എണ്ണയിതര സമ്പദ്വ്യവസ്ഥയുടെ ചാലകശക്തിയാകാൻ ദുകം
text_fieldsമസ്കത്ത്: എണ്ണയെ ആശ്രയിക്കാതെയുള്ള ഭാവി ഒമാെൻറ സമ്പദ്വ്യവസ്ഥയുടെ ചാലകശക്തിയാകാൻ ഒരുങ്ങുകയാണ് ദുകം പ്രത്യേക സാമ്പത്തിക മേഖല. വൻകിട തുറമുഖവും ബിസിനസ് കേന്ദ്രങ്ങളും വിനോദ സൗകര്യങ്ങളുമൊക്കെയായി നിർമാണം പുരോഗമിക്കുന്ന ദുകം സാമ്പത്തിക മേഖലയിൽ ഇരുപതിനായിരത്തോളം സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 700 ദശലക്ഷം റിയാലിെൻറ നിക്ഷേപ വാഗ്ദാനങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും ദുകം പ്രത്യേക സാമ്പത്തിക മേഖല പ്രൊമോഷൻ മാനേജർ ജലാൽ അൽ ലവാട്ടി പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒമാെൻറയും ചൈനയുടെയും സംയുക്ത ഉടമസ്ഥതയിൽ നിർമിക്കുന്ന ഇൻഡസ്ട്രിയൽ പാർക്ക് ശ്രദ്ധേയ പദ്ധതികളിൽ ഒന്നാണ്.
1172 ഹെക്ടറിലായി പാർക്കിെൻറ നിർമാണം ആരംഭിച്ചുകഴിഞ്ഞു. ഇതിെൻറ 40 ശതമാനത്തോളം 2020ൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ വിവിധ തരം വ്യവസായ കേന്ദ്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും താമസിയിടങ്ങളും ഉണ്ടാകും. 3.85 ശതകോടി റിയാലാണ് പാർക്കിെൻറ പ്രതീക്ഷിത ചെലവ്. 809 ഹെക്ടറിലായി വൻകിട വ്യവസായങ്ങൾ തുടങ്ങും. പത്ത് ഹെക്ടർ ടൂറിസം ആവശ്യത്തിന് നീക്കിവെക്കും. ബാക്കി സ്ഥലത്താകും ഇടത്തരം, ചെറുകിട വ്യവസായങ്ങളും വാണിജ്യ കേന്ദ്രങ്ങളും താമസയിടങ്ങളുമെല്ലാം നിർമിക്കുക. സർക്കാറിെൻറ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ തൻഫീദുമായും ചേർന്നുനിൽക്കുന്നതാണ് പദ്ധതി. ഇത്തരം വ്യവസായ സ്ഥാപനങ്ങളിൽ.
തൊഴിലെടുക്കാൻ സ്വദേശികളെ പര്യാപ്തമാക്കുന്നതിന് ചൈനയിൽ അയച്ച് പരിശീലനം നൽകാനും പദ്ധതിയുണ്ട്. രണ്ടു വർഷം കൊണ്ട് തൊഴിൽ വൈദഗ്ധ്യത്തിന് ഒപ്പം ഇംഗ്ലീഷും ചൈനീസ് ഭാഷയും പഠിപ്പിക്കാനാണ് പദ്ധതി. ഏതാനും ആഴ്ചകൾക്കുമുമ്പ് 40 പേരടങ്ങുന്ന വിദ്യാർഥികളെ ചൈനയിലേക്ക് പരിശീലനത്തിന് അയച്ചിട്ടുണ്ട്. പാർക്കിെൻറ നിർമാണ വേളയിലും നിരവധി തൊഴിലവസരങ്ങൾ ലഭ്യമാകും. നിരവധി ഹോട്ടൽ സ്ഥാപനങ്ങൾ നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലക്ഷ്വറി റിസോർട്ടുകൾ മുതൽ ബജറ്റ് ഹോട്ടലുകൾ വരെ ഇതിൽപെടും. പൂർണമായി പ്രവർത്തന സജ്ജമായ ഡ്രൈ ഡോക്ക് ആണ് മറ്റൊരു പദ്ധതി. ഇവിടെ 2000 പേർ തൊഴിലെടുക്കുന്നുണ്ട്. ലോകത്തിലേക്കുള്ള അറബിക്കടലിെൻറ കവാടമാകാൻ ഒരുങ്ങുന്ന ദുകം തുറമുഖം പൂർണമായി പ്രവർത്തന സജ്ജമാകുന്നതോടെ രണ്ടായിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുമെന്നും കരുതപ്പെടുന്നു. കുവൈത്തുമായി ചേർന്ന് നിർമിക്കുന്ന റിഫൈനറിയുടെ പങ്കാളിത്ത കരാർ ഇന്ന് ഒപ്പിടുകയാണ്.
പ്രതിദിനം 2.30 ലക്ഷം ബാരൽ ശുദ്ധീകരണ ശേഷിയുള്ള റിഫൈനറിയും മൂന്നു വർഷ കാലയളവിനുള്ളിൽ പ്രവർത്തന സജ്ജമാകും. ഇവിടെ മൂവായിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. 2020ഒാടെ ഒമാനിലെ പ്രധാന ജനവാസ കേന്ദ്രങ്ങളിലൊന്നായി ദുകത്തെ മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്. ദുകമിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ 16 ശതമാനം പൂർത്തിയായതായി ബന്ധപ്പെട്ടവർ നേരത്തേ അറിയിച്ചിരുന്നു. തൊഴിലാളികൾക്കുള്ള വൻകിട താമസകേന്ദ്രങ്ങളും ഹോട്ടലുകളും മറ്റും ഇതിനകം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.