രജിലാലിന്റെ വേർപാട് മലയാളികളെ കണ്ണീരിലാഴ്ത്തി
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കേരളവിങ് മുൻ കൺവീനറും ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന രജിലാലിന്റെ (51) വേർപാട് മസ്കത്തിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി. മൂന്ന് വർഷം മുമ്പ് ജോലിസംബന്ധമായി യു.എ.ഇയിലേക്ക് താമസം മാറിയെങ്കിലും സുഹൃദ് വലയങ്ങളും ഓർമകളും ഒമാനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഫേസ്ബുക്കിൽ കുറിച്ച അവസാന പോസ്റ്റും സുൽത്താനേറ്റിലെ ഓർമകളെക്കുറിച്ചായിരുന്നു.
കേരളവിങ് കൺവീനറായിരുന്ന കാലത്ത് നിരവധി തവണ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള കലാ സാംസ്കാരിക പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാൻ രജിലാലിന് കഴിഞ്ഞിരുന്നു. മികച്ച നേതൃപാടവവും സംഘാടന മികവും കൊണ്ട് കേരളവിങ്ങിനെ രജിലാൽ ഏറെക്കാലം മുന്നോട്ടുനയിച്ചു. കണ്ണൂർ സ്വദേശിയായ രജിലാൽ അബൂദബിയിലേക്ക് മാറിയെങ്കിലും മസ്കത്തിലെ കൂടിച്ചേരലുകളിൽ ഓടിയെത്താനും ശ്രമിച്ചിരുന്നു. കേരളവിഭാഗം 2023ൽ സംഘടിപ്പിച്ച ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ നടന്നപ്പോഴായിരുന്നു രജിലാൽ അവസാനമായി ഒമാനിൽ എത്തിയത്.
മികച്ച വാഗ്മിയും എഴുത്തുകാരനുമായ രജിലാലിന്റെ അപ്രതീക്ഷിത വിടവാങ്ങൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇനിയും ഉൾക്കൊള്ളാൻ ആയിട്ടില്ല. ഭാര്യ മായയെയും മക്കളായ ലാൽകിരണിനെയും നിരഞ്ജനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നിൽക്കുകയാണ് അവർ. നിരവധി മലയാളികൾ താമസിക്കുന്ന സഹമിൽ ഒരു ഇന്ത്യൻ സ്കൂൾ എന്ന ആശയം മുന്നോട്ടുവെച്ച് യാഥാർഥ്യമാക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച രജിലാൽ സഹം ഇന്ത്യൻ സ്കൂളിന്റെ പ്രഥമ പ്രസിഡന്റായിരുന്നു.
രജിലാലിന്റെ ആകസ്മിക വേർപാടിൽ ലോക കേരള സഭാംഗങ്ങളായ വിത്സൻ ജോർജ്, ബാലകൃഷ്ണൻ കുന്നിമ്മേൽ, മലയാളം മിഷൻ പ്രസിഡന്റ് സുനിൽകുമാർ, കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ, മലയാളം മിഷൻ സെക്രട്ടറി അനുചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, കൈരളി ഒമാൻ തുടങ്ങി ഒമാനിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധിപേരും സംഘടനകളും അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.