ഹമദ് വിമാനത്താവളത്തിന് നേട്ടങ്ങളുടെ കാലം
text_fieldsഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹ: ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർധന. മുൻവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വിമാനങ്ങളുടെ നീക്കത്തിലും 19 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർഗോ നീക്കത്തിൽ 12 ശതമാനം വർധനയും ബാഗേജ് കൈകാര്യം ചെയ്യുന്നതിൽ 19 ശതമാനവും വർധനയും വിമാനത്താവള അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്.
2024ന്റെ ആദ്യ പകുതിയിൽ ഇതുവരെയായി 25.9 ദശലക്ഷം യാത്രക്കാരെയാണ് ഹമദ് വിമാനത്താവളം സ്വാഗതം ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർധനയാണിത്. കൂടാതെ പോയന്റ്-ടു-പോയന്റ് യാത്രക്കാരുടെ എണ്ണത്തിലും 22.1 ശതമാനം വർധന രേഖപ്പെടുത്തി. ദോഹയിലേക്കും പുറത്തേക്കും നേരിട്ട് പറക്കുന്ന യാത്രക്കാരെയാണ് പോയന്റ് ടു പോയന്റ് എന്ന് സൂചിപ്പിക്കുന്നത്. ഇത് വിമാനത്താവളത്തിൽനിന്ന് പ്രവർത്തിക്കുന്ന എയർലൈൻ പങ്കാളികളുടെ എണ്ണത്തിലും ഖത്തറിലെ വളർന്നുവരുന്ന ടൂറിസം മേഖലയിലും ഗണ്യമായ വളർച്ചയെയാണ് പ്രതിഫലിപ്പിക്കുന്നത്.
ജപ്പാൻ എയർലൈൻസ്, ഗരുഡ ഇന്തോനേഷ്യ, ചൈന സതേൺ എയർലൈൻസ്, ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എന്നിവയുൾപ്പെടെ പുതിയ എയർലൈൻ പങ്കാളികളെ സ്വാഗതം ചെയ്തുകൊണ്ടാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം അതിന്റെ ശൃംഖല വിപുലീകരിച്ചത്. ഐബീരിയ, സിയാമെൻ എയർലൈൻസ്, വിസ്താര എന്നിവ കഴിഞ്ഞ വർഷാവസാനം വിമാനത്താവളത്തിൽനിന്നും സർവിസ് ആരംഭിച്ചിരുന്നു. ഈ വിപുലീകരണം കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും യാത്രക്കാർക്ക് കൂടുതൽ യാത്ര ഓപ്ഷനുകൾ നൽകുന്നതിനും സഹായകമാകും. കൂടാതെ ഖത്തറും ആഗോള സമൂഹവും തമ്മിലുള്ള വാണിജ്യബന്ധങ്ങൾ ദൃഢമാക്കുന്നതിലും ടൂറിസം, വ്യാപാരബന്ധങ്ങൾ എന്നിവ ശക്തമാക്കുന്നതിലും വലിയ പങ്കുവഹിച്ചു.
ആഗോള ഗതാഗതത്തിലെ വളർച്ച
ജി.സി.സി രാജ്യങ്ങൾ പ്രത്യേകിച്ചും യു.എ.ഇ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവക്കിടയിലുള്ള എയർലൈൻ ഗതാഗതത്തിലെ തിരിച്ചുവരവ് മിഡിലീസ്റ്റിൽനിന്നും പുറത്തേക്കുമുള്ള ആവശ്യകതയിൽ 45 ശതമാനത്തിലധികം വളർച്ച കൈവരിച്ചു. പുതിയ ലക്ഷ്യസ്ഥാനങ്ങൾ ആരംഭിച്ചതും ഖത്തർ എയർവേസിൽനിന്നും നിലവിലുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സർവിസ് അധികരിപ്പിച്ചതും ഐബീരിയയുടെ സേവനങ്ങൾ ആരംഭിച്ചതും യൂറോപ്പിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തിൽ 32.8 ശതമാനം വർധനയുണ്ടാക്കി.
ഏഷ്യൻ-പസിഫിക് മേഖലയിലും 20 ശതമാനത്തിലധികം ഗണ്യമായ വളർച്ചക്കാണ് ഈ വർഷത്തിലെ ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. ചൈനീസ് കമ്പനിയായ സിയാമെൻ എയർലൈൻസ് ഉൾപ്പെടെ ഈ മേഖലയിൽനിന്ന് നാല് പുതിയ എയർലൈനുകൾ കൂടിച്ചേർന്നത് ഇതിന് കരുത്ത് പകർന്നു.
കൂടാതെ തായ്ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ പ്രധാന ഏഷ്യൻ വിപണികളിൽ ഖത്തർ എയർവേസ് ശേഷി വിപുലീകരിച്ചിരുന്നു. കംബോഡിയ, മധ്യേഷ്യ, മറ്റ് ഏഷ്യൻ നഗരങ്ങൾ എന്നിവിടങ്ങളിലേക്ക് പുതിയ സർവിസുകൾ അവതരിപ്പിക്കുകയും ചെയ്തു. ലണ്ടൻ ഹീത്രു, ഗാറ്റ്വിക്ക് വിമാനത്താവളങ്ങളിലേക്ക് സർവിസ് നടത്തുന്നതോടെ ലണ്ടൻ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി ഉയർന്നു. ബാങ്കോക്ക്, തായ്ലൻഡ്, ദുബൈ, യു.എ.ഇ, ജിദ്ദ, സൗദി അറേബ്യ, കൊളംബോ എന്നിവയാണ് ജനപ്രിയ ലക്ഷ്യസ്ഥാനങ്ങൾ. വർഷാവസാനത്തോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.