സൺറൂഫ് തുറന്ന് കുട്ടികളുടെ ജീവൻ അപകടപ്പെടുത്തുന്ന യാത്ര വേണ്ട...
text_fieldsഖരീഫ് ആസ്വദിക്കാനായി ദോഫാറിലേക്ക് വാഹനത്തിൽ നീങ്ങുന്ന സഞ്ചാരികൾ. സൺറൂഫ് തുറന്ന് കുട്ടിയെ
പുറത്തിറക്കിയതും കാണാം
മസ്കത്ത്: കുട്ടികളുടെ ജീവൻ അപകടപ്പെടുത്തുന്ന വിധത്തിൽ യാത്ര നടത്തുന്ന ഖരീഫ് സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഖരീഫ് ഫുൾസ്വിങ്ങിലേക്ക് നീങ്ങി തുടങ്ങിയതോടെ നിരവധി സഞ്ചാരികളാണ് സലാലയടക്കമുള്ള പ്രദേശങ്ങളിലേക്ക് ഒഴുക്കിയെത്തുന്നത്. ദോഫാറിലേക്കുള്ള എല്ലാ റോഡുകളിലും നല്ല തിരക്കാണിപ്പോൾ അനുഭവപ്പെടുന്നത്.
ദോഫാറിന്റെ പ്രകൃതിഭംഗി ആസ്വാദിക്കാനായി വിൻഡോകളും, സൺറൂഫും തുറന്ന് കുട്ടികൾ പുറത്ത് തലയിട്ട് യാത്ര ചെയ്യുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലെ ഇത്തരത്തിലുള്ള യാത്ര വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
പലരും നിസ്സാരമായാണ് ഇത്തരം യാത്രകളെ കാണുന്നത്. വാഹനം പെട്ടെന്ന് നിർത്തുന്നതും റോഡിലെ വളവുകളുമെല്ലാം ഇങ്ങനെയുള്ള യാത്ര അപകടം വിളിച്ചു വരുത്തും.
കുട്ടിയുടെ തലയോ മറ്റു ശരീര ഭാഗങ്ങളോ മരക്കൊമ്പുകൾ, ട്രാഫിക് ബോർഡുകൾ, അല്ലെങ്കിൽ കടന്നുപോകുന്ന വാഹനങ്ങൾ എന്നിവയുമായി ഇടിക്കാനുള്ള സാധ്യതയുമുണ്ട്. കൂടാതെ വായുവിന്റെ ശക്തിയും കുട്ടികൾക്ക് പരിക്കിനിടയാക്കുമെന്ന് ആർ.ഒ.പി മുന്നറിയിപ്പ് നൽകി.
ഖരീഫ് ആസ്വാദിക്കാനായെത്തുന്ന യാത്രക്കാർ കുട്ടികളുൾപ്പെടെ സീറ്റ് ബെൽറ്റ് ധരിക്കണമെന്നും വാഹനം ഓടിക്കുമ്പോൾ വിൻഡോകളും സൺറൂഫും പൂർണമായി അടച്ചിരിക്കണമെന്നും റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു. അതേസമയം, ഖരീഫ് യാത്ര സുഗമമാക്കുന്നതിനായിവേണ്ട മുൻകരുതലുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം അധികൃതർ നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതതും പ്രധാനപ്പെട്ട കാര്യമാണ്.
ദോഫാർ ഗവർണറേറ്റിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്യുമ്പോഴും തയാറാക്കുമ്പോഴും മുൻഗണനകളിൽ ഇത് മുൻപന്തിയിലായിരിക്കണം. യാത്രാവേളയിൽ വിശ്രമ സ്ഥലങ്ങളും വാഹന സർവിസ് സ്റ്റേഷനുകളും മനസ്സിലാക്കിവെക്കുക. ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിൽ, സുരക്ഷാ നിയമങ്ങൾ പാലിച്ചുകൊണ്ട് നീങ്ങാനും വിശ്രമിക്കാനും അനുയോജ്യമായ സമയം തിരഞ്ഞെടുക്കണം.
പാതയോരത്തെ വിശ്രമകേന്ദ്രങ്ങളുടെയും ഇന്ധന സ്റ്റേഷനുകളുടെയും സ്ഥാനങ്ങൾ തിരിച്ചറിഞ്ഞ് യാത്രയുടെ റൂട്ട് പഠിക്കേണ്ടത് ആവശ്യമാണ്. കൂടാതെ, എമർജൻസി നമ്പറുകളും സിവിൽ ഡിഫൻസ് അതോറിറ്റിയുടെ സ്ഥാനങ്ങളും ദോഫാർ ഗവർണറേറ്റിലേക്കുള്ള വഴിയിൽ വ്യാപിച്ചുകിടക്കുന്ന ആംബുലൻസ് പോയിന്റുകളും അറിഞ്ഞിരിക്കണം. ഖരീഫ് സീസണിൽ ഗതാഗത സുരക്ഷ വളരെ പ്രധാനമാണ്.
ട്രാഫിക് നിയമങ്ങൾ എല്ലാവരും പാലിക്കണം, നിയമപരമായ വേഗം മറികടക്കാൻ ശ്രമിക്കരുത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം. യാത്രക്കിടെ, എൻജിൻ അമിതമായി ചൂടാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾ നിർത്തണം.
കൂടാതെ ഇന്ധനം നിറക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യുന്നതടക്കമുള്ള സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുക. എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുക. വാഹനത്തിനുള്ളിൽ അനുവദിച്ചിരിക്കുന്ന സുരക്ഷാ സീറ്റുകളിൽ കുട്ടികളെ ഇരുത്താനും ശ്രദ്ധിക്കുക.
യാത്രക്കിടെ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമുണ്ടായാൽ, വാഹനത്തിന്റെ വേഗം കുറക്കാനും അമിത വേഗം ഒഴിവാക്കാനും ഓരോ റോഡിന്റെയും വേഗപരിധി പാലിക്കാനും ശ്രദ്ധിക്കുക. യാത്രക്കിടെ വാഹന അപകടമുണ്ടായാൽ സുരക്ഷിതമായി നിങ്ങളുടെ വണ്ടി മാറ്റി ഇടുക. മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് വാഹനത്തിന്റെ ഇരട്ട ട്രാഫിക് ലൈറ്റുകൾ ഉപയോഗിക്കുക.
സഹായത്തിനായി എമർജൻസി നമ്പറിൽ (9999) വിളിക്കുക. രാത്രിയിൽ വാഹനമോടിക്കുന്നവർ ചില മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. വിൻഡ്ഷീൽഡിന്റെ അകത്തും പുറത്തും പൊടിപടലങ്ങൾ അടിഞ്ഞുകൂടുന്നത് രാത്രിയിൽ കാഴ്ചയെ തടസ്സപ്പെടുത്തും അതിനാൽ, ഇവ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അധികൃതർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.