇറാന്റെ എണ്ണ ചൈനയിലേക്ക് മലേഷ്യ വഴിയാണ് കൊണ്ടു പോവുന്നത്. സൗദി എണ്ണക്കമ്പനികളുടെ ഉൽപാദന ചെലവ് വർധിച്ചതും വില ഉയരാൻ കാരണമാകുന്നുണ്ട്.
എണ്ണവില നേരത്തേ ബാരലിന് 90 ഡോളർ കടന്നിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും മാസമായി താഴേക്ക് വരുകയയായിരുന്നു. വില വർധിക്കുന്നത് ഒമാൻ അടക്കമുള്ള ഉൽപാദക രാജ്യങ്ങളുടെ സാമ്പത്തിക മേഖലക്ക് അനുഗ്രഹമാവും. എണ്ണയിൽനിന്ന് ലഭിക്കുന്ന അധിക വരുമാനം രാജ്യത്ത് വികസന പദ്ധതികൾ വേഗത്തിലാക്കാനും പുതിയ പദ്ധതികൾ നടപ്പാക്കാനും സഹായകമാവും. രാജ്യത്തിന്റെ കമ്മി ബജറ്റ് മിച്ച ബജറ്റാവാനും എണ്ണവില വർധന കാരണമാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.