മുഐതർ പാക്കേജ് ടു പൂർത്തിയാക്കി അഷ്ഗാൽ
text_fieldsദോഹ: പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന്റെ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായി മുഐതറിലെ പാക്കേജ് രണ്ട് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. സൗത്ത് വെസ്റ്റ് മുഐതറിലെ അൽ മിറാദ് റോഡ്, തെരുവുവിളക്കുകൾ, നടപ്പാത, മലിനജല-കുടിവെള്ള ശൃംഖലകൾ, മരങ്ങൾ ഉൾപ്പെടെ വെച്ചുപിടിപ്പിച്ചുള്ള സൗന്ദര്യവത്കരണം ഉൾപ്പെടെയാണ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയത്.
സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ജനങ്ങളുടെ താമസ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധ ഇടങ്ങളിലെ നിർമാണങ്ങൾ അഷ്ഗാൽ നേതൃത്വത്തിൽ പൂർത്തിയാക്കുന്നത്. മുഐതർ മേഖലയിൽ അഞ്ച് പാക്കേജുകളിലായാണ് നിർമാണങ്ങൾ.
14 കി.മീ റോഡ് ശൃംഖല, കാൽനട-സൈക്ലിങ് പാതകൾ ഉൾപ്പെടുന്ന 28 കി.മീ മേഖല എന്നിവയോടെയാണ് ഈ ഘട്ടത്തിലെ നിർമാണം നടന്നത്. 920 മരങ്ങൾ, 1500 ചതുരശ്ര മീറ്റർ പച്ചപ്പ്, 790ലേറെ വിളക്കുകാലുകൾ, 10 കി.മീ മലിനജല ശൃംഖല, ഒമ്പത് കി.മീ മഴ-ഭൂഗർഭ ജല പാത, ആറ് കി.മീ ജലപൈപ്പ് ലൈൻ ഉൾപ്പെടെ സമഗ്ര വികസന പദ്ധതിയാണ് മേഖലയിൽ പൂർത്തിയാക്കിയത്.
തഹീൽ പദ്ധതിയുടെ ഭാഗമായി സ്വദേശത്തു തന്നെയുള്ള അസംസ്കൃത വിഭവങ്ങൾ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയെന്ന പ്രത്യേകതയുമുണ്ട്. തെരുവുവിളക്ക് കാലുകൾ, പൈപ്പുകൾ, മാൻഹോൾ, ഇലക്ട്രിക്കൽ കാബിൾ, സൈൻ ബോർഡ്, ഇന്റർലോക്ക് ഉൾപ്പെടെ വിഭവങ്ങളെല്ലാം തദ്ദേശീയമായി തന്നെ നിർമിച്ചവയാണ് ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.