അമീറിന് ഇന്ത്യയിൽ ഊഷ്മള വരവേൽപ്
text_fieldsഇന്ത്യയിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെ ഹസ്തദാനം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമീപം
ദോഹ: രണ്ടുദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് തലസ്ഥാനമായ ന്യൂഡൽഹിയിൽ ഊഷ്മള വരവേൽപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് എത്തിയ അമീറിനെ ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കാൻ നരേന്ദ്ര മോദി നേരിട്ടെത്തി. ഹസ്തദാനം നൽകിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ സ്വാഗതം ചെയ്തത്. അമീറിന്റെ ഔദ്യോഗിക വിമാനത്തിന് സമീപമെത്തിയാണ് മോദി അദ്ദേഹത്തെ സ്വീകരിച്ചത്.
സാധാരണ പ്രോട്ടോക്കോള്‍ പ്രകാരം പ്രധാനമന്ത്രി ഇത്തരത്തില്‍ വിമാനത്താവളത്തില്‍ പോകാറില്ല. മോദി ഖത്തര്‍ അമീറിനെ സ്വീകരിച്ചത് പ്രത്യേക സുഹൃത്തിനായുള്ള പ്രത്യേക സ്വീകരണമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജെയ്സ്വാള്‍ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് അമീർ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഉൾപ്പെടെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം അമീറിനെ അനുഗമിക്കുന്നുണ്ട്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസൻ അൽ ജാബിർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തർ എംബസി ഉദ്യോഗസ്ഥർ എന്നിവരും അമീറിനെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. രാത്രി ജയ്ശങ്കറിന്റെ വസതിയിൽ അദ്ദേഹവുമായി അമീർ കൂടിക്കാഴ്ച നടത്തി. ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾക്ക് പുറമെ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണ ബന്ധങ്ങളും ഇരുവരും ചർച്ച ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ നിരവധി വിശിഷ്ട അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.2013ൽ അമീറായി ചുമതലയേറ്റതിനു പിന്നാലെ 2015 മാർച്ചിലായിരുന്നു ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദ്യ ഇന്ത്യ സന്ദർശനം.
ഖത്തറും ഇന്ത്യയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധം
ദോഹ: ഖത്തറും ഇന്ത്യയും പരസ്പര താൽപര്യങ്ങൾ, വിശ്വാസം, ബഹുമാനം, ഫലപ്രദമായ സഹകരണം എന്നിവയെ അടിസ്ഥാനമാക്കി ദശാബ്ദങ്ങൾ നീണ്ട നയതന്ത്രപരമായ ബന്ധമാണ് പങ്കിടുന്നത്. ഇരു രാജ്യങ്ങളും ഈ ബന്ധങ്ങളെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നു. ലോകമെമ്പാടുമുള്ള വിവിധ സജീവ രാഷ്ട്രീയ-സാമ്പത്തിക ശക്തികളുമായി ഖത്തറിന്റെ നയതന്ത്രപരമായ ബന്ധം വിപുലീകരിക്കാനുള്ള അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ താൽപര്യവുമായി ഒത്തുചേരുന്ന സുപ്രധാന നിമിഷത്തിലാണ് അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാമത് സന്ദർശനം.
പുനരുപയോഗ ഊർജം, സാമ്പത്തിക സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്നവേഷൻ എന്നിവയുൾപ്പെടെ സാമ്പത്തിക, നിക്ഷേപ സഹകരണത്തിന്റെ കൂടുതൽ മേഖലകളും ചർച്ച ചെയ്യും.
വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളിൽ കൂടുതൽ വളർച്ചയും സമൃദ്ധിയും വാഗ്ദാനം ചെയ്യുന്ന പ്രാദേശിക, അന്തർദേശീയ രംഗങ്ങളിൽ ഇരു രാജ്യങ്ങളും വഹിക്കുന്ന വിശിഷ്ടമായ പങ്ക് കണക്കിലെടുക്കുമ്പോൾ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
1970കളുടെ തുടക്കത്തിൽ ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. ഇരു രാജ്യങ്ങളും രാഷ്ട്രീയ ആശയവിനിമയങ്ങൾ, ഊർജ സഹകരണം, സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ വിനിമയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ബഹുമുഖ ബന്ധം രൂപപ്പെടുത്തുന്നതിന് അഞ്ച് പതിറ്റാണ്ടുകളായി പരിണമിച്ച നയതന്ത്ര ബന്ധങ്ങളുടെ 50ാം വാർഷികം 2023ൽ ആഘോഷിച്ചിരുന്നു.
