റൊസാരിയോയുടെ ക്യാൻവാസിൽ കളിയുടെ ഭൂതകാലം
text_fieldsദോഹ: അരലക്ഷത്തിലേറെ വരുന്ന മനുഷ്യസാഗരത്തെ സാക്ഷിയാക്കി, അവർക്ക് മുന്നിലൊരു കളിമുറ്റം കുറിച്ച് നടക്കുന്ന കാൽപന്ത് ഉത്സവം. ഫുട്ബാളിന്റെ വിശ്വമാമാങ്കത്തെ വരവേൽക്കാനായി ഖത്തർ കാത്തിരിക്കുകയാണ്. ഗാലറിയിലെ നിലക്കാത്ത ആവേശത്തിനിടയിൽ ഫുട്ബാൾ ഓർമകളിലേക്ക് തിരിഞ്ഞൊന്ന് നോക്കിയാൽ ഒരുപിടി ഗൃഹാതുര സ്മരണകൾ ഇരമ്പും. കൊയ്ത്തുകഴിഞ്ഞ നെൽപാടങ്ങളിലും, തരിമണലിനെ നനയിച്ച് കടൽ കയറിയിറങ്ങുന്ന തീരങ്ങളിലും, മലകളുടെ താഴ്വരകളിലും മലയിടുക്കിലും ഇടവഴികളിലുമെല്ലാം പടർന്നിറങ്ങുന്ന കളിയാവേശം.
ലോകഫുട്ബാളിന്റെ ഭ്രമിപ്പിച്ച ഓരോ കളിക്കാരന്‍റെയും ഭൂതകാലം തുടങ്ങുന്നത് ഇങ്ങനെ ഏതെങ്കിലുമൊരു പശ്ചാത്തലത്തിൽ നിന്നായിരിക്കും. അങ്ങനെയുള്ള ഫുട്ബാളിന്റെ ഭൂതകാലം കൂറ്റൻ കാൻവാസിൽ വരച്ചിടുന്ന കാലകാരനാണ് ഖത്തറിലെ പ്രശസ്തനായ പാട്രിക് റൊസാരിയോ. ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിന്‍റെ മുറ്റത്തു നിന്നും റൊസാരിയോയുടെ കാൻവാസിലൂടെ കണ്ണോടിച്ചാൽ അവ വാചാലമാവും. ലോകത്തിന്‍റെ ഏത് കോണിലെയും കളിരാധകരെ തങ്ങളുടെ നാട്ടിൻ പുറത്തേക്കോ, അല്ലെങ്കിൽ കേട്ടുപരിചയിച്ച ഏതെങ്കിലും ഓർമകളിലേക്കോ എത്തിക്കും.
പ്രശസ്ത ചിത്രകാരനായ പാട്രിക് റൊസാരിയോയുടെ ലോകകപ്പ് സ്പെഷ്യൽ രചനകളാണ് ' ഗ്രാസ്റൂട്ട് ഫുട്ബോൾ' പെയിന്റിംഗുകൾ. ലോകകപ്പിന്‍റെ ചിത്രങ്ങളും കാഴ്ചകളും ഓർമകളും അതിവേഗത്തിൽ മറഞ്ഞുപോയാലും താൻ വരച്ചിടുന്ന കാൻവാസുകളിലെ ഫുട്ബാൾ അദ്വിതീയവും വളരെക്കാലം ഓർമ്മിക്കപ്പെടുന്നതുമായിരിക്കുമെന്ന് റൊസാരിയോ അവകാശപ്പെടുന്നു .
ഇടവഴികളിലും , ഗ്രാമങ്ങളിലെ നെൽവയലുകളിലും , വീട്ടു മുറ്റത്തും , കൊച്ചു കൊച്ചു മൈതാനങ്ങളിലും കളിച്ചു നടന്ന ബാല്യങ്ങളാണ് പാട്രിക്കിന്റെ വിരൽത്തുമ്പിലൂടെ ജീവൻ വെക്കുന്നത്. പഴമയുടെ വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്ന പുതിയ കാലത്തെ തലമുറക്ക് തീർത്തും സങ്കൽപ്പിക്കാനാവാത്ത ഫുട്ബാൾ കാഴ്ച്ചകളാണ് ഇത്.
