‘കളികളിനിയും വരട്ടേ, ഖത്തർ സജ്ജം’
text_fieldsദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിൽ തുടങ്ങി അറബ് കപ്പും ഏഷ്യൻ കപ്പും ഇപ്പോൾ അണ്ടർ 23 ഏഷ്യൻ കപ്പും വിജയകരമായി സംഘടിപ്പിച്ച് വമ്പൻ മേളകളുടെ ആസ്ഥാനമെന്ന പെരുമയുമോടെ ഖത്തർ. മെഗാ കായിക ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിൽ ആഗോളതലത്തിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് എ.എഫ്.സി അണ്ടർ-23 ഏഷ്യൻ കപ്പിന്റെ ആതിഥേയത്വമെന്ന് ടൂർണമെന്റിന്റെ പ്രാദേശിക സംഘാടക സമിതി (എൽ.ഒ.സി) വെന്യൂസ് ആൻഡ് ടെക്നിക്കൽ സർവിസസ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല അൽ ഫെഹാനി പറഞ്ഞു.
എ.എഫ്.സിയുമായുള്ള നീണ്ട ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ടൂർണമെന്റിനായി നാല് വേദികൾ തിരഞ്ഞെടുത്തതെന്നും സ്റ്റേഡിയങ്ങളുടെ ശേഷി, പരിശീലന ഗ്രൗണ്ടുകൾ, ഗതാഗതം, താമസ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വ്യത്യസ്ത മാനദണ്ഡങ്ങൾ ഇതിൽ പരിഗണിച്ചെന്നും അബ്ദുല്ല അൽ ഫെഹാനി പറഞ്ഞു. ഏഷ്യയിൽ നിന്നുള്ള ഒളിമ്പിക് യോഗ്യതാ മത്സരമായ അണ്ടർ-23 ഏഷ്യൻ കപ്പിന് ലോകകപ്പ് സ്റ്റേഡിയങ്ങളായ അൽ ജനൂബ്, ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവയും ഹമദ് ബിൻ ജാസിം, അബ്ദുല്ല ബിൻ ഖലീഫ എന്നീ സ്റ്റേഡിയങ്ങളുമാണ് വേദിയായത്. ഭിന്നശേഷിക്കാരുൾപ്പെടെ എല്ലാ ആരാധകർക്കും മികച്ച അനുഭവം സമ്മാനിക്കാൻ ഏഷ്യൻ കപ്പിനായെന്നും പങ്കെടുക്കുന്ന ടീമുകൾക്കെല്ലാം എല്ലാ വേദികളിലും മീഡിയ സെന്ററുകളും ലഭ്യമാക്കിയതായും അൽ ഫെഹാനി ചൂണ്ടിക്കാട്ടി.
അടുത്തടുത്തായി സ്റ്റേഡിയങ്ങളും യാത്രാസൗകര്യങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന ‘ഒതുക്കമുള്ള ടൂർണമെന്റ്’ എന്ന നേട്ടം യൂത്ത് ഏഷ്യൻ കപ്പിനും മുതൽക്കൂട്ടായി. കാണികൾക്കും താരങ്ങൾക്കും ഒഫീഷ്യലുകൾക്കും മാധ്യമപ്രവർത്തകർക്കും ഒരേ സ്ഥലം തന്നെ താമസത്തിനായി തിരഞ്ഞെടുക്കാൻ സാധിച്ചതായും ആരാധകർക്ക് ഒരു ദിവസം തന്നെ ഒന്നിലധികം മത്സരങ്ങൾ കാണാനായെന്നും അബ്ദുല്ല അൽ ഫെഹാനി പറഞ്ഞു. ഫുട്ബാൾ ടൂർണമെന്റായാലും മറ്റേത് കായിക ഇനമായാലും ഭാവിയിൽ ഏത് മെഗാ കായിക മത്സരത്തിനും ആതിഥേയത്വം വഹിക്കാൻ ഖത്തറിന് പ്രയാസങ്ങളില്ലാതെ സാധിക്കുമെന്നും 2006ൽ ഏഷ്യൻ കപ്പിലൂടെ ആരംഭിച്ച യാത്ര ഖത്തർ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫിഫ അണ്ടർ 17 ലോകകപ്പിന്റെ 2025 മുതലുള്ള അടുത്ത അഞ്ച് പതിപ്പുകൾക്ക് ഖത്തർ ആതിഥ്യം വഹിക്കുമെന്ന് അടുത്തിടെ ഫിഫ പ്രഖ്യാപിച്ചിരുന്നു. എ.എഫ്.സി ഏഷ്യൻ കപ്പിന് വിജയകരമായി ആതിഥ്യം വഹിച്ച് രണ്ട് മാസങ്ങൾക്ക് ശേഷമാണ് എ.എഫ്.സി അണ്ടർ-23 ഏഷ്യൻ കപ്പ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.