2015 മാർച്ചിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇന്ത്യ സന്ദർശനത്തെത്തുടർന്ന് ഖത്തർ-ഇന്ത്യ ബന്ധം ശ്രദ്ധേയമായി വികസിച്ചു. ഇത് ഉഭയകക്ഷി ബന്ധങ്ങൾക്ക് ശക്തമായ പ്രചോദനം നൽകുകയും ബന്ധങ്ങളുടെ പുതിയ ഘട്ടത്തിന് അടിത്തറയിടുകയും ചെയ്തു. ഈ സന്ദർശന വേളയിൽ നിരവധി കരാറുകളിൽ ഒപ്പുവെച്ചു. കൂടാതെ, നിലവിലെ ഉഭയകക്ഷി ബന്ധങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുന്ന സംയുക്ത പ്രസ്താവനയും ഉണ്ടായി. ഇത് പതിവ് ഉന്നതതല സന്ദർശനങ്ങളാൽ കൂടുതൽ ശക്തിപ്പെടുത്തി വരുന്നു.1999, 2005, 2012 വർഷങ്ങളിൽ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി മൂന്ന് ഔദ്യോഗിക സന്ദർശനങ്ങൾ നടത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകി.
വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, തൊഴിൽ എന്നീ മേഖലകളിലെ ഫലപ്രദമായ സ്ഥാപന സംവിധാനങ്ങളെ ഇരുപക്ഷവും പ്രശംസിക്കുകയും സഹകരണം വർധിപ്പിക്കുന്നതിന് പതിവായി സംയുക്ത വർക്കിങ് ഗ്രൂപ് യോഗങ്ങൾ നടത്തുന്നത് തുടരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

പ്രവാസി ഇന്ത്യക്കാർക്കും അഭിമാനിക്കാനേറെ
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇന്ത്യ സന്ദർശനത്തിൽ പ്രവാസികളായ ഇന്ത്യക്കാർക്കും അഭിമാനിക്കാനേറെ. ഖത്തറിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം വരും ഇന്ത്യക്കാർ. 8.35 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിൽ പ്രവാസികളായുള്ളത്.ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ സമൂഹം ഖത്തറിന്റെ വളർച്ചയിലും വികസനത്തിലും വലിയ സംഭാവനകളാണ് അർപ്പിക്കുന്നത്. 1400 കോടി ഡോളർ മൂല്യവുമായി ഇന്ത്യക്കും ഖത്തറിനുമിടയിൽ വ്യാപാരബന്ധവും സുദൃഢമാണ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ലും ഏറ്റവും ഒടുവിലായി 2024 ഫെബ്രുവരിയിലും ഖത്തർ സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 14, 15 തീയതികളിൽ ഖത്തർ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപാണ് ദോഹയിൽ ലഭിച്ചത്. സന്ദർശനവേളയിൽ അമീറിനെ ഇന്ത്യ സന്ദർശിക്കാൻ മോദി ക്ഷണിച്ചിരുന്നു. ഖത്തറും ഇന്ത്യയും തമ്മിൽ നയതന്ത്ര, വ്യാപാര മേഖലയിൽ ഊഷ്മളമായ ബന്ധം നിലനിൽക്കുന്ന ഘട്ടത്തിലാണ് ഖത്തർ അമീറിന്റെ ന്യൂഡൽഹി സന്ദർശനം.
ഇന്ത്യയുടെ ഊർജ സുരക്ഷയുടെ പ്രധാന പങ്കാളി കൂടിയാണ് ഖത്തർ. 2022-23 വർഷങ്ങളിൽ 1900 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നടന്നത്. ഖത്തർ എനർജിയും ഇന്ത്യയുടെ ഊർജവിതരണക്കാരായ പെട്രോനെറ്റ് എൽ.എൻ.ജിയും 20 വർഷത്തെ ദ്രവീകൃത പ്രകൃതി വാതക വിതരണത്തിലും കരാറിലെത്തിയിരുന്നു.
2028 മുതൽ 20 വർഷത്തേക്ക് 75 ലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം കൈമാറുന്ന കരാറാണ് കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്നത്. ‘ഗെയ്ലി’ന് ‘ദ്രവീകൃത പ്രകൃതിവാതകം’ നൽകാൻ ഖത്തർ എനർജിയുമായി അഞ്ചുവർഷ കരാർ അടുത്തിടെ ഒപ്പുവെച്ചു. ഖത്തറിൽനിന്ന് നാഫ്ത വിതരണത്തിന് ഇന്ത്യൻ കമ്പനിയായ ഹാൽഡിയ പെട്രോകെമിക്കൽസും കരാറിലെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.