ലോകകപ്പ് ക്രിക്കറ്റ് ലീഗ്: അവസാന കളിയിൽ ഒമാന് തോൽവി
text_fieldsഒമാൻ-നേപ്പാൾ മത്സരത്തിൽനിന്ന്
മസ്കത്ത്: അമേരിക്കയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ അവസാന മത്സരത്തിൽ ഒമാന് തോൽവി. ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് ലീഗിന്‍റെ ഭാഗമായി ഹൗസ്റ്റണിലെ മൂസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് നേപ്പാൾ പരാജയപ്പെടുത്തിയത്.
ടൂര്‍ണമെന്റില്‍ രണ്ടുവീതം ജയവും തോല്‍വിയുമാണ് ഒമാന്. ലോകകപ്പ് ക്രിക്കറ്റ് ലീഗില്‍ സുൽത്താനേറ്റിന്‍റെ മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായി. 36 മത്സരങ്ങളില്‍നിന്ന് 21 ജയവും 13 തോല്‍വികളുമായി 44 പോയന്റ് നേടിയ ഒമാന്‍ ആണ് ഒന്നാമത്. അതേസമയം, മറ്റു ടീമുകള്‍ 23ല്‍ താഴെ മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ കളിച്ചത്.കഴിഞ്ഞദിവസം നടന്ന കളിയിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ 45.6 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
ക്യാപ്റ്റന്‍ സീശാന്‍ മഖ്‌സൂദ് (101 പന്തില്‍ 52 റണ്‍സ്), സന്ദീപ് സിങ് (91 പന്തില്‍ 47 റണ്‍സ്), 23 റണ്‍സ് നേടിയ ഓപണര്‍ ജതീന്ദര്‍ സിങ് എന്നിവരുടെ ചെറുത്തുനിൽപ്പാണ് ഒമാനെ വൻ തകർച്ചയിൽനിന്ന് രക്ഷിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നേപ്പാള്‍ 33.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു.
ആസിഫ് ശൈഖ് (62), കുശാല്‍ ബര്‍ട്ടല്‍ (56) എന്നിവരുടെ മിന്നും പ്രകടനമാണ് നേപ്പാളിന് വിജയം എളുപ്പമാക്കിയത്. നേപ്പാളിനുവേണ്ടി കെ.സി. കരണ്‍ അഞ്ചും സന്ദീപ് ലാമിച്ചൻ മൂന്നും വിക്കറ്റ് നേടി. ഒമാന് വേണ്ടി ഫയ്യാസ് ബട്ട് രണ്ടു വിക്കറ്റെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.