ഫ്രാങ്കിൻസെൻസ് സൈറ്റുകളുടെ പുനരുദ്ധാരണം പൂർത്തിയായി
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് സൈറ്റുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി. സമാഹാര പുരാവസ്തു സൈറ്റിലേയും അൽ ബലീദ് കോട്ടയിലെയും പുനരുദ്ധാരണങ്ങളാണ് പൂർത്തിയായിട്ടുള്ളതെന്ന് ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിലെ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് സൈറ്റ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ അലി ബിൻ സലേം അൽ കാത്തിരി പറഞ്ഞു. കഴിഞ്ഞ ഡിസംബർ അവസാനത്തോടെയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. മൂന്ന് മാസത്തിലധികമെടുത്താണിത് പൂർത്തീകരിച്ചത്. ചരിത്ര സ്മാരകങ്ങളും പുരാവസ്തുക്കളും സംരക്ഷിക്കുകയും അവ ടൂറിസം മേഖലക്ക് ഉപയോഗിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നതെന്ന് അൽ കാത്തിരി പറഞ്ഞു.
പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷത്തിന്റെ ആദ്യപാദത്തിൽ 17,155 ആളുകളാണ് ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് സൈറ്റുകൾ സന്ദർശിച്ചത്. 2021ൽ ഇതേ സമയത്ത് ഇത് 16,679 ആയിരുന്നു. പകർച്ചവ്യാധി കാരണം 2021 ജനുവരിയിലും ഫെബ്രുവരിയിലും ഫ്രാങ്കിൻസെൻസ് ലാൻഡ് സൈറ്റുകൾ അടച്ചിരുന്നു. അതിനു ശേഷം വീണ്ടും സന്ദർശകർക്കായി തുറന്നതാണ് ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ സന്ദർശകരുടെ വർധനക്ക് കാരണമായത്.
ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ, അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കും ഫ്രാങ്കിൻസെൻസ് ലാൻഡ് മ്യൂസിയവും 8,005 ആളുകളാണ് സന്ദർശിച്ചത്. സമഹാര പുരാവസ്തു സൈറ്റിൽ 3,911 സന്ദർശകരും വുബാർ പുരാവസ്തു സൈറ്റ് 5,239 ആളുകളും എത്തി. അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, സമഹാര, ഷാസിർ ഏരിയ, വാദി ഡോക്ക എന്നിവയാണ് ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് സൈറ്റുകൾ എന്ന പേരിൽ ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്ത സ്ഥലങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.