പ്രവാസികളുടെ ഓർമകളിൽ മായാതെ റംല ബീഗം
text_fieldsമസ്കത്ത്: ഒരുകാലത്ത് കേരളത്തിനകത്തും പുറത്തും മാപ്പിളപ്പാട്ട് വേദികളിൽ തിളങ്ങിനിന്നിരുന്ന റംല ബീഗത്തിന്റെ വിയോഗം ആദ്യകാല പ്രവാസികളെ കണ്ണീരിലാഴ്ത്തി.
മസ്കത്തിൽ റംല ബീഗം സ്റ്റേജ് പരിപാടികളിൽ പങ്കെടുത്തതായി പലർക്കും ഓർമയില്ലെങ്കിലും അവരുടെ മാപ്പിളപ്പാട്ടുകളും കഥാപ്രസംഗങ്ങളും നെഞ്ചിലേറ്റിയവരാണ് അക്കാലത്തെ പ്രവാസികൾ. റംല ബീഗത്തിന്റെ ‘ഇരു ലോക ജയമണി നബിയുല്ല’യും, ‘ഉളരീടൈ ളംളമും’ മൂളിയെങ്കിലും പാടാത്ത പ്രവാസികളുണ്ടാവില്ല.
ഇന്നത്തെ പോലെ മൊബൈലുകളും മറ്റ് സൗകര്യങ്ങളുമില്ലെങ്കിലും താമസ ഇടങ്ങളിലുണ്ടായിരുന്ന ടേപ് റിക്കാർഡിലൂടെ റംല ബീഗത്തിന്റേതടക്കമുള്ളവരുടെ പാട്ടുകൾ ഒഴുകിനടക്കാറുണ്ടായിരുന്നു. പ്രവാസികളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ലഭിക്കുന്ന ഏക വിനോദവും ഇത്തരം പാട്ടുകളായിരുന്നു.
അക്കാലത്ത് നാട്ടിൽ പോവുന്നവരെല്ലാം റംല ബീഗം, എം.എ. അസീസ് എന്നിവരുടെ കാസറ്റുകൾ കൊണ്ടുപോവുമായിരുന്നു. എന്നാൽ, റംല ബീഗത്തിന്റെ പാട്ടുകൾക്കും കഥാപ്രസംഗങ്ങൾക്കുമായിരുന്നു കൂടുതൽ ഡിമാൻഡ് ഉണ്ടായിരുന്നത്. നാട്ടിലെത്തിയാൽ വീട്ടുകാരെയും തന്നെ കാണാനെത്തുന്ന സുഹൃത്തുക്കളെയും പാട്ടും കഥാപ്രസംഗങ്ങളുമൊക്കെ കേൾപ്പിക്കൽ പ്രവാസികളുടെ പ്രധാന ചടങ്ങായിരുന്നു.
ടേപ് റിക്കാർഡറും മറ്റും ഗൾഫിൽ നിന്നെത്തുന്നവരുടെ വീട്ടിൽ മാത്രം ഉള്ളതിനാൽ അയൽവാസികളും അടുത്ത ബന്ധുക്കളുമൊക്കെ പാട്ട് കേൾക്കാൻ വീട്ടിലെത്തുമായിരുന്നുവെന്ന് പഴയകാല പ്രവാസികൾ ഓർക്കുന്നു. എന്നാൽ, ടേപ് റിക്കാർഡറുകൾ ബാറ്ററിയിലാണ് അക്കാലത്ത് പ്രവർത്തിച്ചിരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയുമായിരുന്നു. പല പ്രവാസികളും നാട്ടിലെ വാസം മതിയാക്കി തിരിച്ചുവരുമ്പോൾ ടേപ് റിക്കാർഡറുകളും തിരിച്ച് കൊണ്ടുവരാറുണ്ടായിരുന്നു.
റംല ബീഗത്തിന്റെയും മറ്റും പാട്ടുകൾ മത്രയിൽനിന്ന് കോപി ചെയ്തിരുന്നു. അവിടെയുള്ള കാസറ്റ് കടയിൽ ഒരേസമയം പത്തിലധികം കാസറ്റുകൾ കോപി ചെയ്യാനുള്ള പ്രത്യേക സംവിധാനം ഉണ്ടായിരുന്നു. ഒമാനിൽ അക്കാലത്ത് മത്രയിൽ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നതെന്ന് പഴയകാല പ്രവാസികൾ പറഞ്ഞു.
അതിനാൽ ഒമാനിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ മത്രയിൽ എത്തിയിരുന്നു. കാലങ്ങൾ പിന്നിട്ടതോടെ ഇതെല്ലാം വെറും ഓർമകളായി മാറുകയും റംല ബീഗം വിസ്മരിക്കപ്പെടുകയും ചെയ്തതായി പലരും പരിതപിക്കുന്നു.
എന്നാൽ, അടുത്ത കാലത്തായി യുട്യൂബിലും മറ്റും റംല ബീഗത്തിന്റെ പഴയകാല പാട്ടുകളായ ഇരു ലോകവും, ഉളരീടൈ ളംളമും കഥാപ്രസംഗങ്ങളായ കർബല രക്തക്കളവും ഉഹ്ദ് യുദ്ധവുമൊക്കെ വീണ്ടുമെത്തിയത് സന്തോഷകരമാണെന്നും പ്രവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.