ചോദ്യമെറിഞ്ഞ് കുട്ടികൾ; പ്രചോദനമായി നീരജ്
text_fieldsദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്ക് ആവേശം പകരുന്ന കഥകളുമായി ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യനെത്തി. വെള്ളിയാഴ്ച നടക്കുന്ന ദോഹ ഡയമണ്ട് അത്ലറ്റിക്സിൽ പങ്കെടുക്കാനായി എത്തിയ ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്രയായിരുന്നു ബുധനാഴ്ച രാവിലെ സ്കൂളിലെ വിദ്യാർഥികൾക്ക് മുമ്പാകെ എത്തിയ വിശേഷ അതിഥി.
സ്കൂൾ ബാൻഡ് സംഘവും, സ്കൗട്ട് ആൻഡ് ഗൈഡ്സും വളൻറിയർ ടീമും അകമ്പടി നൽകി, ആഘോഷങ്ങളോടെ വരവേറ്റ സൂപ്പർ താരം തന്റെ വിജയ കഥകളും ഒളിമ്പിക്സ്-ലോക ചാമ്പ്യൻഷിപ് വിജയത്തോളം വളർന്ന യാത്രയുമെല്ലാം കുട്ടികളുമായി പങ്കുവെച്ചു.
പരിശീലകൻ ക്ലോസ് ബർടോനിറ്റ്സും ഒപ്പമുണ്ടായിരുന്നു. കുട്ടികളുമായി സംസാരിച്ച ഒളിമ്പിക്സ് ചാമ്പ്യൻ പ്രചോദനം നൽകുന്ന വാക്കുകൾകൊണ്ട് അവരെ പിന്തുണച്ചു. കൗമാര പ്രായത്തിൽ തന്നെ കായികതാരമായി വളരാൻ ആഗ്രഹിച്ച് അതിനായി കഠിനാധ്വാനം ചെയ്ത് അന്താരാഷ്ട്ര തലത്തിൽ നേടിയ വിജയങ്ങളിലേക്കുള്ള യാത്ര അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.
സ്വപ്നം കണ്ടു വളരണം. ശേഷം, ആ ലക്ഷ്യത്തിലേക്ക് വിട്ടുവീഴ്ചയില്ലാതെ പൊരുതണം. അച്ചടക്കം, സമർപ്പണം എന്നിവ ഒപ്പം പിടിച്ചാൽ ഏത് വിജയവും നേടിയെടുക്കാം -അദ്ദേഹം കുട്ടികളോടായി പറഞ്ഞു. സദസ്സിൽനിന്നുയർന്ന ചോദ്യങ്ങൾക്ക് നീരജ് ചോപ്ര ഉത്തരവും നൽകി. വളർന്നുവരാൻ കൊതിക്കുന്ന കായികതാരങ്ങൾക്ക് ആവശ്യമായ ലളിത തന്ത്രങ്ങളും ടിപ്സും വിശദീകരിച്ചു. കലാപരിപാടികളും അരങ്ങേറിയിരുന്നു. ചടങ്ങിൽ നീരജിന്റെ നേട്ടങ്ങളും പ്രകടനങ്ങളും വിശദീകരിക്കുന്ന വിഡിയോയും പ്രദർശിപ്പിച്ചിരുന്നു.
മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എ.പി ഖലീൽ, ജനറൽ സെക്രട്ടറി ഹസ്മൽ ഇസ്മായിൽ, ഡെപ്യൂട്ടി ജന. സെക്രട്ടറി അഹ്മദ് ഇഷാം, ഡയറക്ടർ ഫൈസൽ മായൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.