അകക്കണ്ണിലെ കാഴ്ചക്കൊപ്പം ലോകകപ്പ് കേൾപ്പിക്കാൻ ഖത്തർ ഫൗണ്ടേഷൻ
text_fieldsദോഹ: അന്ധർക്കും കാഴ്ചസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കും ലോകകപ്പ് ഉൾപ്പെടെയുള്ള ഫുട്ബാൾ മത്സരങ്ങൾ ആസ്വദിക്കുന്നതിനുള്ള സംവിധാനവുമായി ഖത്തർ ഫൗണ്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട്.
ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ട്രാൻസ്ലേഷൻ ആൻഡ് ഇൻറർപ്രട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലെ പരിഭാഷ പരിശീലനകേന്ദ്രമാണ് അറബി ഭാഷയിൽ ഓഡിയോ വിവരണ കമൻററി സർവിസ് വികസിപ്പിച്ചിരിക്കുന്നത്.
നേരത്തേ സെൻറർ ഫോർ ആക്സസ് ടു ഫുട്ബാൾ ഇൻ യൂറോപ്പുമായി സഹകരിച്ച് കഴിഞ്ഞ വർഷം നടന്ന ഫിഫ അറബ് കപ്പിലെ 10 മാച്ചുകളിൽ പുതിയ സംവിധാനം അവതരിപ്പിച്ചിരുന്നു. ഇത് വിജയകരമായതിനെ തുടർന്നാണ് നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിലെ എല്ലാ മത്സരങ്ങളിലും ഓഡിയോ ഡിസ്ക്രിപ്റ്റീവ് കമൻററി സർവിസ് അവതരിപ്പിക്കാനിരിക്കുന്നത്.
നേരത്തെ ടെലിവിഷനിൽ നിന്നും റേഡിയോയിൽ നിന്നും മത്സരങ്ങൾ സ്ട്രീം ചെയ്യുകയും പിന്നീട് കമൻററി കേൾക്കുകയും ചെയ്യുകയായിരുന്നു പതിവ്.
എന്നാൽ മത്സരം നടക്കുന്ന സമയം തന്നെ അതാസ്വദിക്കാനുള്ള അവസരമാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നും, സ്റ്റേഡിയത്തിൽ മറ്റെല്ലാവരെയും പോലെ മത്സരങ്ങൾ ആസ്വദിക്കാൻ എനിക്കാകുമെന്നും കാഴ്ച വൈകല്യമുള്ള ഇക്റാമി അഹമദ് പറയുന്നു.
യോഗ്യരായ കമന്റേറ്റർമാരെ കണ്ടെത്തി തീവ്ര പരിശീലന പരിപാടികളുടെ ഫലമായാണ് കാഴ്ചവൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് ഫുട്ബാൾ ആസ്വദിക്കുന്നതിനുള്ള ഈ സംവിധാനം രൂപപ്പെട്ടതെന്ന് ഖത്തർ ഫൗണ്ടേഷൻ വെബ്സൈറ്റിൽ പറയുന്നു.
അറബ് കപ്പിൽ അൽ ബെയ്ത് സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടന്ന 10 മത്സരങ്ങളിൽ പരീക്ഷണാർഥമാണ് ഓഡിയോ ഡിസ്ക്രിപ്റ്റീവ് കമൻററി സർവിസ് നടപ്പാക്കിയത്.
ഇത് വിജയകരമായിരുന്നുവെന്നും ഓരോ മത്സരത്തിന് ശേഷവും സർവിസ് സംബന്ധിച്ച് നിർദേശങ്ങൾക്കും മികച്ച ആരാധക അനുഭവവും നൽകുന്നതിനുമായി പ്രത്യേക സർവേ സംഘടിപ്പിക്കുമായിരുന്നുവെന്നും പ്രോഗ്രാം കോഓഡിനേറ്റർ റമാ അൽ സുഅ്ബി പറഞ്ഞു.
സേവനം ആവശ്യമുള്ളവർക്ക് അവരുടെ സ്വന്തം സ്മാർട്ട് ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും സ്റ്റേഡിയത്തിനകത്തായാലും പുറത്തായാലും എവിടെ നിന്നും ഓഡിയോ വിവരണ കമൻററി ആസ്വദിക്കാനാകുമെന്നും അവർ വ്യക്തമാ
ക്കി. ഇതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന, ഫുട്ബാൾ ആരാധകരെ സ്വാഗതം ചെയ്യുകയാണെന്നും ഒക്ടോബർ വരെ പ്രോഗ്രാമിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും റമാ അൽ സുഅ്ബി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.