ലോകകപ്പ് ഫുട്ബാള്‍ യോഗ്യത; പ്രതീക്ഷ സജീവമാക്കി ഒമാൻ ടീം കുവൈത്തിൽ
text_fieldsഒമാൻ ഫുട്ബാൾ ടീം അംഗങ്ങൾ കുവൈത്തിലെത്തിയപ്പോൾ
മസ്കത്ത്: ലോകകപ്പ് ഫുട്ബാള്‍ യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിനായി ഒമാൻ ടീം കുവൈത്തിലെത്തി.
ചൊവ്വാഴ്ച ഒമാൻസമയം രാത്രി 10.15ന് ജാബിർ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. കുവൈത്തിലെത്തിയ ഒമാൻ ടീം അംഗങ്ങൾക്ക് ഊർജിത വവേൽപ്പാണ് അധികൃതർ നൽകിയത്. ശക്തരായ ദക്ഷിണ കൊറിയയെ അവരുടെ നാട്ടിൽ സമനിലയിൽ തളച്ചിടാൻ കഴിഞ്ഞതിന്റെ ആത്മ വിശ്വാസവുമായിട്ടാണ് റെഡ് വാരിയേഴ്സ് കുവൈത്തിന്റെ മണ്ണിലേക്ക് വിമാനമിറങ്ങിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ കോച്ച് റഷീദ്ജാബിറിന്റെ നേതൃത്വത്തിൽ ടീം ഊർജിത പരിശീലനത്തിലേർപ്പടുകയും ചെയ്യും. ദക്ഷിണ കൊറിയയെ സമനിലയിൽ തളച്ചതോടെ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാമെന്നുള്ള പ്രതീക്ഷകൾ സജീവമാക്കാൻ ഒമാനായിട്ടുണ്ട്. ഏഴു കളികളിൽ നിന്നും അത്രയും പോയന്റുമായി ഗ്രൂപ് ബിയിൽ നാലാം സ്ഥാനത്താണ് ഒമാൻ. ഇത്രയും കളിയിൽനിന്ന് 15പോയന്റുമായി ദക്ഷിണ കൊറിയ ഏതാണ്ട് ലോകകപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
12 പോയന്റുമായി ജോർഡനും ഇറാഖുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. അഞ്ചു പോയന്റുമായി കുവൈത്ത് അഞ്ചും മൂന്ന് പോയന്റുമായി ഫലസ്തീൻ ആറാം സ്ഥാനത്തുമാണുള്ളത്. അവസാനമായി ഒമാൻ കുവൈത്തുമായി അറേബ്യൻ ഗൾഫ് കപ്പിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാനിറങ്ങുന്നത് കുവൈത്തിന് അനുകൂല ഘടകമാണെങ്കിലും എന്തുവിലകൊടുത്തും വിജയം സ്വന്തമാക്കാനായിരിക്കും ഒമാൻ ബൂട്ട് കെട്ടി ഇറങ്ങുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.