ഡബ്ല്യു.പി.എസ് തൊഴിലാളികളുടെ അവകാശം ഉറപ്പാക്കാൻ -തൊഴിൽ മന്ത്രാലയം
text_fieldsമസ്കത്ത്: തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വേതന സംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്) നടപ്പാക്കിയിരിക്കുന്നതെന്ന് തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഡബ്ല്യു.പി.എസ് വഴി ശമ്പളം നൽകാത്തതുമായി ബന്ധപ്പെട്ട് പല സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്കും പിഴ ഈടാക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഇക്കാര്യത്തിലാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. തൊഴിൽ വിപണിയിൽ സുതാര്യത വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ഡബ്ല്യു.പി.എസ് സംവിധാനമെന്ന് തൊഴിൽ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.
തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള അംഗീകരിച്ച കരാറുകളുടെ നിബന്ധനകൾക്ക് അനുസൃതമായി വേതനം സമയബന്ധിതമായി നൽകുന്നത് ഉറപ്പാക്കുക,ന്യായവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. വിവിധ ഘട്ടങ്ങളിലായി ഇത് നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് മതിയായ സമയവും അനുവദിച്ചിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും കരാർ ബന്ധങ്ങളിൽ വിശ്വാസവും സുതാര്യതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
ഈ സംവിധാനം ഇതിനകം നടപ്പിലാക്കിയ സ്ഥാപനങ്ങളെയും ബിസിനസ് സംരഭങ്ങളെയും അഭിനന്ദിക്കുകയാണ്. സംവിധാനവുമായി ബന്ധപ്പെട്ട ഏതൊരു സംശയങ്ങൾക്കും മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
50 റിയാൽ പിഴ ചുമത്തും
അതേസമയം, തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച വേതന സംരക്ഷണ സംവിധാനത്തിന്റെ (ഡബ്ല്യു.പി.എസ്) മാർഗനിർദേശങ്ങൾ പാലിക്കാത്ത 57,398 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡബ്ല്യു.പി.എസ് സംവിധാനം നടപ്പിലാക്കിയിട്ട് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം മുന്നറിയിപ്പുമായി എത്തിയിരുന്നത്. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കിൽ 50 റിയാൽ പിഴ ചുമത്തും.
ആദ്യം മുന്നറിയിപ്പും പ്രാരംഭ വർക്ക് പെർമിറ്റ് നൽകുന്ന സേവനവും താൽക്കാലികമായി നിർത്തിവെക്കും. പിന്നീടാണ് പിഴ ചുമത്തുക. തെറ്റ് ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും.
ഡബ്ല്യു.പി.എസിലൂടെ ശമ്പളം നൽകുന്നത് 24,943 സ്ഥാപനങ്ങൾ
സ്വകാര്യ മേഖലയിലെ 98,922 സ്ഥാപനങ്ങളാണ് ഡബ്ല്യു.പി.എസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഈ സ്ഥാപനങ്ങളിൽ 24,943 എണ്ണം മാത്രമേ ഡബ്ല്യു.പി.എസ് വഴി വേതനം വിതരണം ചെയ്യുന്നൊള്ളു. സർവിസ് സസ്പെൻഷനും പിഴകളും ഒഴിവാക്കാൻ എല്ലാ ബിസിനസ്സ് ഉടമകളും ഡബ്ല്യു.പി.എസിൽ രജിസ്റ്റർ ചെയ്യുകയും ഇതുവഴി ശമ്പളം വിതരണം ചെയ്യുകയും വേണമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഡബ്ല്യ.പി.എസ് വഴി ശമ്പളം കൈമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയം നടപടി ശക്തമാക്കിയിട്ടുണ്ട്. നിശ്ചിത തൊഴില്‍ കാലയളവ് പൂര്‍ത്തിയാക്കി മൂന്ന് ദിവസത്തിനുള്ളില്‍ ഇനി ബാങ്കുകള്‍ വഴി ശമ്പളം കൈമാറണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. നേരത്തെ ഏഴ് ദിവസം വരെ സമയം അനുവദിച്ചിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം നൽകുന്നത് നിരീക്ഷിക്കുക, തൊഴിൽ കരാറിൽ സമ്മതിച്ചതുപോലെ തൊഴിലുടമകൾ കൃത്യസമയത്ത് വേതനം കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഡബ്ല്യ.പി.എസിലൂടെ ലക്ഷ്യമിടുന്നത്.
ഡബ്ല്യു.പി.എസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലോ നടപ്പാക്കുന്നതിലോ വീഴ്ച വരുത്തിയ 186,817 സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് സന്ദേശം അയച്ചിരുന്നു. വലിയ വീഴ്ചകളുണ്ടായ 57,396 സ്ഥാപനങ്ങള്‍ക്ക് നേരിട്ടും മുന്നറിയിപ്പ് നല്‍കിയതായും അറിയിച്ചിരുന്നു.
ഡബ്ല്യു.പി.എസ് എന്ത്? എങ്ങനെ?
ബാങ്കുകൾ വഴിയോ അല്ലെങ്കിൽ സേവനം നൽകാൻ അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിലൂടെ കമ്പനികൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതാണിത്. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ കൃത്യമായ ഡാറ്റാബേസ് സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കരണത്തിന്റെ സുപ്രധാന ഘടകമായി ഡബ്ല്യു.പി.എസിനെ കണക്കാക്കുന്നു. ഈ സംവിധാനം സുസ്ഥിരമായ തൊഴിലുടമ-തൊഴിലാളി ബന്ധം പ്രോത്സാഹിപ്പിക്കുകയും ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും. വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറക്കാനും സഹായിക്കും.
തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ മൂന്ന് ദിവസത്തിനുള്ളിൽ ബാങ്കുകളിലേക്ക് മാറ്റാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളികളുടെ വേതനത്തിൽ എന്തെങ്കിലും മാറ്റം വരുമ്പോൾ തൊഴിലുടമ മന്ത്രാലയവുമായുള്ള തൊഴിൽ കരാറുകൾ അപ്ഡേറ്റ് ചെയ്യുകയും വേണം. എന്നാൽ ചില സന്ദർഭങ്ങളിൽ ഡബ്ല്യു.പി.എസിലൂടെ തൊഴിലാളിയുടെ വേതനം കൈമാറ്റം ചെയ്യുന്നതിൽ നിന്ന് തൊഴിലുടമയെ ഒഴിവാക്കിയിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു , തൊഴിലാളിയും ഉടമയും തമ്മിലുള്ള തൊഴിൽ തർക്കവും (ജൂഡീഷ്യൽ) അത് തൊഴിലാളിയുടെ ജോലി നിർത്തുന്നതിന് കാരണമാകുകയും ചെയ്യുക, നിയമപരമായ സാധുതയില്ലാതെ തൊഴിലാളി സ്വമേധയാ ജോലി ഉപേക്ഷിക്കുക, ജോലി ആരംഭിച്ച തീയതി മുതൽ 30 ദിവസം പൂർത്തിയാക്കാത്ത പുതിയ തൊഴിലാളികൾ, ശമ്പളമില്ലാതെ അവധിയിൽ കഴിയുന്ന തൊഴിലാളികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.