കോഫി, വാട്ടർ കളർ പെയിന്റിംഗുകളിലൂടെ, ഇദ്ദേഹം തയ്യാറാക്കിയ ചിത്രങ്ങൾ ദശലക്ഷക്കണക്കിന് സാധാരണക്കാരെയും, ഫുട്ബോൾ ആരാധകരെയും, കാണിക്കണമെന്നാണ് പാട്രിക് റൊസാരിയോയുടെ ആഗ്രഹം. ഒരു പക്ഷേ, ഇപ്പോൾ പണിപൂർത്തിയായ വ്യത്യസ്ത ആശയങ്ങളും, അപൂർവ്വ കായിക നിമിഷങ്ങളും നിറഞ്ഞ നൂറോളം വരുന്ന ചിത്രങ്ങൾ ഏതെങ്കിലും കോര്‍പറേറ്റുകളോ, കായിക മേഖലയിലെ സംവിധാനങ്ങളോ വാങ്ങിയേക്കും എന്ന പ്രതീക്ഷയിലാണ് ഈ ചിത്രകാരൻ.
പാട്രിക്കിന്റെ പെയിന്റുകളിലെല്ലാം ഗ്രാസ്റൂട്ട് ഫുട്ബോളാണ് വിഷയം. ഫുട്ബോളിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കാം. നിയമങ്ങളില്ലാത്ത, നിയന്ത്രണങ്ങളില്ലാത്ത, റഫറിമാരുടെ വിസിലുകളോ, നിയന്ത്രണങ്ങളോ ഇല്ലാത്ത, സ്വാതന്ത്ര്യവും , ആനന്ദവും ഏറെയുള്ള ഫുട്ബോൾ. മണൽ പരപ്പിലും , ചെമ്മൺ മൈതാനങ്ങളിലും കളിച്ചു വളർന്ന തലമുറയുടെ കഥകൾ. ചിലപ്പോൾ, ഒരു പന്ത് ഇല്ലാതെയാണ് അവ സംസാരിക്കുന്നത്. ചുരുട്ടിയ പത്രം, തുണിക്കഷണം, കുട്ടികൾക്ക് ചവിട്ടാൻ കഴിയുന്ന എന്തും അതിൽ പന്തിന്‍റെ സ്ഥാനം അലങ്കരിക്കുന്നു. കഷ്ടപ്പാടു നിറഞ്ഞ ഭൂതകാല ബാല്യങ്ങളുടെ ദാരിദ്രം നിറഞ്ഞ കാൽപ്പന്തു കളിയുടെ കാലം കൂടിയാണതെന്ന് ഈ കലാകാരൻ പറയുന്നു.
പാടത്ത് ശരീരമാകെ ചെളിയിൽ കുളിച്ച് കളിച്ച കാലവും, വേനൽക്കാലത്ത് പൊടിപാറും പറമ്പിൽ കല്ലിലടിച്ച് കാലിലെ നഖം കീറി , അതിൽ കമ്യുണിസ്റ്റ് പച്ചയുടെ നീര് തേച്ച് അതിന്മേൽ പഴന്തുണികെട്ടി ആവേശത്തോടെ വീണ്ടും കളിക്കാനിറങ്ങിയിരുന്ന കാലവും. ഓർമ്മച്ചെപ്പിൽ നാമെല്ലാം സൂക്ഷിച്ച് വെച്ച അത്തരം കളിയോർമ്മകളെ ഈ കലാകാരൻ വീണ്ടും നമ്മുടെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോവുകയാണ് .
തിരുവനന്തപുരത്ത് കുടുംബവേരുകളുള്ള റൊസാരിയോ, മലേഷ്യക്കാരനാണ്. എന്നാൽ, ഖത്തർ ആസ്ഥനമായ കലാകാരൻ. ദോഹയിലെ കോർപറേറ്റ് ഓഫീസുകളിലും സ്വദേശി വീടുകളിലും മജ്ലിസുകളിലും പാട്രിക് തീർത്ത കൂറ്റൻ ചിത്രങ്ങൾ കാണാം. അലുമിനിയം ചാനലുകൾ ഉപയോഗിച്ച്, അതിൽ മുത്തും മരതകവും റൂബിയും ക്രിസ്റ്റലുകളുമെല്ലാം ചേർത്ത് അലങ്കരിച്ചശേഷം, അപോക്സിറെസിൻ ഉപയോഗിച്ച് ആവരണം തീർക്കുന്ന അപൂർവ ചിത്രങ്ങളൊരുക്കുന്നതിൽ പ്രശസ്തതനാണ് ഇദ്ദേഹം. കാലങ്ങളോളം സൂക്ഷിക്കാൻ കഴിയുന്ന ഇത്തരം ചിത്രങ്ങൾക്ക് ലക്ഷങ്ങളാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.