പുതിയ സാധാരണ ജീവിതത്തിലേക്ക് ചുവടുവെച്ച് ഒമാൻ
text_fieldsമസ്കത്ത്: രാത്രി യാത്രവിലക്ക് പിൻവലിച്ചതോടെ ഒമാനിലെ ജനജീവിതം സാധാരണ നിലയിൽ. കഴിഞ്ഞ ഒരു മാസമായി പുതിയ രോഗികളുടെ എണ്ണവും മരണവും കാര്യമായി കുറഞ്ഞതോടെയാണ് യാത്രവിലക്കും വാണിജ്യ സ്ഥാപനങ്ങളുടെ അടച്ചിടലും ഒഴിവാക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്. വാക്സിനേഷൻ ഉയർത്തി പുതിയ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താനുള്ള ഒരുക്കത്തിലാണ് ഒമാൻ.
വാക്സിനേഷൻ തോത് ഉയർത്തുന്നതിന് സർക്കാർ കൃത്യമായ കർമപദ്ധതി തയാറാക്കിയിട്ടുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ ഒമാനിലേക്കു വരുന്നവർക്ക് രണ്ടു ഡോസ് വാക്സിൻ നിർബന്ധമാണ്. ഇതിനു പുറമെ സർക്കാർ ഓഫിസുകളിലും ഷോപ്പിങ് മാളുകളിലും റസ്റ്റാറൻറുകളിലുമെല്ലാം പ്രവേശിക്കാൻ വാക്സിനേഷൻ നിർബന്ധമാണ്. മുൻഗണന പട്ടികയിലുള്ള 35 ശതമാനം പേർക്കും രണ്ടു ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഇത് 70 ശതമാനമായി ഉയർത്താനാണ് ലക്ഷ്യം.
വിലക്ക് നീങ്ങിയതോടെ സൂഖുകളും വ്യാപാര കേന്ദ്രങ്ങളുമൊക്കെ സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. മാസാവസാനവും ചൂടുമൊക്കെ കാരണം മാർക്കറ്റുകളില്‍ തിരക്കേറിയിട്ടില്ലെങ്കിലും രാത്രി 10മണിക്കുള്ളില്‍ വീട്ടിലെത്തണമെന്ന നിയന്ത്രണം ഇല്ലാതായതോടെ രാത്രികാല സജീവത തിരിച്ചെത്തിയിട്ടുണ്ട്.
ഇത് ഹോട്ടല്‍, കഫറ്റീരിയ മേഖലകളില്‍ പുത്തനുണർവ് പകരും. കഴിഞ്ഞ മാർച്ച് മുതൽ ഒമാനിൽ വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലും യാത്രവിലക്കുമടക്കം നിയന്ത്രണങ്ങൾ നിലവിലുണ്ട്. അതിനാൽ വിപണിയിലെ ബഹുഭൂരിപക്ഷം മേഖലകളിലും മാന്ദ്യം ദൃശ്യമായിരുന്നു.
ടൂറിസം മേഖല കൂടി സജീവമായാലേ എല്ലാ മേഖലകളിലും ഉണർവ് പ്രകടമാവുകയുള്ളൂ. ഒന്നര വര്‍ഷമായി ടൂറിസം മേഖല പൂർണമായും നിശ്ചലമാണ്. ടൂറിസത്തെ ആശ്രയിച്ചുള്ള കച്ചവടം, അനുബന്ധമായ ടാക്സി അടക്കമുള്ള വാഹന ഗതാഗതം, ഹോട്ടല്‍, ഫാസ്റ്റ്ഫുഡ് രംഗം തുടങ്ങിയവയെല്ലാം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. താമസിയാതെ ടൂറിസം രംഗവും സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.